ലക്‌നൗ: വഞ്ചനാക്കേസിൽ രണ്ടുവർഷമായി ജയിലിൽ കഴിയുന്ന സമാജ്‌വാദി പാർട്ടി നേതാവ് അസാംഖാന്, സുപ്രീംകോടതി ആർട്ടിക്കിൾ 142 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ഇടക്കാല ജ്യാമം അനുവദിച്ചു. ഉത്തർപ്രദേശിലെ സീതാപൂർ ജയിലിൽ കഴിഞ്ഞിരുന്ന അദ്ദേഹം ഇന്നലെ വൈകിട്ട് പുറത്തിറങ്ങി. മകനും എം.എൽ.എയുമായ അബ്ദുള്ള അസം, എസ്.പി നേതാവ് ശിവ്പാൽ സിംഗ് യാദവ് തുടങ്ങി നൂറുകണക്കിനാളുകൾ ജയിലിന് പുറത്ത് അദ്ദേഹത്തെ സ്വീകരിച്ചു. 2020 മാർച്ചിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായി, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ജാമ്യം നൽകിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിര ജാമ്യത്തിന് അപേക്ഷിക്കാനും കോടതി പറഞ്ഞു. സ്ഥിര ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കുന്നത് വരെയാണ് ഇടക്കാല ജാമ്യം നിലനിൽക്കുക. കൂടാതെ ഓരോ തവണ പുറത്തിറങ്ങുമ്പോഴും അസംഖാന്റെ പേരിൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്, എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്നും കോടതി ചോദിച്ചു. ഭൂമികൈയേറ്റം ഉൾപ്പെടെ വിവിധ കേസുകളിൽ സീതാപൂർ ജയിലിൽ കഴിയുന്ന അസംഖാന്റെ ജാമ്യാപേക്ഷയിൽ തീരുമാനം വൈകുന്നതിൽ കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് അസം ഖാൻ ആരോപിച്ചിരുന്നു. ഉത്തർപ്രദേശിൽ ബി.ജെ.പി അധികാരത്തിൽ വന്ന് രണ്ട് വർഷത്തിനുള്ളിൽ 81 എഫ്.ഐ.ആറുകളാണ് തനിക്കെതിരെ സമർപ്പിച്ചിട്ടുള്ളതെന്നും ഭൂരിപക്ഷവും ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഫയൽചെയ്യപ്പെട്ടതാണെന്നും അസംഖാൻ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |