തിരുവനന്തപുരം: കീഴ് കോടതി മുതൽ ഹൈക്കോടതിയിൽ വരെ നിയമിതരാകുന്ന ഗവ. പ്ളീഡർമാർ ജനനത്തീയതി മറച്ചുവച്ച് സർക്കാരിനെ കബളിപ്പിക്കുന്നു. നിയമവകുപ്പാണ് സ്വന്തം അഭിഭാഷകർ വഞ്ചിക്കുന്നത് തുറന്ന് പറഞ്ഞ് സർക്കുലർ ഇറക്കിയത്. ഇതു കാരണം പുതിയ ആളുകൾക്ക് അവസരം നഷ്ടപ്പെടുന്നു.
നിയമിതരാകുന്നവരുടെ ജനനത്തീയതി, വിരമിക്കൽ തീയതി ഉൾപ്പെടെ വിവവരങ്ങൾ ഇപ്പോൾ നിയമവകുപ്പിന് ലഭിക്കുന്നില്ല. പേര് മാത്രമാവും കൈമാറുക. ഈ അവസ്ഥ മാറണമെന്ന് സർക്കുലർ നിർദ്ദേശിക്കുന്നു. പ്ളീഡർമാരുടെ പൂർണ ബയോഡേറ്റ അതത് നിയമനാധികാരികൾ ഇനിമുതൽ സർക്കാരിന് മുൻകൂറായി നൽകണം. അഭിഭാഷകർക്ക് 60 വയസ് പൂർത്തിയാകുന്ന ദിവസം തന്നെ ഇവർ നടത്തിവരുന്ന കേസുകളുടെ ചുമതല മറ്റൊരു അഭിഭാഷകന് താത്കാലികമായി കൈമാറുകയും വേണം.
സർക്കാർ അഭിഭാഷകരുടെ നിയമനകാലാവധി പരമാവധി മൂന്ന് വർഷമോ 60 വയസ് പൂർത്തിയാകുന്നത് വരെയോ ഏതാണോ ആദ്യം അതനുസരിച്ചാണ്. 60 വയസ്സ് പൂർത്തിയായാൽ സേവനകാലാവധി സ്വയം അവസാനിക്കും. എന്നാൽ നിയമന കാലാവധി കഴിഞ്ഞും, 60 വയസ് പൂർത്തിയായശേഷവും പലരും തുടരുന്നു. ഇതിനെതിരെ പരാതി വ്യാപകമായതോടെയാണ് നിയമവകുപ്പിന്റെ ഇടപെടൽ.
നിയമനം ഇങ്ങനെ
ഹൈക്കോടതിയിലെ പ്ലീഡർമാരെ നിയമിക്കാനുള്ള പാനൽ അഡ്വക്കറ്റ് ജനറലിന്റെ ഓഫീസും ജില്ലാ കോടതികളിലേക്കും മറ്റ് കീഴ് കോടതികളിലേക്കും ജില്ലാ കളക്ടർമാരുമാണ് തയ്യാറാക്കുന്നത്. കളക്ടർമാർ ജില്ലാ ജഡ്ജിമാരുമായി ആശയവിനിമയം നടത്തണം. 1978ലെ കേരള ഗവ. ലാ ഓഫീസേഴ്സ് (അപ്പോയിന്റ്മെന്റ് ആൻഡ് കണ്ടിഷൻസ് ഒഫ് സർവീസ്) ആൻഡ് കണ്ടക്ട് ഒഫ് കേസസ് നിയമത്തിലെ 9, 6 ചട്ടപ്രകാരമാണ് പാനൽ തയ്യാറാക്കുക.
നിയമവകുപ്പിന്റെ ചുമതല
എല്ലാ ഭരണവകുപ്പുകൾക്കും നിയമോപദേശം നൽകൽ
ഗവ. സെക്രട്ടേറിയറ്റിലുള്ളത് 46 ഭരണവകുപ്പുകൾ
മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പ്രത്യേകം നിയമോപദേശകർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |