ന്യൂയോർക്ക് : യൂറോപ്യൻ രാജ്യങ്ങൾക്ക് പിന്നാലെ യു.എസിലും അപൂർവ വൈറസ് രോഗ ബാധയായ മങ്കിപോക്സ് സ്ഥിരീകരിച്ചു. മസാച്യുസെറ്റ്സ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം അടുത്തിടെ കാനഡ സന്ദർശിച്ചിരുന്നു. ഇയാളുടെ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.
മേയ് ആദ്യം മുതൽ യൂറോപ്, വടക്കേ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ഏതാനും മങ്കിപോക്സ് കേസുകൾ സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും രോഗം വ്യാപിക്കുന്നുണ്ട്. മങ്കിപോക്സ് എന്ന് സംശയിക്കുന്ന 13 കേസുകൾ അടുത്തിടെ കാനഡയിൽ കണ്ടെത്തിയിരുന്നു. സ്പെയ്‌നിലും പോർച്ചുഗലിലുമായി മങ്കിപോക്സ് എന്ന് കരുതുന്നതും സ്ഥിരീകരിച്ചതുമായ 40ലേറെ കേസുകളാണുള്ളത്.
മേയ് 6 മുതൽ ബ്രിട്ടണിൽ 9 കേസുകൾ കണ്ടെത്തി. നൈജീരിയയിൽ സന്ദർശനം നടത്തിയ ഒരാൾക്കാണ് ബ്രിട്ടണിൽ ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇയാളിൽ നിന്ന് മറ്റുള്ളവരിലേക്ക് വ്യാപിച്ചെന്നാണ് കരുതുന്നത്. മദ്ധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ പ്രദേശങ്ങളിൽ ആയിരക്കണക്കിന് പേരെ ഈ രോഗം നേരത്തെ ബാധിച്ചിരുന്നു. എന്നാൽ, ആഫ്രിക്കയ്ക്ക് പുറത്തേക്ക് രോഗം വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
2017ൽ നൈജീരിയയിൽ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് 40 വർഷകാലയളവിൽ മങ്കിപോക്സ് കേസുകൾ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ലെന്നാണ് യു.എസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ പറയുന്നത്.
1958ൽ കുരങ്ങുകളിൽ കണ്ടെത്തി. ആദ്യമായി മനുഷ്യനിൽ കണ്ടെത്തിയത് 1970ൽ കോംഗോയിൽ
വസൂരിയ്ക്ക് കാരണമായ ഓർത്തോപോക്സ് വൈറസ് ജീനസിൽപ്പെട്ടതാണ് മങ്കിപോക്സ് വൈറസ്
പല വന്യമൃഗങ്ങളിലൂടെയും വൈറസ് പകരാം
അപൂർവം കേസുകളിൽ മാത്രം രോഗം ഗുരുതരമാകാം. ജീവന് ഭീഷണിയല്ലെങ്കിലും വ്യാപന ശേഷി കൂടുതൽ
രോഗമുക്തിയ്ക്ക് ആഴ്ചകൾ വേണ്ടി വരും
ലക്ഷണങ്ങൾ - പനി, പേശീവേദന, ലിംഫ് നോഡുകളിലെ വീക്കം, തലവേദന, ശരീരത്തിൽ ചിക്കൻപോക്സിന് സമാനമായ ചെറു മുഴകൾ
ശരീര ദ്രവം, മുറിവ്, രോഗി ഉപയോഗിച്ച വസ്ത്രം എന്നിവയിലൂടെ രോഗം പകരും
എയ്ഡ്സ് പോലെ ലൈംഗിക ബന്ധത്തിലൂടെ പകരാമെന്നും നിഗമനമുണ്ട്. ഇത് സംബന്ധിച്ച് പഠനങ്ങൾ തുടരുകയാണ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |