ഡറാഡൂൺ: ദളിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞതിനെ തുടർന്ന് വിവാദമായ ഉത്തരാഖണ്ഡിലെ സർക്കാർ സ്കൂളിൽ വീണ്ടും സമാനമായ പ്രശ്നം ആവർത്തിക്കുന്നു. കഴിഞ്ഞ ഡിസംബറിൽ വിദ്യാർത്ഥികൾ ഭക്ഷണം ബഹിഷ്കരിച്ചതോടെ പിരിച്ചുവിട്ട പാചകക്കാരി സുനിതാ ദേവിയെ സ്കൂളിൽ വീണ്ടും തിരിച്ചെടുത്തിരുന്നു. ഇതോടെയാണ് കുട്ടികൾ വീണ്ടും പ്രതിഷേധം ആരംഭിച്ചത്.
സുനിത പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കില്ലെന്ന് സ്കൂളിലെ വിദ്യാർത്ഥികൾ പറയുന്നുവെന്ന് സ്കൂൾ പ്രിൻസിപ്പൽ പ്രേം സിംഗ് അറിയിച്ചു. മാർച്ച് അവസാനമാണ് സ്കൂളിൽ ഉച്ചഭക്ഷണം നൽകുന്നത് പുനരാരംഭിച്ചത്. ചമ്പ്രാവത്ത് ജില്ലാ മജിസ്ട്രേറ്റ് നരേന്ദർ സിംഗ് ഭണ്ഡാരിയും പൊലീസ് ഉദ്യോഗസ്ഥരും സ്കൂളിലെത്തി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സ്കൂളിലെത്തിയ ഉദ്യോഗസ്ഥർ അവിടെനിന്ന് തന്നെ ഭക്ഷണം കഴിച്ച് മാതൃക കാട്ടാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥികൾ വീണ്ടും വിസമ്മതിക്കുകയായിരുന്നു.
ഭക്ഷണം കഴിക്കാത്ത കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കുമെന്ന് താക്കീത് നൽകിയെങ്കിലും കുട്ടികളെ ഇക്കാര്യത്തിൽ നിർബന്ധിക്കരുതെന്നാണ് മാതാപിതാക്കൾ സ്കൂൾ അധികൃതരോട് പറഞ്ഞത്. ഡിസംബർ 13മുതൽ സ്കൂളിലെ 66 വിദ്യാർത്ഥികളാണ് സുനിത തയാറാക്കിയ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |