മോഹൻലാൽ എന്ന മഹാനടന്റെ അറുപത്തിരണ്ടാം പിറന്നാളിന്ന്. മോഹൻലാൽ എന്ന താരത്തോട് മനസും ശരീരവും നിറഞ്ഞ സ്‌നേഹംകൊണ്ട് പടുത്തുയർത്തിയ ഓൾ കേരള മോഹൻലാൽ ഫാൻസ് ആന്റ് കൾച്ചറൽ അസോസിയേഷൻ എന്ന പ്രസ്ഥാനത്തിന്റെ ചരിത്രം പറയുകയാണ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായ വിമൽകുമാർ.
ഫാൻസ് അസോസിയേഷനോട് ലവലേശം താൽപര്യമില്ലാതിരുന്ന ലാൽ സാർ
നടൻ എന്ന സങ്കൽപ്പത്തിൽ കമലഹാസനായിരുന്നു മനസിലുണ്ടായിരുന്ന താരം. അന്നൊക്കെ ലാൽ സാറിന്റെ തുടക്കകാലമാണ്. പിന്നീട് അദ്ദേഹത്തിന്റെ ധാരാളം കഥാപാത്രങ്ങൾ കണ്ട് ഒരുപാട് ഇഷ്‌ടമാവുകയായിരുന്നു. സത്യത്തിൽ ഫാൻസ് അസോസിയേഷൻ എന്ന സമ്പ്രദായത്തോട് ലാൽ സാറിന് താൽപര്യം ഉണ്ടായിരുന്നില്ല. ഞങ്ങളെ പോലെ അദ്ദേഹത്തെ ഇഷ്‌ടപ്പെടുന്ന പലരും അന്നത്തെ കാലത്ത് ലാൽ സാറിനെ പോയി കണ്ട് സംഘടന തുടങ്ങുന്നതിനു വേണ്ടി അനുവാദം ചോദിച്ചിരുന്നു. എന്നാൽ പുള്ളി അതൊക്കെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഈ ആവശ്യവുമായി കാണാൻ വരുന്നവരോടെല്ലാം പഠനത്തിൽ ശ്രദ്ധിക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. പലപ്പോഴായി ചെന്നുകണ്ട ഞങ്ങളോടും അതിൽ നിന്നും വിഭിന്നമായി പറയാൻ ലാൽ സാറിന് മറ്റൊന്നും ഉണ്ടായിരുന്നില്ല.
ഒടുവിൽ നിമിത്തമായത് കൊട്ടാരക്കര ഉണ്ണിയപ്പവും മമ്മൂട്ടി സാറും
ഹരികൃഷ്‌ണൻസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഊട്ടിയിൽ തുടങ്ങുന്ന സമയം. മോഹൻലാൽ സാറിന്റെ അമ്മയ്‌ക്ക് എന്നെ വളരെ നന്നായി അറിയാം. ആ സമയത്ത് സാറിന്റെ അമ്മ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ 108 ഉണ്ണിയപ്പം വഴിപാട് നേർന്നിരുന്നു. പ്രസാദം വീട്ടിൽ കൊണ്ടു വച്ചിട്ടുമുണ്ട്. അങ്ങനെ എന്നെ അമ്മ വിളിച്ചിട്ട്, മോനെ ആരെങ്കിലുമുണ്ടോ? ഊട്ടിയിൽ പ്രസാദം എത്തിക്കാനെന്ന് ചോദിച്ചു. ഞങ്ങളെ സംബന്ധിച്ചിടത്തോളം കാത്തിരുന്ന നിമിഷമല്ലേ അത്. ലാൽ സാറിനെ കാണാൻ കഴിയുമല്ലോ? അങ്ങനെ ഞാനും ഒരു സുഹൃത്തുംകൂടി ഉണ്ണിയപ്പവുമായിട്ട് ബസിൽ ഊട്ടിയിലേക്ക് തിരിച്ചു.
ഊട്ടിയിൽ ലാൽ സാർ താമസിക്കുന്ന ഹോട്ടലിൽ എത്തി. സുചിത്ര ചേച്ചി (ലാൽ സാറിന്റെ ഭാര്യ) പറഞ്ഞതനുസരിച്ച് ഞങ്ങൾ ഇരുവരും ഷൂട്ടിംഗ് സ്ഥലത്തേക്ക് പോയി. കുറച്ചുദൂരം ചെന്നപ്പോൾ എതിരെ ലാൽ സാറിന്റെ കാർ വരുന്നു. കാർ ഓടിച്ചത് സാക്ഷാൽ മമ്മൂട്ടി സാർ ആയിരുന്നു. മുൻ സീറ്റിൽ തന്നെ ലാൽ സാറുമുണ്ട്. അങ്ങനെ വീണ്ടും തിരിച്ച് ഹോട്ടലിൽ എത്തി. ഉണ്ണിയപ്പം ലാൽ സാറിന്റെ റൂമിൽ എത്തിച്ചു. അന്നും പതിവുപോലെ ഫാൻസ് അസോസിയേഷന്റെ കാര്യം ഞാൻ എടുത്തിട്ടു. പക്ഷേ ആ വിഷയത്തോടു മാത്രം ഒരു താൽപര്യവും അദ്ദേഹം കാട്ടിയില്ല.
ഒടുവിൽ മമ്മൂട്ടി സാറിനെ കൂടി കണ്ടിട്ട് പോകാമെന്ന് കരുതി അദ്ദേഹത്തിന്റെ റൂമിനടുത്തേക്ക് ചെന്നു. മേയ്‌ക്കപ്പ് മാൻ ജോർജേട്ടൻ കാണാൻ പറ്റില്ലെന്ന് പറഞ്ഞെങ്കിലും ഞങ്ങളുടെ ശബ്‌ദം കേട്ട് മമ്മൂട്ടി സാർ പുറത്തേക്ക് വന്നു. ഞങ്ങൾ ആകെ പേടിച്ചാണ് നിൽപ്പ്. ഭയങ്കര ജാഡയാണ് എന്നൊക്കെയാണല്ലോ കേട്ടിരിക്കുന്നത്. അൽപം കഴിഞ്ഞ്, ഒരു ലുങ്കിയൊക്കെ ഉടുത്ത് സാർ വന്നു. ഞങ്ങളോട് കാര്യമൊക്കെ ചോദിച്ചു. അക്കൂട്ടത്തിൽ ഫാൻസ് അസോസിയേഷൻ രൂപീകരിക്കാൻ ലാൽ സാർ സമ്മതിക്കുന്നില്ല എന്നകാര്യംകൂടി ഞങ്ങൾ മമ്മൂക്കയോട് പറഞ്ഞു. അന്ന് മമ്മൂക്കയ്‌ക്ക് ഫാൻസ് അസോസിയേഷനുണ്ട്.
'ഇതൊരു നല്ല കാര്യമല്ലേ, ഞാൻ ലാലിനോട് സംസാരിക്കാം', എന്ന മമ്മൂക്കയുടെ മറുപടി ഞങ്ങളെ അമ്പരപ്പിച്ചു കളഞ്ഞു. ഊട്ടിയിലെ ഷൂട്ട് കഴിഞ്ഞാൽ അടുത്തത് ആലപ്പുഴയിലാണെന്നും, നിങ്ങൾ അങ്ങോട്ടേക്ക് വരൂ എന്നും മമ്മൂട്ടി സാർ ഞങ്ങളോട് പറഞ്ഞു. അതനുസരിച്ച് ഞങ്ങൾ ആറേഴുപേർ കൃത്യദിവസം തന്നെ ആലപ്പുഴയിലെത്തി. സെറ്റിൽ ഞങ്ങളെ കണ്ടയുടൻ മമ്മൂക്ക അരികിലേക്ക് വിളിപ്പിച്ചു. ഞാനിപ്പോൾ ലാലിനോട് പറയാം എന്ന് പറഞ്ഞു. അങ്ങനെ ലാൽ സാറിനെ വിളിച്ചുകൊണ്ടുപോയി മമ്മൂക്ക അരമണിക്കൂറോളം സംസാരിച്ചു. അതുകഴിഞ്ഞ് എന്നെ വിളിപ്പിച്ചു. എന്നിട്ട് ലാലേട്ടനെ നോക്കി ഇങ്ങനെ പറഞ്ഞു, 'ഇത് വിമൽ. ഇവനാണ് ഇനിമുതൽ നിന്റെ ഫാൻസ് അസോസിയേഷന്റെ എല്ലാ കാര്യങ്ങളും നോക്കുക. നീ ഇവരുടെ കൂടെയുണ്ടാകണം'. ഞങ്ങൾ ഞെട്ടിപ്പോയി. മമ്മൂക്കയോട് എത്ര നന്ദി പറഞ്ഞിട്ടും മതിയാകാത്ത അവസ്ഥയിലായി. ഒന്നും ചോദിക്കാതെ തന്നെ മമ്മൂക്ക എല്ലാം ചെയ്‌തു തന്നല്ലോ എന്ന സന്തോഷമായിരുന്നു മനസു മുഴുവനും. പിന്നീട് മോഹൻലാൽ ഫാൻസ് അസോസിയേഷൻ തിരുവനന്തപുരത്ത് വന്ന് ഉദ്‌ഘാടനം ചെയ്‌തതും മമ്മൂട്ടി സാർ ആയിരുന്നു.
അതുവരെ കണ്ട ലാൽ സാർ ആയിരുന്നില്ല പിന്നീട് ഈ നിമിഷം വരെയും. ഒരുകാര്യവും അദ്ദേഹം ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ടില്ല. സഹോദരങ്ങൾ എന്ന രീതിയിൽ മാത്രമേ ഞങ്ങളിൽ ഓരോരുത്തരെയും അദ്ദേഹം എന്നും കണ്ടിട്ടുള്ളൂ, കാണുന്നുള്ളൂ. ആരുടെയെങ്കിലും കുറ്റം പറയുന്നതോ, കേൾക്കുന്നതോ അദ്ദേഹത്തിന് ഇഷ്‌ടമല്ല. അസോസിയേഷനിലെ ഓരോ ആളിനെയും വ്യക്തിപരമായി ലാൽ സാറിന് അറിയാം. എല്ലാവരുടെ കാര്യവും കൃത്യമായി അന്വേഷിക്കും. അതാണ് ഞങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടൻ' വിമൽകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |