മുംബയ് : ഗുജറാത്ത് ടൈറ്റാൻസിനെതിരായ ഐ.പി.എൽ മത്സരത്തിൽ എട്ടുവിക്കറ്റിന് വിജയിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ പ്ളേഓഫ് സാദ്ധ്യതകൾ നിലനിറുത്തി. ഇന്നലെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്ത ഗുജറാത്ത് ടൈറ്റാൻസിനെ എട്ടുപന്തുകളും എട്ടുവിക്കറ്റുകളും ബാക്കിനിറുത്തിയാണ് ആർ.സി.ബി കീഴടക്കിയത്. ഫോമിലേക്ക് തിരിച്ചെത്തിയ മുൻ നായകൻ വിരാട് കൊഹ്‌ലിയും (54 പന്തുകളിൽ 73റൺസ് ),നായകൻ ഡു പ്ളെസിയും (44നോട്ടൗട്ട്),ഗ്ളെൻ മാക്സ്‌വെല്ലും (18 പന്തുകളിൽ പുറത്താകാതെ 40 റൺസ് ) ചേർന്നാണ് ചേസിംഗ് ഈസിയാക്കിയത്.
ഈ വിജയത്തോടെ ഗ്രൂപ്പ് റൗണ്ടിലെ 14 മത്സരങ്ങളും പൂർത്തിയാക്കിയ ആർ.സി.ബിക്ക് 16 പോയിന്റായി . 16 പോയിന്റുള്ള രാജസ്ഥാൻ റോയൽസിന് പിന്നിൽ നാലാം സ്ഥാനത്താണ് ഇപ്പോൾ ആർ.സി.ബി. എന്നാൽ നാളെ അഞ്ചാം സ്ഥാനത്തുള്ള ഡെൽഹിയും അവസാനക്കാരായ മുംബയ്‌യും തമ്മിലുള്ള മത്സരത്തിൽ ഡൽഹി ജയിച്ചാൽ ആർ.സി.ബിക്ക് പ്ളേ ഓഫിൽ ഇടം ലഭിക്കില്ല. 14 മത്സരങ്ങളിൽ നാലാം തോൽവിവഴങ്ങിയ ടൈറ്റാൻസ് 20 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
അർദ്ധസെഞ്ച്വറി നേടിയ നായകൻ ഹാർദിക് പാണ്ഡ്യയാണ് (62 നോട്ടൗട്ട്) മികച്ച പ്രകടനം കാഴ്ചവച്ചത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ടൈറ്റാൻസിന് വേണ്ടി വൃദ്ധിമാൻ സാഹ(31) തകർത്തടിച്ചപ്പോൾ സഹ ഓപ്പണർ ശുഭ്മാൻ ഗിൽ (1) മൂന്നാം ഓവറിൽ മടങ്ങി.ഹേസൽ വുഡിന്റെ പന്തിൽ മാക്സ്‌വെല്ലാണ് ഗില്ലിന്റെ ക്യാച്ചെടുത്തത്. തുടർന്നിറങ്ങിയ മാത്യു വേഡിനെ(16) ആറാം ഓവറിൽ മാക്സ്‌വെൽ ബൗൾഡാക്കി.എട്ടാം ഓവറിൽ സാഹ റൺഒൗട്ടായതിന് പിന്നാലെ ക്രീസിൽ ഒരുമിച്ച നായകൻ ഹാർദിക് പാണ്ഡ്യയും ഡേവിഡ് മില്ലറും(34) ചേർന്ന് 123/4ലെത്തിച്ചു. 25 പന്തുകളിൽ മൂന്ന് സിക്സുകൾ പറത്തിയ മില്ലറെ 17-ാം ഓവറിൽ ഹസരംഗ സ്വന്തം ബൗളിംഗിൽ പിടികൂടുകയായിരുന്നു. അടുത്ത ഓവറിൽ രാഹുൽ തെവാത്തിയയെ (2) ഹേസൽവുഡ് പുറത്താക്കി.തുടർന്ന് റാഷിദ് ഖാനെ(19 നോട്ടൗട്ട്) കൂട്ടുനിറുത്തി ഹാർദിക് 168ലെത്തിച്ചു.47 പന്തുകൾ നേരിട്ട ഹാർദിക് നാലുഫോറും മൂന്ന് സിക്സും പറത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |