SignIn
Kerala Kaumudi Online
Saturday, 20 April 2024 1.07 AM IST

പാളിയില്ല കോഴി വിതരണം മുട്ടയ്ക്ക് ഇനി മുട്ടില്ല

egg

കോഴിക്കോട്: എല്ലാ വീടുകളിലും കോഴിമുട്ട ഉത്പാദനമെന്ന വിജയഗാഥ രചിക്കാൻ കോഴിക്കോട്. കോഴി മുട്ട ഉത്പാദനത്തിൽ സ്വയംപര്യാപ്തതയെന്നതാണ് ലക്ഷ്യം. കഴിഞ്ഞ വർഷത്തെ സർവേ പ്രകാരം 1808.07 ലക്ഷം മുട്ടയാണ് വീടുകളിലും ഫാമുകളിലുമായി ഉത്പാദിപ്പിച്ചത്. 2019–20 വർഷത്തിൽ ഇത് 1577.25 ലക്ഷമായിരുന്നു. കോഴി, താറാവ് മുട്ടകളാണ് സർവേയിൽ ഉൾപ്പെടുത്തിയത്. കൊവിഡിനുശേഷം വരുമാനമെന്ന നിലയിലും കൂടുതൽ ആളുകൾ ഈ രംഗത്തേക്ക് തിരിഞ്ഞു.

ഗ്രാമപ്രദേശങ്ങളിൽ മാത്രമല്ല നഗരങ്ങളിലെ വീടുകളിലും കോഴികളെ വളർത്താനുള്ള പദ്ധതികൾ മൃഗസംരക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കിവരികയാണ്. മുട്ടഗ്രാമം പദ്ധതി, വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്‌കൂൾ പൗൾട്രി ക്ലബുകൾ, മട്ടുപ്പാവിൽ കോഴിവളർത്തൽ, കൂടും കോഴിയും പദ്ധതി, അഞ്ച് കോഴികളെ സൗജന്യമായി നൽകുന്ന മുട്ടക്കോഴി പദ്ധതി എന്നിവയാണ് നടപ്പിലാക്കിയത്. പ്രളയശേഷം സുഭിക്ഷകേരളം പദ്ധതിയിലുൾപ്പെടുത്തി 25 വരെ സെറ്റ് കോഴികൾ സൗജന്യമായി വിതരണം ചെയ്യുന്നുമുണ്ട്. 180 മുട്ടകൾ വരെ വർഷം ലഭിക്കുന്ന ഗ്രാമശ്രീ, 280 മുട്ടകൾ വരെ വർഷം ലഭിക്കുന്ന വി.വി 380 എന്നി കോഴികളെയാണ് വിതരണം ചെയ്യുന്നത്. പോഷകഗുണങ്ങളും ജൈവഗുണങ്ങളുമുള്ള മുട്ട കിട്ടുകയും വിൽക്കുകയുമാണെങ്കിൽ ചെറിയൊരു വരുമാനവും ഇതുവഴി കിട്ടും. മാത്രമല്ല വീട്ടിൽ ബാക്കി വരുന്ന ഭക്ഷണം പാഴാക്കേണ്ട, പച്ചക്കറി മുതലായ കൃഷികൾക്ക് വളത്തിനും ഉപകരിക്കും തുടങ്ങിയ ഗുണങ്ങളും കോഴിവളർത്തൽ കൊണ്ട് ലഭിക്കുന്നു. ജില്ലയിൽ നിലവിൽ വിറ്റഴിക്കുന്ന മുട്ടയുടെ 40 ശതമാനവും പുറത്തുനിന്ന് വരുന്നതാണ്.

ആന്റിബയോട്ടിക് കൂടിയത്, പ്ലാസ്റ്റിക് മുട്ട, ഇൻക്യുബേറ്ററിൽ ഉണ്ടാക്കുന്നവ തുടങ്ങി മുട്ടയുടെ ഗുണനിലവാരത്തെ പറ്റി സംശയങ്ങൾ നിരവധി ഉയർന്നതോടെ മുട്ട വാങ്ങുന്നതിൽ നിന്ന് ജനങ്ങൾ പിന്നോട്ടുപോയിരുന്നു. എന്നാൽ ആവശ്യമുളള മുട്ട സ്വന്തം വീട്ടിൽ തന്നെയെന്ന ആശയവുമായി ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ (പൗൾട്രി) വകുപ്പും രംഗത്തെത്തിയതോടെ ഉണ്ടായ അനുകൂല പ്രതികരണമാണ് ഈ വിജയം.

@ ജില്ലാപഞ്ചായത്തിന്റെ നൂതന പദ്ധതികൾ

1. മുറ്റത്തൊരു പൂവൻ - ബ്രോയിലർ കോഴികളിൽ മരുന്ന് കുത്തിവക്കുന്നു എന്ന ആരോപണങ്ങൾക്ക് പരിഹാരമാണ് ഈ പദ്ധതി. ചാത്തമംഗലം പ്രാദേശിക കോഴിവളർത്ത് കേന്ദ്രത്തിൽ നിന്നും 550 ഗ്രാമുള്ള പൂവൻകോഴി കുഞ്ഞുങ്ങളെ സൗജന്യമായ വിതരണം ചെയ്യുക. 5 മാസത്തിനുള്ളിൽ 2 കിലോ വലിപ്പം വയ്ക്കും. ആവശ്യത്തിനനുസരിച്ച് ഇറച്ചി ലഭ്യമാകും.

2. കോഴിവണ്ടി- സർക്കാർ ഫാമിലെ കോഴി കുട്ടികളെ ഗ്രാമങ്ങളിലെ ചന്തകൾ, വെറ്ററിനറി ആശുപത്രികൾ, മേളകൾ എന്നിവിടങ്ങളിൽ വണ്ടികളിൽ എത്തിച്ച് വിതരണം ചെയ്യുക. ദൂരെനിന്ന് വന്ന് വാങ്ങാനുള്ള ബുദ്ധിമുട്ട് കാരണം വളർത്താത്തവർക്ക് ഗുണം. മുട്ട, കോഴിക്കുഞ്ഞ്, കോഴികൾ, 14 തരം അലങ്കാര കോഴികൾ എന്നിവയുണ്ടാകും.

' അഞ്ച് വർഷത്തെ പ്രയത്നഫലമാണ് ഈ വളർച്ച. കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള പദ്ധതികൾ ജില്ലാ പ‌ഞ്ചായത്തുമായി സഹകരിച്ച് നടപ്പാക്കും' ഡോ. സിബി കെ.ചാക്കോ, അസി.ഡയറക്ടർ, മൃഗ സംരക്ഷണ വകുപ്പ് ( പൗൾട്രി).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.