പന്തളം : മഴ ശക്തമായതോടെ പന്തളത്ത് താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയരുകയും മഴ തുടരുകയും ചെയ്താൽ പടിഞ്ഞാറൻ മേഖലകളിലും ആറിന്റെ തീരപ്രദേശങ്ങളിലും വെള്ളം കയറും.
ഐരാണിക്കുടി, ചേരിക്കൽ, മുടിയൂർക്കോണം, മുളമ്പുഴ, തോന്നല്ലൂർ, കടയ്ക്കാട് , പൂഴിക്കാട്, വലക്കടവ് എന്നീ പ്രദേശങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്.
2018 മുതൽ ഈ പ്രദേശങ്ങൾ വെള്ളപ്പൊക്കക്കെടുതി നേരിടുകയാണ്. ഞായറാഴ്ച വരെ മഴ തുടരുമെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിതിന്റെ മുന്നറിയിപ്പ് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ കടപ്പുറത്ത് നിന്നുള്ള മത്സ്യതൊഴിലാളികളാണ് വള്ളവുമായെത്തി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായത്. പന്തളം നഗരസഭ വള്ളം വാങ്ങുന്നതിന് തീരുമാനമെടുത്തെങ്കിലും ഒരു നടപടിയും ആയിട്ടില്ല.
കാർഷികമേഖലയും പ്രതിസന്ധിയിൽ
കരിങ്ങാലി പാടശേഖരത്തിലെ വൈക്കമൂല ഭാഗത്തെ 10 ഏക്കറിൽ നെൽക്കൃഷി ചെയ്തതിൽ 8 ഏക്കറിലെ വിളവെടുത്തു. ബാക്കി രണ്ടേക്കറിൽ വെള്ളം കയറി കിടക്കുന്നതിനാൽ കൊയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കൊയ്‌തെടുത്ത നെല്ല് ഉണക്കിയെടുക്കാൻ കഴിയാതെ വിഷമിക്കുകയാണ് കർഷകരായ കെ.എൻ.രാജൻ, സാംബശിവൻ, ടി.എം.ശാമുവേൽ, പ്രസാദ് എന്നിവർ. മഴ തുടർന്നാൽ കടയ്ക്കാട്ടുള്ള കരിമ്പ് വിത്ത് ഉത്പാദനകേന്ദ്രത്തിന് ഇത്തവണയും വലിയനഷ്ടം നേരിടും. കരിമ്പ് ,ചേന, കാച്ചിൽ, വഴുതന, കാന്താരി എന്നീ കൃഷികളും കൃഷിഭവനുകളിൽ തെങ്ങുംതൈ വിതരണം ചെയ്യന്നതിനു വേണ്ടി പാകിയ അയ്യായിരത്തോളം തേങ്ങകളും മഴ തുടർന്നാൽ നശിക്കും. കഴിഞ്ഞ വർഷം മഴയും വെള്ളപ്പൊക്കവും കാരണം 25 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് കൃഷി ഓഫീസർ വിമൽകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |