ജയ്പൂർ: ഹിന്ദി ഭാഷാ വാദത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് വിയോജിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി എല്ലാ ഭാഷകളെയും ആദരവോടെ കാണുന്നുവെന്നും എല്ലാ ഭാഷയിലും ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിഫലനമുണ്ടെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ഭാഷ, സാംസ്കാരിക വൈവിദ്ധ്യം എന്നിവ രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യത്യസ്ത സംസ്ഥാനക്കാർ പരസ്പരം സംസാരിക്കുമ്പോൾ ഇംഗ്ലീഷിനുപകരം ഹിന്ദി ഉപയോഗിക്കണമെന്ന് അമിത് ഷാ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പുകയുന്നതിനിടെയാണ് മോദിയുടെ വ്യത്യസ്ത അഭിപ്രായ പ്രകടനം. രാജസ്ഥാനിലെ ജയ്പൂരിൽ നടക്കുന്ന ബി ജെ പി ദേശീയ ഭാരവാഹി യോഗത്തെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുമ്പോഴാണ് ഭാഷാ വാദത്തിൽ പ്രധാനമന്ത്രി അഭിപ്രായം പറഞ്ഞത്.
വൻ വിജയം നേടിയെങ്കിലും ബി ജെ പി ലക്ഷ്യത്തിലെത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.' ബി ജെ പി പ്രവർത്തകർക്ക് വിശ്രമിക്കാൻ സമയമായിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷ ബി ജെ പിയിൽ മാത്രമാണ്. അത് സഫലമാക്കണം. എൻ ഡി എ സർക്കാർ ഈ മാസം എട്ട് വർഷം തികയ്ക്കും. അടുത്ത 25 വർഷം ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നു. എല്ലാ വെല്ലുവിളികളെയും അതിജീവിക്കുകയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി സ്ഥിരമായി പ്രവർത്തിക്കുകയും ചെയ്യുന്നതിനൊപ്പം അടുത്ത 25 വർഷത്തേക്ക് ബിജെപിയുടെ ലക്ഷ്യങ്ങൾ നിശ്ചയിക്കാനുള്ള സമയമാണിത്’– പ്രധാനമന്ത്രി പറഞ്ഞു.
ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. ദേശീയ, സംസ്ഥാന ഭാരവാഹികൾ, സംഘടനാ സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഉടൻ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ വിജയം ഉറപ്പാക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളും യോഗത്തിൽ ചർച്ചയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |