SignIn
Kerala Kaumudi Online
Friday, 26 April 2024 2.11 AM IST

തോരാമഴയിൽ മുങ്ങിക്കുളിച്ച് നഗരം

rain

കൊച്ചി : രാത്രി മുതൽ തോരാതെ നിന്ന മഴയിൽ മുങ്ങിക്കുളിച്ച് കൊച്ചി നഗരം. എം.ജി റോഡ് അടക്കമുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്,​ എറണാകുളം സൗത്ത്, ഇടപ്പള്ളി, കളമശ്ശേരി മേഖലകൾ വെള്ളത്തിൽ മുങ്ങി. ജനവാസ കേന്ദ്രങ്ങളിലും വീടുകളിലും വെള്ളം കയറിയതോടെ ഫയർ ഫോഴ്‌സും സ്‌ക്യൂബാ സംഘവും റെസ്‌ക്യൂ ബോട്ടിൽ ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്കും ശക്തമായ പശ്ചാത്തലത്തിൽ വ്യാഴാഴ്ച രാവിലെയോടെ ഭൂതത്താൻകെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറും തുറന്നു. ഇടമലയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്തും മഴ ശക്തമായിരുന്നു. ഡാമിൽ ഇരുപത്തിനാല് മണിക്കൂറിനിടെ പത്ത് സെന്റീ മീറ്റർ ജലനിരപ്പ് ഉയർന്നു.

തുഴയെറിഞ്ഞ്

കെ.എസ്.ആർ.ടി.സി

ഒരാഴ്ചയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്ന് മോചനം നേടാൻ കെ.എസ്.ആർ.ടി.സി സ്റ്റൻഡിന് ഇതുവരെയായിട്ടില്ല. ഇന്നലത്തെ മഴയിൽ സ്റ്റാൻഡും കഴിഞ്ഞ് റോഡിലും വെള്ളം കയറി. യാത്രക്കാർ റോഡിൽ നിന്നാണ് ബസ് കയറിയിരുന്നത്. ബസ് സ്റ്റാൻഡ് കെട്ടിടത്തിനകത്തും മലിനജലം കെട്ടിക്കിടക്കുകയാണ്.

സിഗ്നൽ നിറുത്തി

സൗത്ത് റെയിൽവേ

നിറുത്താത പെയ്ത മഴയിൽ ട്രാക്കിൽ വെള്ളം കയറിയതോടെ സൗത്ത് റെയിൽവേ സ്റ്റേഷന്റെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ സിഗ്നൽ സംവിധാനം താത്കാലികമായി നിറുത്തിവച്ചു. സുരക്ഷ മുൻനിറുത്തിയാണ് നടപടി. തുടർന്ന് ട്രെയിൻ മാനുവലായി കടത്തി വിട്ടു. വെള്ളക്കെട്ടിൽ വഴിയറിയാതെ യാത്രക്കാരുമായി എത്തിയ കാർ റെയിൽവേ സ്റ്രേഷനിലെ ഓടയിൽ വീണിരുന്നു.

പ്രതിഷേധിച്ച് ജനം

കഴിഞ്ഞ ആറ് വർഷമായി നഗരത്തിലെ വെള്ളക്കെട്ട് രൂക്ഷമാണെന്നും ഒറ്റ മഴ പെയ്താൽ വെള്ളം വീടുകളിലേക്ക് കയറുകയാണെന്ന് കളമശ്ശേരി നിവാസികൾ പറയുന്നു. 28,29 വാർഡിലെ വി.ആർ. കുട്ടപ്പൻ റോഡിലെ അറുപതോളം വീടുകളാണ് രാത്രിയിൽ വെള്ളത്തിലായത്. ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാൻ റെസ്‌ക്യൂ സംഘം എത്തിയിരുന്നെങ്കിലും വീട്ടുകാർ പ്രതിഷേധിച്ച് വീട്ടിൽ തുടരുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പെയ്ത ശക്തമായ മഴയിലും വീട്ടിൽ വെള്ളം കയറിയിരുന്നു. അന്നും ഇവരെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ശാശ്വതമായ പരിഹാരം വേണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
വെള്ളം പോകാത്ത

ഓടകളും തോടും

തോടുകൾ കൈയേറിയുള്ള വികസനവും കാനകളിൽ മാലിന്യം കെട്ടിനിൽക്കുന്നതുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. റോഡിന്റെ ഇരുവശങ്ങളിലും കാനകളുണ്ടെങ്കിലും വെള്ളം പോകുന്നില്ല. പ്രളയകാലത്ത് പെരിയാറിലും മുട്ടാർ പുഴയിലും അടിഞ്ഞ ചെളിയും മണലും നീക്കം ചെയ്യുന്നതിന് മൂന്ന് കോടി രൂപയുടെ എസ്റ്റിമേറ്റ് ജലസേചന വകുപ്പ് സർക്കാരിന് കൈമാറിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

ഇടപ്പള്ളിത്തോട്, കാരണക്കോടം റോഡ്, ചങ്ങാടംപോക്ക് തോട് എന്നിവ ശരിയായ രീതിയിൽ നവീകരിക്കാത്തതും മെട്രോ നിർമ്മാണിത്തിനായി നടപ്പാത നിർമ്മാണത്തിലെ അപാകതകളും വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്. പുഴ ശുചീകരണ പദ്ധതിയായി ഓപ്പറേഷൻ വാഹിനിയും കാനകളുടെയും തോടുകളുടെയും വികസനത്തിനായി ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതിയും ഫലവത്തായില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.