ഇടുക്കി: പൊലീസിന്റെ ഔദ്യോഗിക ഡേറ്റാ ബേസിൽ നിന്ന് വിവരങ്ങൾ ചോർത്തി തീവ്രവാദ സംഘടനകൾക്ക് കൈമാറിയെന്ന് ആരോപണം നേരിടുന്ന മൂന്നാർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരിലൊരാൾക്ക് സ്ഥാന ചലനം. അടിമാലി സ്വദേശിയായ ഉദ്യോഗസ്ഥനെ മുല്ലപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. എന്നാൽ സ്ഥലംമാറ്റം വിവരം ചോർത്തിയ സംഭവത്തിലല്ലെന്നും ജനറൽ ട്രാൻസ്ഫറിന്റെ ഭാഗമായാണെന്നുമാണ് മൂന്നാ ഡിവൈ.എസ്.പിയുടെ വിശദീകരണം. സ്റ്റേഷനിലെ കമ്പ്യൂട്ടർ ഉപയോഗിച്ച് ഔദ്യോഗിക ഡേറ്റാ ബേസിൽ നിന്ന് വിവരങ്ങൾ ചോർത്തിയെന്നാണ് മൂന്ന് പൊലീസുകാർക്കെതിരെ ഉയർന്ന ആരോപണം. ഇവരുടെ ഫോൺ അന്വേഷണത്തിന്റെ ഭാഗമായി മൂന്നാർ ഡിവൈ.എസ്.പി കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും മൂന്നാർ ഡിവൈ.എസ്.പി കെ.ആർ. മനോജ് അറിയിച്ചു. കഴിഞ്ഞ ഡിസംബറിൽ നടന്ന സമാനമായുള്ള മറ്റൊരു കേസിൽ ഉൾപ്പെട്ട പൊലീസുകാരനെ ജില്ലാ പൊലീസ് മേധാവി പിരിച്ചുവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |