തിരുവനന്തപുരം: തുടർച്ചയായി പെയ്യുന്ന മഴയിൽ മരണക്കെണിയായി മാറിയിരിക്കുകയാണ് നഗരത്തിലെ റോഡുകൾ. നിലവിൽ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായും സിറ്റി റോഡ്സ് ഇംപ്രൂവ്മെന്റ് പ്രോജക്ടിന്റെ ഭാഗമായും നഗരത്തിലെ പല പ്രധാന റോഡുകളും വെട്ടിപ്പൊളിച്ചും പാളിയിളക്കിയും ഇട്ടിരിക്കുകയാണ്.
ശക്തമായ മഴയിൽ ഈ റോഡുകളിലെ കുഴികളിൽ വെള്ളം നിറഞ്ഞ് അപകടാവസ്ഥയിലാണ്. മില്ലിംഗ് ചെയ്ത റോഡുകളിലാകട്ടെ മഴയിൽ ഇരുചക്രവാഹന യാത്രക്കാർ തെന്നിവീഴുകയാണ്.
കഴിഞ്ഞ ദിവസം പാറ്റൂർ ജംഗ്‌ഷനിൽ ഒരു ബൈക്ക് യാത്രികൻ മില്ലിംഗ് ചെയ്ത റോഡിൽ വണ്ടിയുമായി തെന്നിവീണിരുന്നു. മഴ തീരുന്നതുവരെ നഗരപാതകളിൽ ഒരു അറ്റകുറ്റപ്പണികളും നടത്താൻ പാടില്ലെന്ന സർക്കാർ ഉത്തരവ് വന്നതിനാൽ നിലവിൽ റോഡ് പണികൾ നിറുത്തിവച്ചിരിക്കുകയാണ് സ്മാർട്ട് സിറ്റി അധികൃതർ.
സ്മാർട്ട് സിറ്റി കുഴികളും മില്ലിംഗും ഭീഷണി
തലസ്ഥാനത്ത് സ്‌മാർട്ട് റോഡ് പദ്ധതിക്കായി കുഴിച്ച റോഡുകൾ ജൂൺ ഒന്നിന് മുൻപ് നന്നാക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും ഭൂമിക്കടിയിൽ യൂട്ടിലിറ്റി കേബിളുകൾ സ്ഥാപിക്കുന്നത് വൈകാനാണ് സാദ്ധ്യത. റോഡ് പണി ഇഴയുന്നത് സർക്കാരിന് ക്ഷീണമാകുന്നതിനാൽ മാസാവസാനത്തോടെ ശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കാനുള്ള പരമാവധി ശ്രമത്തിലാണ് അധികൃതർ. എന്നാൽ മഴക്കാലം കഴിഞ്ഞാൽ മാത്രമേ യൂട്ടിലിറ്റി കേബിളുകൾ സ്ഥാപിക്കാൻ കഴിയൂ. പൈപ്പുകൾ സ്ഥാപിക്കുന്നതിനായി കുഴിച്ച കുഴികൾ മൂടുന്നതിലാണ് ഇപ്പോൾ അധികൃതർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനിടെയാണ് സിറ്റി റോഡ്സ് ഇംപ്രൂവ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി ബി.ഒ.ടി വ്യവസ്ഥയിലുള്ള റോഡ് നവീകരണം പുരോഗമിക്കുന്നത്. നിലവിൽ മില്ലിംഗ് കഴിഞ്ഞ റോഡുകളിൽ ഇനി റീ - ടാറിംഗ് നടക്കാനുണ്ട്. മഴ ശക്തമായതിനാലും കാലാവസ്ഥ മോശമായതിനാലുമാണ് റീ - ടാറിംഗ് വൈകുന്നത്. ജൂലായിൽ മില്ലിംഗ് ചെയ്ത റോഡുകൾ റീ - ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കും എന്നാണ് കെ.ആർ.എഫ്.ബി അധികൃതർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |