SignIn
Kerala Kaumudi Online
Friday, 19 April 2024 8.58 AM IST

സംരക്ഷണമില്ലാതെ പൂവാറിൽ ഗോൾഡൻ ബീച്ച് കടലാസിലൊതുങ്ങുന്ന തീരസംരക്ഷണം

1

പൂവാർ: കോവളം കഴിഞ്ഞാൽ ജില്ലയിൽ ടൂറിസ്റ്റുകൾ ഏറെ ഇഷ്ടപ്പെടുന്ന ബീച്ചുകളിൽ ഒന്നാണ് പൂവാറിലെ ഗോൾഡൻ ബീച്ച്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം നിയന്ത്രണങ്ങൾ മാറിയതോടെ ഇവിടേക്ക് എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുകയാണ്. എന്നാൽ ഇത്രയും സഞ്ചാരികളെത്തുന്ന തീരത്തെ സംരക്ഷിക്കാനോ വേണ്ടവിധം പരിപാലിക്കാനോ കഴിയുന്നില്ലെന്ന പരാതിയിലാണ് നാട്ടുകാർ. ഇതോടെ ഗോൾഡൻ ബീച്ച് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

നെയ്യാർ നദി അറബിക്കടലിൽ വന്നുചേരുന്ന പ്രകൃതിയുടെ മനോഹര കാഴ്ചയും, ചരിത്ര പ്രസിദ്ധമായ അനന്ത വിക്ടോടോറിയ മാർത്താണ്ഡം കനാലിലൂടെയുള്ള ഉല്ലാസയാത്രയും, ബ്രേക്ക് വാട്ടറിലെ കണ്ടൽ കാടുകൾക്ക് ഇടയിലൂടെയുള്ള ബോട്ട് സവാരിയും കഴിഞ്ഞെത്തുന്ന ടൂറിസ്റ്റുകൾ വിശ്രമിക്കുന്നത് ഗോൾഡൻ ബീച്ചിലാണ്. വൈകുന്നേരങ്ങളിൽ വ്യായാമത്തിനായി നടക്കാൻ എത്തുന്നവരെ കൂടാതെ തദ്ദേശവാസികളും കുടുംബസമേതം ഇവിടെ വന്ന് വിശ്രമിച്ച് മടങ്ങുന്നതും പതിവാണ്. എന്നാലിപ്പോൾ വിശാലമായ മണൽപ്പരപ്പിന്റെ സ്വാഭാവിയ വീതി കുറഞ്ഞ് തുടങ്ങിയതും തീരത്ത് അടിഞ്ഞുകൂടുന്ന മാലിന്യവും ടൂറിസ്റ്റ്കൾക്ക് അസൗകര്യങ്ങൾ സൃഷ്ടിക്കുന്നതായാണ് പരാതി. അടിയന്തരമായി തീരശോഷണം, മാലിന്യം എന്നിവയിൽ നിന്ന് ബീച്ചിനെ സംരക്ഷിക്കാൻ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നത്. തീരം സംരക്ഷിക്കാൻ കാലങ്ങളായി അധികൃതർ വിവിധ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ടെങ്കിലും ഒന്നും ഫലപ്രദമായി ചെയ്യുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

വില്ലനായി തീരശോഷണം

കാലാവസ്ഥാ വ്യതിയാനം മൂലം അതിരൂക്ഷമായ തീരശോഷണം നേരിടുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.തീരത്തെ മണൽ കടലെടുത്ത് പോകുന്നതാണ് തീര ശോഷണത്തിന് കാരണമാകുന്നത്. പൊഴിയൂർ, പൂവാർ,മേഖലകളിൽ തീരശോഷണം വ്യാപകമാണ്. ഇതിന്റെ ഭാഗമായി നിരവധി കുടുംബങ്ങൾക്ക് അവരുടെ കിടപ്പാടങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു. മറ്റു ചില മേഖലകളിൽ വീടുകൾ നഷ്ടപ്പെടുമെന്ന ഭീതിയിലുമാണ്. മഴക്കാലമായതോടെ തീരദേശവാസികൾ ആശങ്കയുടെ നിഴലിൽ അന്തിയുറങ്ങുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

ജൈവഭിത്തിയും കാണാനില്ല

കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ പൂവാർ പഞ്ചായത്തിലെ കടൽത്തീരത്ത് തീരസംരക്ഷണത്തിനായി പരീക്ഷണാടിസ്ഥാനത്തിൽ ജൈവഭിത്തി നിർമ്മിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് പ്രഖ്യാപനമുണ്ടായി. തീരത്തെ മണൽ കടലെടുത്തു പോകുന്നത് തടഞ്ഞുനിറുത്താൻ ശേഷിയുള്ളതും ഉപ്പുകാറ്റിനെ ചെറുത്തുനിൽക്കാൻ കഴിവുള്ളതുമായ കടലോര സസ്യമായ കൈച്ചെടി നട്ട് പരിപാലിച്ച് ജൈവഭിത്തി നിർമ്മിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇതൊന്നും നാളിതുവരെ നടപ്പായിട്ടില്ല.

പരിപാലനവുമില്ല

തീരം മാലിന്യം കൊണ്ട് നിറയുന്നത് സ്ഥിരം കാഴ്ചയാണ്. നെയ്യാറിലൂടെ ഒഴുകിയെത്തുന്ന നഗരമാലിന്യം കടലിലെത്തുകയും തിരകൾ അവയെ കരയ്ക്കെത്തിക്കും. കൂടാതെ പുറത്ത് നിന്നും അറവുമാലിന്യം തീരത്ത് ഉപേക്ഷിക്കുന്നതും പതിവായിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അധികൃതർ വിമുഖത കാട്ടുന്നതായാണ് ആക്ഷേപം. എന്നാൽപൂവാർ കോസ്റ്റൽ പൊലീസ്, ഗ്രാമ പഞ്ചായത്ത്, ഫയർ ഫോഴ്സ്, പ്രദേശത്തെ വിവിധ പരിസ്ഥിതി, സാമൂഹ്യ സാംസ്ക്കാരിക സംഘടനകൾ, സ്കൂൾ, കോളേജ് സ്റ്റുഡൻസ് എന്നിവരും കുടുംബശ്രീ പ്രവർത്തകരും പലതവണ തീരം ശുചീകരിച്ചെങ്കിലും അവ സംരക്ഷിച്ച് പരിപാലിക്കാൻ അധികൃതർക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POOVAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.