കൊച്ചി: 1,526 കോടി രൂപ വിലമതിക്കുന്ന 205.6 കിലോ ഹെറോയിനുമായി രണ്ട് മത്സ്യബന്ധന ബോട്ടുകൾ ലക്ഷദ്വീപിന് സമീപം കോസ്റ്റ് ഗാർഡും ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസും (ഡി.ആർ.ഐ) ചേർന്ന് പിടിച്ചെടുത്തു. തമിഴ്നാട് സ്വദേശികളുടെ ബോട്ടുകൾ കൊച്ചിയിലെത്തിച്ചു. ബോട്ടിലുണ്ടായിരുന്നവരെയും കസ്റ്റഡിയിലെടുത്തു. പത്തുദിവസം നീണ്ട ദൗത്യത്തിൽ
പ്രിൻസ്, ലിറ്റിൽ ജീസസ് എന്നീ ബോട്ടുകളിലാണ് ഹെറോയിൻ പിടിച്ചത്. ഒരു കിലോവീതമുള്ള 218 പാക്കറ്റുകളാക്കി ബോട്ടിലെ അറകളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ബോട്ട് ജീവനക്കാരെ ചോദ്യം ചെയ്യുന്നതുൾപ്പെടെ കൂടുതൽ നടപടികൾ കൊച്ചിയിൽ ഡി.ആർ.ഐ തുടരും.
തമിഴ്നാട്ടിൽ നിന്ന് രണ്ട് ബോട്ടുകൾ മയക്കുമരുന്ന് കടത്തുമെന്ന് രണ്ടുമാസംമുമ്പ് ഡി.ആർ.ഐക്ക് വിവരം ലഭിച്ചിരുന്നു. മേയ് രണ്ടാം വാരമോ മൂന്നാംവാരമോ ബോട്ടുകൾ പുറപ്പെടുമെന്നായിരുന്നു സൂചന. ഡി.ആർ.ഐയും കോസ്റ്റ് ഗാർഡും 'ഓപ്പറേഷൻ ഖൊജ്ബീൻ' എന്ന ദൗത്യം തയ്യാറാക്കി. കോസ്റ്റ് ഗാർഡിന്റെ സുജീത് എന്ന കപ്പലിൽ ഡി.ആർ.ഐ ഉദ്യോഗസ്ഥരും പുറംകടലിലേക്ക് പുറപ്പെട്ടു. ഏതാനും ദിവസത്തെ നിരീക്ഷണത്തിനു ശേഷമാണ് രണ്ടു ബോട്ടുകൾ പിടിച്ചത്.
കഴിഞ്ഞ 18ന് ഉദ്യോഗസ്ഥർ ബോട്ടുകൾ വളഞ്ഞ് അകത്തുകയറി. പുറംകടലിയിൽ നിന്ന് മയക്കുമരുന്ന് ബോട്ടിൽ കയറ്റിയതായി തൊഴിലാളികളിൽ ചിലർ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. ബോട്ടുടമകൾക്കു വേണ്ടി തമിഴ്നാട്ടിലും മറ്റും അന്വേഷണം ആരംഭിച്ചതായി ഡി.ആർ.ഐ പറഞ്ഞു.
ഉറവിടം ഇറാൻ
ഇറാൻ മേഖലയിൽ നിന്നുള്ള മയക്കുമരുന്നാണ് ഇന്ത്യൻ മഹാസമുദ്രം വഴി വിവിധ രാജ്യങ്ങളിലേക്ക് കടത്തുന്നത്. ശ്രീലങ്ക, ഇന്ത്യ എന്നിവിടങ്ങളാണ് പ്രധാനലക്ഷ്യം. തമിഴ്നാട്ടിലും ശ്രീലങ്കയിലും വേരുകളുള്ള സംഘമാണ് പിന്നിൽ. വിദേശത്തുനിന്ന് കപ്പലുകളിൽ കൊണ്ടുവരുന്ന മയക്കുമരുന്ന് പുറംകടലിൽ വച്ചാണ് മത്സ്യ ബോട്ടുകൾക്ക് കൈമാറുന്നത്. ഇവ തമിഴ്നാട്ടിലാണ് പ്രധാനമായും എത്തിച്ചേരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |