മന്ത്രി ആന്റണിരാജുവിന് വിമർശനം
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ സി.ഐ.ടി.യു നയം രൂപീകരിച്ച് അടുത്തമാസം സർക്കാരിന് സമർപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ.
ശമ്പളപ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) ട്രാൻസ്‌പോർട്ട് ഭവൻ അങ്കണത്തിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആർ.ടി.സിയെ സഹായിക്കില്ലെന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയെ അദ്ദേഹം വിമർശിച്ചു. മന്ത്രിയുടെ പ്രസ്താവന തൊഴിലാളികൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടാക്കി. കെ.എസ്.ആർ.ടി.സി സ്വന്തം കാലിൽ നിന്ന ചരിത്രമില്ല. ആ പൊതുമേഖലാ സ്ഥാപനത്തിന്റെ നിയന്ത്രണം സർക്കാരിനാണ്. ജനങ്ങളുടെ സ്വത്തായ അതിനെ സംരക്ഷിക്കാൻ സർക്കാർ സഹായം തേടുന്നത് കുറവല്ലെന്നും ആനത്തലവട്ടം പറഞ്ഞു.
ഏപ്രിലിലെ ശമ്പളം നൽകുക, എല്ലാ മാസവും അഞ്ചിനകം ശമ്പളം നൽകുക, സർവീസ് കാര്യക്ഷമമാക്കുക, എം പാനൽ ജീവനക്കാരെ സംരക്ഷിക്കുക, കരാർ വ്യവസ്ഥകൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |