കോഴിക്കോട്: ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുക്കുപണ്ടം പണയതട്ടിപ്പ് കേസിൽ ആരോപണവിധേയനായ അപ്രൈസർ മരിച്ചു. കൊടിയത്തൂർ ഗ്രാമീൺ ബാങ്ക് ശാഖയിലെ അപ്രൈസർ തട്ടാൻ മോഹനനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കോഴിക്കോട്ട് വച്ച് ട്രെയിനിന് മുന്നിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. അപകടത്തിൽ മോഹനന്റെ രണ്ട് കാലുകളും അറ്റുപോയിരുന്നതായി ദൃക്‌സാക്ഷി വെളിപ്പെടുത്തിയിരുന്നു. മൃതദേഹം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുക്കുപണ്ടം പണയംവച്ച് കൊടിയത്തൂർ ഗ്രാമീൺ ബാങ്കിൽ നിന്നും 24.26 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വിഷ്‌ണു കയ്യൂണുമ്മൽ, കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ബാബു പൊലുകുന്നത്, മാട്ടുമുറിക്കൽ സന്തോഷ് കുമാർ, സന്തോഷിന്റെ ഭാര്യ ഷൈനി എന്നിവരാണ് കേസിലെ പ്രതികൾ. കേസിൽ ബാങ്കിലെ അപ്രൈസറായ മോഹനനെതിരെയും ആരോപണം ഉയർന്നിരുന്നു.
പെരുമണ്ണ സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വയ്ക്കുന്നതിനിടെ വിഷ്‌ണുവും സന്തോഷ് കുമാറും പിടിയിലാവുകയായിരുന്നു. ഇതിന് പിന്നാലെ നാലംഗ സംഘം മുക്കുപണ്ടം പണയംവച്ച് 32 ലക്ഷം രൂപയോളം തട്ടിയെടുത്തതായി കണ്ടെത്തി. കൊടിയത്തൂർ ഗ്രാമീൺ ബാങ്ക് ശാഖയിൽ നിന്ന് 24.26 ലക്ഷം രൂപയും കാർഷിക ഗ്രാമവികസന ബാങ്കിന്റെ അഗസ്‌ത്യൻമുഴി ശാഖയിൽ നിന്നും 7.2 ലക്ഷം രൂപയുമാണ് പണയത്തട്ടിപ്പിലൂടെ പ്രതികൾ കൈക്കലാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |