തിരുവനന്തപുരം: കർണാടകയിൽ പത്താം ക്ലാസ് പാഠപുസ്‌തകത്തിൽ നിന്ന് ശ്രീനാരായണ ഗുരുവിനെ ഒഴിവാക്കിയതിനെതിരെ മന്ത്രി വി. ശിവൻകുട്ടി. ഗുരുവിനെ പത്താംക്ലാസ് പുസ്തകത്തിൽ നിന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് മാറ്റിയതിനെ ശക്തമായി അപലപിക്കുന്നുവെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.
ചരിത്രം മായ്ക്കാനും മറയ്ക്കാനും ശ്രമിക്കാം, എന്നാൽ മാറ്റാനമാവില്ല. ശ്രീനാരായണ ഗുരുവിന്റെ കണ്ണുകളിൽ നോക്കാൻ പോലും കെല്പില്ലാത്തവരാണ് ആ മഹാമനുഷ്യനെ പുസ്തകങ്ങളിൽ നിന്ന് മായ്ക്കുന്നതെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.
പത്താം ക്ലാസ് പാഠപുസ്‌തകത്തിൽ നിന്ന് ശ്രീനാരായണ ഗുരുവിനെയും പെരിയോറിനെയുമാണ് ഒഴിവാക്കിയത്. സാമൂഹ്യ പരിഷ്‌കർത്താക്കളുടെ സംഭാവനകളെക്കുറിച്ചുള്ള അദ്ധ്യായം അഞ്ചിൽ മറ്റു നവോത്ഥാന നായകർ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ അദ്ധ്യയന വർഷം വരെ ഇരുവരെയും കുറിച്ചുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു. നേരത്തെ ഭഗത് സിംഗിനെ ഒഴിവാക്കുകയും ആർ.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പ്രസംഗം ഉൾപ്പെടുത്തുകയും ചെയ്ത നടപടിയും വിവാദമായിരുന്നു .
മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
ചരിത്രം മായ്ക്കാനും മറയ്ക്കാനും ശ്രമിക്കാം;എന്നാൽ മാറ്റാനാവില്ല..
ശ്രീനാരായണ ഗുരുവിന്റെ കണ്ണുകളിൽ നോക്കാൻ പോലും കെൽപ്പില്ലാത്തവരാണ്
ആ മഹാമനുഷ്യനെ ടെക്സ്റ്റ് ബുക്കുകളിൽ നിന്ന് മായ്ക്കുന്നത്.
പത്താം തരം ടെക്സ്റ്റ് ബുക്കിൽ നിന്ന് ശ്രീനാരായണ ഗുരുവിനെ ബിജെപി ഭരിക്കുന്ന കർണാടക വിദ്യാഭ്യാസ വകുപ്പ് മാറ്റി നിർത്തിയിട്ടുണ്ടെങ്കിൽ അതിനെ ശക്തമായി അപലപിക്കുന്നു. ഇക്കാര്യം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |