തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം മുടങ്ങിയ വിഷയത്തിൽ ഗതാഗതമന്ത്രി ആന്റണി രാജുവിനെ തള്ളി ധനമന്ത്രി കെ എൻ ബാലഗോപാൽ. കെഎസ്ആർടിസിയിൽ കഴിഞ്ഞ തവണ ശമ്പളം മുടങ്ങിയത് ജീവനക്കാരുടെ സമരം കാരണമല്ലെന്നും ഖജനാവിൽ പണമില്ലാതിരുന്നത് മൂലമാണെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ മാസവും ശമ്പളം നൽകുന്നതിന് വേണ്ടി 30 കോടി കെഎസ്ആർടിസിക്ക് നൽകാനാവില്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ തവണ ശമ്പളം മുടങ്ങിയത് ജീവനക്കാർ സമരം ചെയ്തത് മൂലമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേ സമയം ഇന്ന് വൈകുന്നേരം മുതൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ഏപ്രിൽ മാസത്തെ ശമ്പളവിതരണത്തിനായി മാനേജ്മെന്റ് 50 കോടി രൂപ ഓവർ ഡ്രാഫ്ട് എടുത്തിരുന്നു. സർക്കാർ സഹായത്തിന് കാത്തിരിക്കാതെ ശമ്പളവിതരണം ചെയ്യാനായിരുന്നു നേരത്തെ കെഎസ്ആർടിസി മാനേജ്മെന്റിന്റെ തീരുമാനം. 30 കോടി രൂപ സർക്കാരിൽ നിന്നും നേരത്തേ ലഭിച്ചിരുന്നു. ഇതു കൂടി ചേർത്താണ് ഇന്ന് മുതൽ ശമ്പളവിതരണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കുമാണ് ശമ്പളം വിതരണം ചെയ്യുക. ഇന്ന് വൈകിട്ട് തുടങ്ങുന്ന ശമ്പളവിതരണം നാളെ വൈകിട്ടോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |