മരണം പന്നിക്കായി വച്ച കെണിയിൽപ്പെട്ടെന്ന് മൊഴി
പാലക്കാട്: പാലക്കാട് മുട്ടിക്കുളങ്ങര കെ.എ.പി രണ്ട് ബറ്റാലിയൻ ക്യാമ്പിൽ നിന്ന് കാണാതായ രണ്ടു പൊലീസുകാരെ അടുത്തുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഹവിൽദാർമാരായ എലവഞ്ചേരി കുളമ്പക്കോട് കുഞ്ഞുവീട്ടിൽ മാരിമുത്തു ചെട്ടിയാരുടെ മകൻ അശോകൻ (35), തരൂർ അത്തിപ്പൊറ്റ തുണ്ടുപറമ്പിൽ വീട്ടിൽ മോഹൻദാസ് (36) എന്നിവരാണ് മരിച്ചത്.
ഇതുമായിബന്ധപ്പെട്ട് നാട്ടുകാരായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. പന്നിക്കു വേണ്ടി വച്ച കെണിയിൽപ്പെട്ടാണ് പൊലീസുകാർ മരിച്ചതെന്നാണ് ഇരുവരും പൊലീസിനു നൽകിയ മൊഴി. ബുധനാഴ്ചയും വൈദ്യുതിക്കെണി വച്ചിരുന്നു. ഇന്നലെ രാവിലെ വന്നു നോക്കിയപ്പോൾ രണ്ടു പേരെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയെന്നും ഉടൻ വൈദ്യുതിക്കെണി സ്ഥലത്തുനിന്നു മാറ്റി മൃതദേഹം രണ്ടിടത്തേക്ക് കൊണ്ടുപോയി ഇട്ടെന്നുമാണ് മൊഴി. ക്യാമ്പിൽ നിന്ന് രണ്ടു പൊലീസുകാരെയും ബുധനാഴ്ച രാത്രി 10 മണിയോടെയാണ് കാണാതായത്. ഡ്യൂട്ടിയിലില്ലായിരുന്ന ഇരുവരും രാത്രി ബാഡ്മിന്റൺ കളിച്ച് മടങ്ങിയതാണ്. താമസ സ്ഥലത്ത് എത്താതായതോടെ സഹപ്രവർത്തകർ രാത്രി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്നലെ രാവിലെ തുടർന്ന തെരച്ചിലിലാണ് ഒമ്പത് മണിയോടെ ക്യാമ്പിനു സമീപത്തുള്ള കൊയ്ത്തു കഴിഞ്ഞ പാടത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്. 100 മീറ്റർ അകലത്തിലാണ് മൃതദേഹങ്ങൾ കിടന്നത്. വൈദ്യുതി ഷോക്കേറ്റതുപോലെ ഇരുവരുടെയും ദേഹത്ത് പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നാട്ടുകാരായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്.
ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് സ്ഥലത്തെത്തിയ സ്ഥിതി വിലയിരുത്തി. പാടത്ത് പന്നിക്കു വച്ച കെണിയിൽപ്പെട്ടതാണോ, അതോ ആരെങ്കിലും മൃതദേഹങ്ങൾ പാടത്ത് കൊണ്ടിട്ടതാണോ എന്നതുൾപ്പെടെ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദഗ്ദ്ധ പരിശോധനയ്ക്കുശേഷമേ മരണ കാരണം സ്ഥിരീകരിക്കാനാകൂ. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇരുവരുടെയും മൃദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൃതദേഹം മുട്ടികുളങ്ങര ക്യാമ്പിൽ ഒരു മണിക്കൂറോളം പൊതു ദർശനത്തിന് വെച്ചു. എ.ആർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റും കായിക താരവുമായ സിനിമോളുടെ ഭർത്താവാണ് മരിച്ച അശോകൻ. അമ്മ: വിജയലക്ഷ്മി. മകൾ: സാൻവിക. മോഹൻദാസിന്റെ ഭാര്യ: സിംഷ. മകൾ: ശിവാനി. അമ്മ: തത്ത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |