ന്യൂഡൽഹി: ലോകമാകെ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന കുരങ്ങുപനി പ്രതിരോധം ശക്തിപ്പെടുത്തി ഇന്ത്യ. രോഗവ്യാപനത്തെ സസൂക്ഷ്‌മം നിരീക്ഷിക്കണമെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിനോടും ഐസിഎംആറിനോടും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശം നൽകി. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലെ ആരോഗ്യ വിഭാഗം ഓഫീസർമാരോടും കേന്ദ്രം ശക്തമായ നിരീക്ഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കുരങ്ങുപനി റിപ്പോർട്ട് ചെയ്‌ത രാജ്യങ്ങളിൽ നിന്നും വരുന്ന എന്തെങ്കിലും തരത്തിൽ രോഗമുളള യാത്രക്കാരെ പ്രത്യേകം ശ്രദ്ധിക്കും. ഇവരുടെ സാമ്പിളുകൾ ശേഖരിച്ച് പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ പരിശോധനയ്‌ക്ക് അയക്കും. വസൂരി രോഗത്തിന് തുല്യമാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങൾ. എന്നാൽ വസൂരിയുടെതിനെക്കാൾ തീവ്രത കുറവായിരിക്കുമെന്ന് മാത്രം.
ഈ രോഗം സ്വയം മാറുന്നതാണ്. എന്നാൽ രോഗലക്ഷണങ്ങൾ രണ്ട് മുതൽ നാലാഴ്‌ച വരെ നീണ്ടുനിൽക്കും. ഇത് അതീവ ഗുരുതരമായും ബാധിക്കാം. മരണസാദ്ധ്യത മൂന്ന് മുതൽ ആറ് ശതമാനമാണ്. സമ്പർക്കം വഴിയാണ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കുരങ്ങുപനി പടരുക. ശ്വസനത്തിലൂടെയോ, ശരീര സ്രവങ്ങൾ വഴിയോ, ഒരേ കിടക്ക ഉപയോഗിക്കുന്നതുവഴിയോ എല്ലാം രോഗം പടരാം. ഗർഭകാലത്തോ, ജനനശേഷമോ രോഗം അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പകരാം.പൊതുവിൽ അടുത്ത സമ്പർക്കമുളളവർക്കാണ് രോഗം ബാധിക്കുക. എന്നാൽ ലൈംഗികബന്ധം വഴി പടരുമോ എന്നത് ഇപ്പോഴും വ്യക്തമല്ല.
ബ്രിട്ടൺ,അമേരിക്ക, പോർച്ചുഗൽ, സ്‌പെയിൻ മുതലായ രാജ്യങ്ങളിലും യൂറോപിലെ ചില രാജ്യങ്ങളിലും രോഗികൾ വർദ്ധിക്കുകയാണ്. മദ്ധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിലും കാണപ്പെടുന്ന തരം പനിയാണ് യൂറോപ്പിലെ ചില രാജ്യങ്ങളിലും അമേരിക്കയിലുമുളളത്. എന്നാൽ രോഗബാധിതർക്കൊന്നും ഈ രാജ്യങ്ങളിൽ യാത്രാ ചരിത്രമില്ല. ഇത് ആരോഗ്യവിദഗ്ദ്ധരെ കുറച്ചൊന്നുമല്ല കുഴയ്‌ക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |