തൃശൂർ: നഗരത്തിലെത്തുന്ന സ്ത്രീ യാത്രക്കാർ മൂക്കത്ത് വിരൽ വച്ച് ചോദിക്കും; ആശങ്ക മാറ്റാൻ ഇവിടെയൊന്നും നല്ല ശുചിമുറികൾ ഇല്ലേ എന്ന്. നിവൃത്തിയുണ്ടെങ്കിൽ മൂത്രപ്പുരകളുടെ പരിസരത്തു പോലും അവർ പോകില്ല. കാരണം ഒട്ടും കംഫർട്ട് അല്ല, കംഫർട്ട് സ്റ്റേഷനുകൾ.
കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനും ശക്തൻ സ്റ്റാൻഡിലെ രണ്ട് കംഫർട്ട്
സ്റ്റേഷനുകളും ശോചനീയം. ശക്തൻ സ്റ്റാൻഡിന് പുറത്തുള്ള കോർപറേഷൻ കംഫർട്ട് സ്റ്റേഷൻ വൃത്തിഹീനമാണ്. സിഗരറ്റ് കുറ്റികളും മാലിന്യങ്ങളും തള്ളുന്ന ചവറ്റുകുട്ടയായി മാറിയിരിക്കുകയാണ് ഇവിടുത്തെ സ്ത്രീകളുടെ ശുചിമുറികൾ. ഭൂരിഭാഗവും പുരുഷ യാത്രക്കാർ ഉപയോഗിക്കുന്ന കംഫർട്ട് സ്റ്റേഷനിൽ സ്ത്രീയാത്രക്കാർക്ക് സ്വകാര്യതയോ സുരക്ഷിതത്വമോ ഇല്ല.
വെള്ളവും ചെളിയും നിറഞ്ഞ് വൃത്തിഹീനമാണ് കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷൻ. പുരുഷന്മാർക്കുള്ള ശുചിമുറിയോട് ചേർന്നാണ് സ്ത്രീകളുടേത്. പുരുഷന്മാരുടെ തിരക്കുള്ളപ്പോൾ, ശുചിമുറികളിൽ പോകാൻ സ്ത്രീകൾ മടിക്കുന്നു. രാത്രിയാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഇത് കൂടുതൽ വെല്ലുവിളിയാണ്. ശുചിമുറികളിൽ നാപ്കിൻ നിക്ഷേപിക്കാനും സൗകര്യമില്ല.
നല്ലതുമുണ്ട് കൂട്ടത്തിൽ
വടക്കെ സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ വൃത്തിയും സൗകര്യവുമുള്ളത് യാത്രക്കാർക്ക് ആശ്വാസമാണ്. സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ പ്രൊജക്ട് വഴിയാണ് നിർമ്മിച്ചിട്ടുള്ളത്. സെക്യൂരിറ്റിയും കുഞ്ഞുങ്ങൾക്ക് പാലൂട്ടാനുള്ള മുറിയും വിശ്രമ മുറികളുമുണ്ട്. പൊലീസ് കൺട്രോൾ റൂമും പിങ്ക് പൊലീസിന്റെ സേവനവും ലഭ്യമാണ്.
നിവൃത്തിയില്ലെങ്കിൽ മാത്രമേ നഗരത്തിലെ ടോയ്‌ലെറ്റുകൾ ഉപയോഗിക്കാറുള്ളൂ. കൂടുതലും ആണുങ്ങളാണ് ഇവിടെയെല്ലാം. അവർക്ക് ഇടയിലൂടെ പോകാൻ ബുദ്ധിമുട്ടാണ്. ഹോട്ടലിൽ ചായ കുടിക്കാൻ കയറി ടോയ്ലറ്റ് ഉപയോഗിക്കാറാണ് പതിവ്.
-മിനി, മരത്താക്കര
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |