കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഈസ്റ്റ് ഹിൽ പ്രീ -എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ കമ്പ്യൂട്ടർ പരിശീലനം മുടങ്ങിയിട്ട് മൂന്നു വർഷം.
അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ പട്ടികജാതി- പിന്നാക്ക വിഭാഗം യുവതീ യുവാക്കളെ മത്സര പരീക്ഷകൾക്ക് സജ്ജമാക്കുന്ന കേന്ദ്രത്തിൽ അദ്ധ്യാപകരില്ലാത്തതാണ് പരിശീലനം മുടങ്ങാൻ ഇടയായത്. ഡി.ടി.പി, ഡാറ്റ എൻട്രി കോഴ്സ് ഉൾപ്പെടെ കമ്പ്യൂട്ടർ പഠനമാണ് നിലച്ചത്. കമ്പ്യൂട്ടർ പഠനത്തിന്റെ ഭാഗമായി സ്ഥാപിച്ച 14 കമ്പ്യൂട്ടറുകളും ഇതിനകം നശിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എസ്.എസ്.എൽ.സി പാസായ പട്ടിക വിഭാഗത്തിൽപ്പെട്ടവരായിരുന്നു കമ്പ്യൂട്ടർ പഠനത്തിന് ഇവിടെ എത്തിയിരുന്നത്. പരിശീലന കാലയളവിൽ പ്രതിമാസം 800 രൂപ നിരക്കിൽ സ്‌റ്റൈപ്പന്റും നൽകിയിരുന്നു. ദൂരപരിധിക്ക് വിധേയമായി ഹോസ്റ്റൽ സൗകര്യവും ലഭിച്ചിരുന്നു. ഇവിടെ നേരത്തെ നടത്തി വന്ന മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം ഇപ്പോൾ ഒരു സ്വകാര്യ പരിശീലന കേന്ദ്രം വഴിയാണ് നടത്തുന്നത്. കേന്ദ്രം നടത്തിയിരുന്ന അവധിക്കാല പരിശീലനവും നിർത്തലാക്കി.
'ലക്ഷക്കണക്കിനു രൂപയുടെ പട്ടികജാതി ഫണ്ടുകൾ ലാപ്സാകുന്ന നിരവധി അനുഭവങ്ങളുണ്ട്. പട്ടിക വിഭാഗങ്ങളുടെ സാമൂഹിക പുരോഗതിക്കായി ബഡ്ജറ്റിൽ നീക്കിവെച്ച തുക ചെലവഴിക്കാതെ പട്ടികജാതി വികസന വകുപ്പും പട്ടികജാതി ഡയറക്ടറേറ്റും അനാസ്ഥ കാട്ടുകയാണ്. ഇതിനെതിരെ പ്രതിഷേധ -സമര പരിപാടികളോടൊപ്പം നിയമ നടപടികളും സ്വീകരിക്കും'.
സതീഷ് പാറന്നൂർ, രക്ഷാധികാരി , പട്ടികജാതി/വർഗ സംരക്ഷണ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |