കോഴിക്കോട്: അൽപം ശക്തി കുറഞ്ഞെങ്കിലും ജില്ലയിൽ മഴ തുടരുന്നു. തുടർച്ചയായി പെയ്ത മഴയെ തുടർന്ന് വിവിധ ഇടങ്ങളിൽ മരം വീണു. നഗര പരിധിയിലും മലയോര ഭാഗങ്ങളിലുമെല്ലാം മഴ തുടരുന്നുണ്ട്.
ദേശീയപാതയിൽ തിരുവങ്ങൂരിലും പൊയിൽക്കാവിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതിയും നിലച്ചു. ഇന്നലെ പുലർച്ചെ വീശിയ കാറ്റിലാണ് കൂറ്റൻ മരം മുറിഞ്ഞുവീണത്. പൂക്കാട് ഓടിക്കൊണ്ടിരിക്കുന്ന ഇന്നോവ കാറിനു മീതെയായിരുന്നു മരം വീണത്. ആർക്കും പരിക്കില്ല. പൊയിൽക്കാവിൽ ലോറിക്ക് മുന്നിലാണ് മരം വീണത് ലോറിക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ബീച്ച് യൂണിറ്റിൽ നിന്നും ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം നടത്തി. രാവിലെ എട്ടോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ഒടുമ്പ്ര പാലത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. മീഞ്ചന്ത ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. കഴിഞ്ഞ ദിവസം വെള്ളം കയറിയ പന്നിയങ്കര, പയ്യാനക്കൽ, മാനാരി, കൊന്നേരി ഭാഗങ്ങളിൽ വെള്ളം ഇറങ്ങി. നഗരത്തിലെ റോഡുകളിലെ വെള്ളക്കെട്ട് കുറഞ്ഞു.
കടലിലെ രക്ഷാപ്രവർത്തനം:
ക്രമീകരണങ്ങൾ ഏർപ്പെടുത്തി
തെക്കുപടിഞ്ഞാറൻ കാലവർഷക്കാലത്ത് കടലിലെ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിന് തുറമുഖ വകുപ്പ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ബേപ്പൂർ തുറമുഖത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പോർട്ട് കൺട്രോൾ റൂം ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ പ്രവർത്തിക്കും. വി.എച്ച്.എഫ്. ചാനൽ 16ൽ 24 മണിക്കൂറും പോർട്ട് കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്ന് പോർട്ട് ഓഫീസർ അറിയിച്ചു. ഫോൺ: 0495 2414039, 2414863, ഇമെയിൽ: : portofficekkd@gmail.com
പൊന്നാനി, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, അഴീക്കൽ, കാസർകോട് തുറമുഖങ്ങളിൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ ബന്ധപ്പെടാം:
പൊന്നാനി 0494 2666058, കോഴിക്കോട് 0495 2767709, വടകര 0496 2515414, തലശ്ശേരി 0490 2320012, കണ്ണൂർ 0497 2731866, അഴീക്കൽ 0497 2771413, കാസർകോട് 04994230122.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |