പാലോട്: ജൈവകൃഷിക്ക് വേറിട്ട മാതൃകകൊണ്ടും പ്രവർത്തനങ്ങൾകൊണ്ടും ജില്ലയിൽ തുടർച്ചയായി ജൈവകൃഷിക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗ്രാമമാണ് നന്ദിയോട്. കൂടാതെ പെരിങ്ങമ്മല, ആനാട്, നന്ദിയോട് എന്നീ പഞ്ചായത്തുകളിലെ കൃഷിരീതി എടുത്തു പറയേണ്ടത് തന്നെയാണ്. വനസമ്പത്തും സസ്യസമൃദ്ധിയും വാമനപുരം നദിയുടെ ജലസമൃദ്ധിയുമാണ് ഈ പ്രദേശങ്ങളിലെ മണ്ണിനെയും കൃഷിയെയും പുഷ്ടിപ്പെടുത്തുന്നതിൽ സ്വാഭാവിക പങ്കുവഹിക്കുന്നത്. തനിക്കുള്ള ഇത്തിരി മണ്ണിൽ, വെട്ടാനും കിളയ്ക്കാനും ജനം ശീലിച്ചു. വീട്ടമ്മമാർ, വിദ്യാർത്ഥികൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി സർവ്വരും കൃഷിയിൽ പുതുചരിത്രം കുറിക്കുകയാണ്. സർക്കാർ ഓഫീസുകൾ, ആശുപത്രി പരിസരം, സ്കൂൾ കോളേജ് പുരയിടം തുടങ്ങി തരിശുകിടക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടെ പച്ചക്കറി കൃഷിയാണ്. കാബേജ്, കത്തിരി, സ്ട്രോബറി, വഴുതന, ചെറുകിഴങ്ങ്, ചീര, അഗസ്തി ചീര, വെണ്ട, ചേന, കപ്പ, ചോളം എന്നിവയോടൊപ്പം കുറ്റിമുല്ലയും, പലയിനം ഓർക്കിഡുകൾ, സൂര്യകാന്തി, മുല്ല, വിവിധയിനം അലങ്കാര പുഷ്പങ്ങൾ എന്നിവയും ഇവർ കൃഷി ചെയ്തിട്ടുണ്ട്.കൃഷിഭവൻ വഴി ഇവർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് വിപണിയുമുണ്ട്. അതുകൊണ്ടുതന്നെ വീട്ടമ്മമാരുടെ ഉൾപ്പെടെ കൃഷി ജീവിതം നഷ്ടത്തിലും അല്ല. പയറു വർഗത്തിൽപ്പെട്ട ചെറുവിത്തുകൾ മുളപ്പിച്ച് ഇല വരുമ്പോൾ കറിക്കായി ഉപയോഗിക്കുന്ന മൈക്രോ ഗ്രീൻസ് പദ്ധതിയും ഇവിടെയുള്ള കൃഷിയിടത്തിൽ ഉണ്ട്. കൃഷിയിലൂടെ എങ്ങനെ ജീവിതം കെട്ടിപ്പടുക്കാം എന്നതിന്റെ ഉത്തമ മാതൃകയാണ് ഗ്രാമീണ മേഖലയിലെ കർഷകർ
കർഷകന്റെ പാൽക്കട
മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി സംയോജിത കൃഷിയുടെ അനന്ത സാദ്ധ്യതയാണ് ഗ്രാമീണ മേഖലയിലെ കാലി കർഷകർക്കുള്ളത്. അയ്യായിരത്തിലേറെ പശുക്കളും രണ്ടായിരത്തിലേറെ ആടുകളും ഇവിടെ ക്ഷീര മൃഗസംരക്ഷണ മേഖലയെ സമ്പന്നമാക്കി. ഇവിടെ പ്രവർത്തിക്കുന്ന പത്തോളം ക്ഷീര സംഘങ്ങളിലൂടെ രണ്ടായിരം ലിറ്ററിലധികം പാൽ ദിനംപ്രതി ലഭിക്കുന്നുണ്ട്. എന്നിരുന്നാലും കൂടുതൽ പാൽ മിൽമയിലേക്ക് പോകുന്നതല്ലാതെ വീടുകളിലേക്ക് അത് പരമാവധി എത്തുന്നില്ല. അതിനൊരു മാറ്റം മാതൃകാപരമായി എങ്ങനെ ഉണ്ടാക്കാം എന്ന ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ചില്ലു കുപ്പിയിൽ പാൽ വിതരണം ചെയ്യുന്ന കർഷകന്റെ പാൽക്കട എന്ന ആശയം.
കോഴിമുട്ടയ്ക്കും സ്വയംപര്യാപ്തത
വർഷങ്ങളായി നന്ദിയോട് നിന്ന് വിതരണം ചെയ്യുന്ന മുട്ടക്കോഴി വിതരണത്തിന്റെയും ഒട്ടേറെ ഫാമുകളിൽ തയാറാക്കി വരുന്ന പതിനായിരത്തിലേറെയുള്ള ബി.വി - 3 നാടൻ കോഴി മുട്ടകൾ പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ ഇതിന് ഉദ്ദേശിച്ച മാർക്കറ്റ് ലഭിക്കാത്തതിനാൽ കൃഷിഭവന്റെയും ഭക്ഷ്യസ്വയം പര്യാപ്ത മാർക്കറ്റ് വഴിയും അതിന്റെ വിതരണവും ഏകോപനവും നടത്തിവരുന്നു. എങ്കിലും മതിയായ വിപണി ഇവർക്ക് ലഭിക്കാത്തത് കർഷകരെ ചില സമയങ്ങളിലെങ്കിലും പ്രതിസന്ധിയിലാക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |