തഞ്ചാവൂർ സ്വദേശിയാണ് വിശ്വനാഥ അയ്യർ. സംഗീതവും ചിത്രകലയും ഉറ്റബന്ധുക്കൾ. പഠനം കഴിഞ്ഞിറങ്ങിയപ്പോൾ ബാങ്കിൽ ജോലി കിട്ടി. ആദ്യ നിയമനം കേരളത്തിൽ. അതു വലിയ ഭാഗ്യമായെന്ന് സഹപ്രവർത്തകരോട് പറയാറുണ്ട്. തമിഴും മലയാളവും ഒരേപോലെ പ്രിയപ്പെട്ട ഭാഷകളായി. കാവേരിയും പെരിയാറും ഒരേപോലെ പ്രിയപ്പെട്ട നദികളായി. വേദപണ്ഡിതനായ വിശ്വനാഥയ്യർ ഏതു പുതിയ അറിവും വിജ്ഞാനമേഖലയും ഉൾക്കൊള്ളുന്ന കാര്യത്തിൽ കൗമാരക്കാരനെന്ന് അയൽക്കാരനായ മുഹമ്മദ് പറയും. പുരോഗമന ചിന്തയിലും ബഹുദൂരം മുന്നിൽ. ഇടതുപക്ഷ ചിന്താഗതിക്കാർ തന്നെ അദ്ദേഹത്തോടൊപ്പമെത്താൻ കഷ്ടപ്പെടാറുണ്ട്. ബാങ്ക് ജോലി കിട്ടിയില്ലായിരുന്നെങ്കിൽ തഞ്ചാവൂരിൽ ഒരു കൃഷിക്കാരനായേനെ. കൃഷിസ്ഥലം ഒരു ക്ഷേത്രമാണ്. വിതയ്ക്കുന്ന വിത്ത് പൂജാസാധനങ്ങൾ. കൊയ്യുന്നത് പ്രസാദവും.
ഒരു പുരോഹിതനും ഒരു കർഷകനും തമ്മിൽ ഒരു ചാൺ വ്യത്യാസമേയുള്ളൂ. ജാതി മത ഭേദങ്ങൾ എന്നത് ഈശ്വരനിന്ദയാണ്. ഈശ്വരസാരം ഗ്രഹിച്ചാൽ ശ്രീനാരായണഗുരുവിന്റെ ദർശനം പോലെ മനസിൽ ഒരു ദൈവവും ഒരു മതവും ഒരു ജാതിയുമേ കാണുകയുള്ളു എന്നും അദ്ദേഹം ഓർമ്മിപ്പിക്കാറുണ്ട്.
ലോകത്തിന് വലിയ വലിയ ഉദ്ബോധനങ്ങളും ഉപദേശങ്ങളും നൽകുന്ന പല നേതാക്കളും നായകരും സ്വന്തം ജീവിതത്തിലെ ചില അനുഭവങ്ങൾക്കു മുന്നിൽ ചുരുങ്ങിപ്പോകാറുണ്ട്. നാവുകൊണ്ട് പറഞ്ഞ പലതും മടക്കിക്കെട്ടേണ്ടിവരും. മുമ്പ് എഴുതിയതൊക്കെ തിരിഞ്ഞുകൊത്തുകയും ചെയ്യും.
ടി.ടി.സി കഴിഞ്ഞ രണ്ടാമത്തെ മകൾ ലക്ഷ്മി പ്രൈമറി സ്കൂളിലെ അദ്ധ്യാപികയാണ്. അച്ഛനെപ്പോലെ പുരോഗമന ചിന്താഗതിക്കാരി. സ്കൂളിൽ പുതുതായി വന്ന ഒരു അദ്ധ്യാപകന്റെ വിവാഹാലോചന സഹപ്രവർത്തകർ മുന്നോട്ടുവച്ചു. അദ്ദേഹത്തിന്റെ ജാതിയോ മതമോ ആരും തിരക്കിയില്ല. ലക്ഷ്മിക്കും ആ അദ്ധ്യാപകനെ ഇഷ്ടമായിരുന്നു. കുലീനമായ പെരുമാറ്റവും സംഭാഷണവും. കുമാരനാശാൻ കവിതകളെക്കുറിച്ച് ഗവേഷണം നടത്തുന്നു. ആദ്യം കിട്ടിയ ജോലി സ്വീകരിച്ചെന്നേയുള്ളൂ. ജാതിഭ്രാന്തുള്ള ചില സഹപ്രവർത്തകർ ആ അദ്ധ്യാപകന്റെ ജാതി സൂക്ഷ്മദർശിനിയും ദൂരദർശിനിയും വച്ച് കണ്ടുപിടിച്ചു. ലക്ഷ്മിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ലക്ഷ്മി വിവരം അച്ഛനോട് പറഞ്ഞു. എല്ലാം കേട്ട വിശ്വനാഥ അയ്യർ ശാന്തനായിരുന്നു. കോടാനുകോടി ജീവജാലങ്ങളിൽ ഇണയുടെ ജാതിയും മതവും സമ്പത്തും നോക്കുന്നത് മനുഷ്യൻ മാത്രമല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. മാതാവിനും ചില ഉറ്റബന്ധുക്കൾക്കും അതിനോട് യോജിപ്പുണ്ടായില്ല. ശ്രീശങ്കരാചാര്യരുടെ അനുഭവം തന്നെ വിശ്വനാഥഅയ്യർ ഉദാഹരിച്ചു. ഗംഗാസ്നാനത്തിനു ശിഷ്യരോടൊപ്പം പോകുമ്പോഴല്ലേ ചണ്ഡാലൻ നാലു നായ്ക്കളുമായി വഴിതടയും പോലെ നിന്നത്. മാറിനിൽക്കാൻ കല്പിച്ച ശങ്കരനോട് ദേഹമാണോ ആത്മാവാണോ മാറേണ്ടത് എന്നായിരുന്നുല്ലോ ചണ്ഡാലന്റെ മറുചോദ്യം. ചണ്ഡാലവേഷത്തിൽ വന്ന സാക്ഷാൽ മഹാദേവനു മുന്നിൽ ആചാര്യൻ തന്നെ മുട്ടുകുത്തി.
സാക്ഷാൽ കാശിവിശ്വനാഥൻ തന്നെ പരീക്ഷിച്ചതാണെന്നും തിരിച്ചറിഞ്ഞു. എനിക്ക് അച്ഛനമ്മമാരിട്ട പേരും വിശ്വനാഥൻ എന്നല്ലേ. അത്രയെങ്കിലും മാറ്റം ഉൾക്കൊള്ളാനായില്ലെങ്കിൽ സ്വന്തം പേരുതന്നെ അർത്ഥരഹിതമാകും. അതുകേട്ട് കുടുംബസദസ് ഒന്നടങ്കം ചിരിച്ചു. മദ്യത്തിലും ഗംഗയിലും പ്രതിഫലിക്കുന്ന ചന്ദ്രന് എന്തെങ്കിലും ഭേദമുണ്ടോ? ദിവസവും കുളിക്കുമ്പോൾ മനസുകൂടി വൃത്തിയാക്കിയില്ലെങ്കിൽ സ്നാനംകൊണ്ട് കാര്യമുണ്ടോ? സ്നാനം ഒരർത്ഥത്തിൽ ജ്ഞാനസ്നാനം കൂടിയാണ് - വിശ്വനാഥയ്യരുടെ വാക്കുകളിൽ ആർദ്രതയും സുഗന്ധവും കലർന്നപോലെ.
ഫോൺ: 9946108220
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |