ബംഗളൂരു: ഈ വർഷം ആഗസ്റ്റ് 15 ന് ഇന്ത്യയുടെ പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തുമ്പോൾ ആ നിമിഷത്തിന് സാക്ഷിയാകാൻ രാജ്യത്തിന്റെ അഭിമാനമായി 75 ഉപഗ്രഹങ്ങളുടെ ഒരു സമൂഹം തന്നെ ആകാശത്ത് നിലയുറപ്പിച്ചിട്ടുണ്ടാകും. അതെ ഐ എസ് ആർ ഒ മറ്റൊരു ചരിത്ര ദൗത്യം കൂടി വിജയകരമായി നിർവഹിക്കാൻ പോകുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയുടെ 75 ാം വാർഷികം ആഘോഷിക്കാൻ ഐ എസ് ആർ ഒ തിരഞ്ഞെടുത്തത് ഒരു വേറിട്ട രീതിയാണ്. തദ്ദേശീയമായി നിർമിച്ച 75 ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കുക. ഈ 75 ഉപഗ്രഹങ്ങളും ഇന്ത്യയിലെ വിദ്യാർത്ഥികൾ ഇവിടെത്തന്നെ വികസിപ്പിക്കുന്നതാണ് എന്നതാണ് മറ്റൊരു പ്രത്യേകത. യൂണിറ്റി സാറ്റ് എന്നാണ് ഈ ഉപഗ്രഹ സമൂഹത്തിന് നൽകിയിരിക്കുന്ന പേര്.
കഴിഞ്ഞ ദിവസം നടന്ന ശാസ്ത്ര വകുപ്പുകളുടെയും വിവിധ മന്ത്രാലയങ്ങളുടെയും യോഗത്തിൽ വച്ച് ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആസാദി കാ അമൃതോത്സവ് വേളയിൽ 75 ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കുന്ന വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് മുൻപ് തന്നെ സൂചിപ്പിച്ചിരുന്നു.
ചണ്ഡീഗഡ് സർവകലാശാല. കാൻപൂർ, ബോംബെ ഐ ഐ ടികൾ തുടങ്ങി 11 വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച ഈ ഉപഗ്രഹങ്ങളെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്കായിരിക്കും (ലോ എർത്ത് ഓർബിറ്റ്) വിക്ഷേപിക്കുക. ബഹിരാകാശത്ത് ഇന്റർനെറ്റ് ഒഫ് തിംഗ്സ് എന്ന ആശയം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
സെൻസറുകൾ, സോഫ്‌റ്റ്‌വെയറുകൾ, മറ്റ് സാങ്കേതിക വിദ്യകൾ എന്നിവ ഉൾക്കൊള്ളുന്ന വസ്തുക്കളുടെ സഹായത്തോടെ ഇന്റർനെറ്റിലൂടെ വിവധ ഉപകരണങ്ങളെ ബന്ധിപ്പിക്കുകയും വിവരങ്ങൾ കൈമാറുകയും ചെയ്യുന്നതിനെയാണ് ഇന്റർനെറ്റ് ഒഫ് തിംഗ്സ് എന്ന് പറയുന്നത്.
ഈ ഉപഗ്രഹങ്ങൾ, അവ തമ്മിലും ഭൂമിയിലെ സിസ്റ്റങ്ങളിലേക്കും ആശയവിനിമയം നടത്തുന്ന ഒരു ഉപഗ്രഹ സമൂഹമായാണ് പ്രവർത്തിക്കുക. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് സ്റ്റാർലിങ്കും ഉപഗ്രഹങ്ങളുടെ ഒരു സമൂഹമാണ്.
ഈ ദൗത്യം കൂടാതെ ചന്ദ്രയാൻ 3, സൂര്യനെ പറ്റി പഠിക്കുന്ന ആദിത്യ എൽ 1, ഗഗൻയാൻ എന്നീ പ്രധാനപ്പെട്ട മറ്റ് മൂന്ന് ദൗത്യങ്ങളാണ് ഐ എസ് ആർ ഒ ഈ വർഷം വിജയത്തിലെത്തിക്കാനിരിക്കുന്നത്.
എന്നാണ് ഇത് വിക്ഷേപിക്കുകയെന്നോ ഏത് വിക്ഷേപണ വാഹനമാണ് ദൗത്യത്തിനായി തിരഞ്ഞെടുത്തരിക്കുന്നതെന്നോ ഉള്ള വിവരങ്ങൾ ഇപ്പോഴും ഐ എസ് ആർ ഒ പുറത്തുവിട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |