ജി.അരവിന്ദൻ എന്ന വിഖ്യാത ചലച്ചിത്ര പ്രതിഭയുടെ ഏറ്റവും മികച്ച കലാസൃഷ്ടികളിലൊന്നായ 'തമ്പ് " ലോകപ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ക്ളാസിക് വിഭാഗത്തിൽ ഇന്നലെ പ്രദർശിപ്പിച്ചു. ചിത്രം പുറത്തിറങ്ങി നാലു പതിറ്റാണ്ടിനുശേഷമാണ് ചലച്ചിത്രകലയുടെ രാജകൊട്ടാരമായി വിശേഷിപ്പിക്കപ്പെടുന്ന കാൻ ചലച്ചിത്രോത്സവത്തിൽ ഇൗ മലയാളചിത്രം പ്രദർശിപ്പിച്ചത്. ഇന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം അഭിമാന മുഹൂർത്തമാണെന്ന് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച വിഖ്യാത ചലച്ചിത്രകാരൻ ഷാജി എൻ.കരുൺ പറഞ്ഞു.
സത്യജിത് റേയുടെ പ്രതിദ്വന്ദിയും ക്ളാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.
തമ്പിന്റെ പ്രദർശനത്തോടനുബന്ധിച്ച് അണിയറ പ്രവർത്തകർക്ക് റെഡ് കാർപ്പറ്റ് വെൽക്കമാണ് ലഭിച്ചത്. കാൻ ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ തീയറി ഫെർമൗക്സ് ഏവരേയും സ്വാഗതം ചെയ്തു.സിനിമ റീസ്റ്റോർ ചെയ്യുന്നതിൽ മുഖ്യ പങ്കുവഹിച്ച ശിവേന്ദ്ര സിംഗ് ദുംഗാർപൂർ, നടി ജലജ, മകൾ, ജനറൽ പിക്ച്ചേഴ്സിനെ പ്രതിധീകരിച്ച് നിർമ്മാതാവ് കെ.രവീന്ദ്രനാഥൻനായരുടെ മകൻ പ്രകാശ് ആർ.നായർ.പ്രസാദ് ലാബിലെ നടരാജ് തങ്കവേലു തുടങ്ങിയവർ പങ്കെടുത്തു.
ഇത് സന്തോഷ നിമിഷമാണെന്ന് ഇന്ത്യൻസിനിമയ്ക്ക്, പ്രത്യേകിച്ച് മലയാള സിനിമയ്ക്ക് ലഭിച്ച ഈ അന്താരാഷ്ട്ര അംഗീകാരത്തിന്റെ വേളയിൽ തമ്പ് വീണ്ടെടുക്കുന്നതിൽ തന്റേതായ പങ്ക് വഹിച്ച രാമു അരവിന്ദൻ പറഞ്ഞു.ബംഗ്ളൂരുവിൽ വിഷ്വൽ ഡിസൈനറും ഫോട്ടോഗ്രാഫറുമാണ് ജി.അരവിന്ദന്റെ മകനായ രാമു.
'ഏറെക്കാലമായി ഒരിടത്തും ഈ ചിത്രം ലഭ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ പുതിയ തലമുറയിലെ ഭൂരിഭാഗം ആളുകൾക്കും ഇങ്ങനെ ഒരു ചിത്രമുണ്ടോ എന്ന് സംശയമായിരുന്നു. കേട്ടവരുണ്ടെങ്കിലും കാണാനുള്ള അവസരം ഇല്ലായിരുന്നു. ഈ ചിത്രം ഉൾപ്പെടെ അച്ഛൻ സിനിമയെടുത്ത കാലത്ത് അതായത് എഴുപതുകൾ മുതൽ തൊണ്ണൂറു വരെയുള്ള കാലഘട്ടംവരെ ഈ ചിത്രത്തിനെ കുറിച്ച് ഇന്ത്യയിൽ പലയിടത്തും ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇന്നും പല ഇൻസിസ്റ്റ്യൂട്ടുകളിലും ഈ ചിത്രത്തെ പറ്റി പഠിപ്പിക്കുന്നുണ്ട് പക്ഷേ കാണാനുള്ള അവസരം ഇല്ലായിരുന്നു . റീസ്റ്റോർ ചെയ്തതിലൂടെ നല്ല ക്വാളിറ്റിയിൽ ചിത്രം വീണ്ടും കാണാനുള്ള അവസരം ഉണ്ടാവുകയാണ്. കാനിൽ പ്രദർശിപ്പിച്ചതിലൂടെ തമ്പ് ലോകത്തെ സിനിമാ ആസ്വാദകർക്കിടയിൽ വീണ്ടും ചർച്ചാ വിഷയമാകുന്നതിൽ സന്തോഷമുണ്ട് " - രാമു പറഞ്ഞു.
സിനിമ വർഷങ്ങൾ കഴിഞ്ഞായാലും ശരിയായി വിലയിരുത്തപ്പെടുമെന്നതിന്റെ തെളിവാണ് കാനിലെ തമ്പിന്റെ പ്രദർശനമെന്ന് ഷാജി എൻ.കരുൺ പറഞ്ഞു. ക്ളാസിക് വിഭാഗത്തിലാണ് തമ്പ് പ്രദർശിപ്പിച്ചത് അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |