ഓപ്പണിംഗിൽ റെക്കാഡ് സൃഷ്ടിച്ച് ഡി കോക്കും രാഹുലും
കൊൽക്കത്തയെ കീഴടക്കി ലക്നൗ പ്ളേ ഓഫിൽ
മുംബയ് : ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രണ്ട് റൺസിന്റെ ആവേശവിജയം നേടി ലക്നൗ സൂപ്പർ ജയന്റ് പ്ളേ ഓഫ് ഉറപ്പിച്ചു. ഇന്നലെ ലക്നൗ വിക്കറ്റ് നഷ്ടം കൂടാതെ ഉയർത്തിയ 210 റൺസിനെതിരെ 208/8 എന്ന സ്കോറിലെത്താനേ കൊൽക്കത്തയ്ക്ക് കഴിഞ്ഞുള്ളൂ.ജയത്തിലേക്ക് നീങ്ങിയിരുന്ന കൊൽക്കത്തയ്ക്ക് അവസാന ഓവറിലെ അവസാന രണ്ട് പന്തുകളിൽ വിക്കറ്റ് നഷ്ടമായതാണ് തിരിച്ചടിയായത്.
ലക്നൗ സൂപ്പർ ജയന്റ്സ് 20 ഓവറും ബാറ്റ് ചെയ്ത് ഒരു വിക്കറ്റുപോലും നഷ്ടപ്പെടുത്താതെ നേടിയത് 210 റൺസ്. സെഞ്ച്വറി നേടിയ ക്വിന്റൺ ഡികോക്കും (140*) അർദ്ധസെഞ്ച്വറി നേടിയ നായകൻ കെ.എൽ രാഹുലും ചേർന്നാണ് ഐ.പി.എൽ ചരിത്രത്തിലെതന്നെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ വീരചരിതമെഴുതിയത്. ഐ.പി.എല്ലിൽ ആദ്യ ബാറ്റിംഗിനിറങ്ങുന്ന ഒരു ടീം വിക്കറ്റ് നഷ്ടം കൂടാതെ 20 ഓവറുകളും പൂർത്തിയാക്കുന്നത് ഇതാദ്യമായാണ്.
തുടക്കം മുതൽ ഒടുക്കംവരെ ഡികോക്കും രാഹുലും ചേർന്ന് കൊൽക്കത്താ ബൗളിംഗ് നിരയെ അടിച്ചുപറത്തുകയായിരുന്നു. 70 പന്തുകൾ നേരിട്ട ഡികോക്ക് പത്തുവീതം ഫോറും സിക്സും പറത്തി. 51 പന്തുകൾ നേരിട്ട രാഹുൽ മൂന്ന് ഫോറും നാലുസിക്സും പായിച്ചു.
തന്റെ രണ്ടാം ഐ.പി.എൽ സെഞ്ച്വറിയാണ് ഡികോക്ക് ഇന്നലെ നേടിയത്.
രാഹുൽ നേടിയത് തന്റെ 30-ാം ഐ.പി.എൽ അർദ്ധസെഞ്ച്വറി.ഇതോടെ തുടർച്ചയായ അഞ്ചാം സീസണിലും രാഹുൽ 500 റൺസ് പൂർത്തിയാക്കി.
സെഞ്ച്വറി തികച്ചശേഷം ഡികോക്ക് തകർത്താടുകയായിരുന്നു. അവസാന ഓവറിൽ തുടർച്ചയായി നാലുബൗണ്ടറികളാണ് പായിച്ചത്. 19-ാം ഓവറിൽ ഇരുവരും ചേർന്ന് ടിം സൗത്തിയെ നാലുസിക്സടക്കം 27 റൺസിന് ശിക്ഷിച്ചു.
മറുപടിക്കിറങ്ങിയ കൊൽക്കത്തയ്ക്ക് വെങ്കിടേഷ് അയ്യരെയും(0),അഭിജീത് ടോമറിനെയും (4) തുടക്കത്തിലേ നഷ്ടമായെങ്കിലും ക്യാപ്ടൻ ശ്രേയസ് അയ്യർ (50), നിതീഷ് റാണ(42) എന്നിവർ ഒരുമിച്ചത് കരുത്തായി. എട്ടാം ഓവറിൽ നിതീഷ് പുറത്തായതിന് ശേഷമെത്തിയ സാം ബില്ലിംഗ്സ്(36) ശ്രേയസിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് 66 റൺസടിച്ചശേഷമാണ് പിരിഞ്ഞത്. ശ്രേയസും ബില്ലിംഗ്സും റസലും (5) അടുത്തടുത്ത ഓവറുകളിൽ പുറത്തായതോടെ കൊൽക്കത്ത 150/6 എന്ന നിലയിലായി. തുടർന്ന് റിങ്കു സിംഗും (15 പന്തുകളിൽ 40 റൺസ് ),സുനിൽ നരെയ്നും(7പന്തുകളിൽ 21 റൺസ് ) ചേർന്ന് ആഞ്ഞുവീശി കൊൽക്കത്തയ്ക്ക് വിജയപ്രതീക്ഷ പകർന്നു. 19.4ഓവറിൽ ജയിക്കാൻ മൂന്ന് റൺസ് മാത്രം മതിയായിരുന്നപ്പോഴാണ് മാർക്കസ് സ്റ്റോയ്നിസ് അഞ്ചാം പന്തിൽ റിങ്കുവിനെയും അവസാന പന്തിൽ ഉമേഷ് യാദവിനെയും പുറത്താക്കി ലക്നൗവിന് വിജയം സമ്മാനിച്ചത്.
ഇതോടെ 14 മത്സരങ്ങൾ പൂർത്തിയാക്കിയ ലക്നൗവിന് 18 പോയിന്റായി. പോയിന്റ് പട്ടികയിൽ ഗുജറാത്ത് ടൈറ്റാൻസിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ലക്നൗ. 14 കളികളിൽ നിന്ന് 12 പോയിന്റുമായി ആറാം സ്ഥാനത്തുള്ള കൊൽക്കത്ത പ്ളേ ഓഫ് കാണാതെ പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |