ഇത് ഒരു അമ്മയുടെ കഥയാണ്. ഒരു കാലത്തിന്റെയും." അമ്മ ലില്ലി തരൂരിനെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ അനുഭവം എഴുത്തുകാരിയായ ശോഭ തരൂർ പറയുന്നു.
ഇച്ഛാശക്തിയുടെ നിറകുടമായി ഒരു അമ്മ. ആ അമ്മയുടെ കഥയാണ് മകളും പ്രശസ്ത എഴുത്തുകാരിയുമായ ശോഭ തരൂർ ശ്രീനിവാസൻ എഴുതിയ ' ഗുഡ് ഇന്നിംഗ്സ്,ദി എക്സ്ട്രാ ഓർഡിനറി,ഓർഡിനറി ലൈഫ് ഓഫ് ലില്ലി തരൂർ" . ശോഭയുടെ അനുജത്തി സ്മിതയുടെയും വിശേഷണങ്ങൾ ആവശ്യമില്ലാത്ത ഡോ.ശശി തരൂരിന്റെയും അമ്മകൂടിയാണ് ലില്ലി തരൂർ.പെൻഗ്വിൻ പ്രസിദ്ധീകരിച്ച പുസ്തകത്തെക്കുറിച്ച് ശോഭ കേരളകൗമുദിയോട് സംസാരിച്ചപ്പോൾ.
ഈ പുസ്തകത്തെക്കുറിച്ച് പറയാമോ?
ഇതൊരു ജീവചരിത്രമോ,ജീവിത സൂക്തങ്ങൾ ഉൾക്കൊള്ളുന്ന ഒരു പാഠമോ അല്ല.എന്റെ അമ്മ ലില്ലി തരൂരിന്റെ ജീവിതത്തിന്റെ ചരിത്രരേഖയുമല്ല.മറിച്ച് വ്യക്തിയെന്ന നിലയിൽ അവർ നേരിട്ട ജീവിത മുഹൂർത്തങ്ങളുടെ രേഖാ ചിത്രമാണ്.മകളായും അമ്മയായും അമ്മൂമ്മയായും മുതുമുത്തശ്ശിയായും അവർ പകർന്നാടിയ ജീവിതനിമിഷങ്ങളുടെ ചേരുവയാണിത്.അമ്മയ്ക്കുള്ള എന്റെ ഒരു അർച്ചനയാണിത് . അല്ലാതെ സ്തുതി പാടലോ,പൊങ്ങച്ചം പറയലോ അല്ല.ഇംഗ്ളീഷിൽ ഒരു ചൊല്ലുണ്ട് പൂക്കൾ നൽകുന്നത് സംസ്ക്കാരത്തിനു മുമ്പ് വേണമെന്ന്.ആളുകൾ ജീവിച്ചിരിക്കുമ്പോഴാണ് അവരെക്കുറിച്ച് എഴുതേണ്ടത്.പോയശേഷമല്ല.എന്റെ അമ്മ പാലക്കാട് കൊല്ലങ്കോട് ജനിച്ചതുമുതൽ ഇപ്പോൾ വരെയുള്ള കഥയാണ് ഇതിൽ പറയുന്നത്.
എങ്ങിനെ ഈ ബുക്കിലേക്ക് വന്നു?
പെൻഗ്വിൻ ഇന്ത്യ അമ്മയുടെ ഇത്തരമൊരു ജീവചരിത്രം തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഞാൻ ലേശം മടികാണിച്ചു.ദേശീയ അന്തർദ്ദേശീയരംഗങ്ങളിൽ ശ്രദ്ധേയനായ ഒരാളുടെ മാതാവെന്ന നിലയിൽ കൂടുതൽ ചർച്ചചെയ്യപ്പെടുമല്ലോ അമ്മയുടെ ജീവിതം എന്നതാണ് അത്തരമൊരു സംശയത്തിനിടയാക്കിയത്.എന്നാൽ അമ്മയുടെ ജീവിതം മറ്റുള്ളവർക്കും പ്രചോദനമാകുമെന്നുപറഞ്ഞ് അവർ എന്നെ പ്രേരിപ്പിച്ചു.കൊവിഡിന്റെ സംത്രാസങ്ങൾ നിറഞ്ഞ കാലം തള്ളിനീക്കുമ്പോൾ അവർ പറഞ്ഞതിൽ കാര്യമുണ്ടെന്ന് എനിക്കു തോന്നി.അങ്ങനെയാണ് ഞാൻ ഈ പുസ്തക രചനയിലേക്ക് തിരിഞ്ഞത്.
എങ്ങനെയുള്ള അമ്മയാണ് ലില്ലി തരൂർ?
അമ്മ കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച,പത്താംക്ളാസുവരെ പഠിച്ച, അന്ന് ഇംഗ്ളീഷ് അറിയാത്ത സാധാരണക്കാരി മാത്രമായിരുന്നു.എല്ലാ ജീവിത സന്ദർഭങ്ങളിലൂടെയും കടന്നുവന്ന സ്ത്രീ.പക്ഷേ ഞങ്ങൾക്ക് അമ്മ ധീരയായ വനിതയായിരുന്നു.ആ ധീരതയും വ്യക്തിത്വവും പ്രായത്തിന്റെ എൺപതുകളുടെ മധ്യത്തിലും ആ ജീവിതത്തിൽ ഭാസുരമാണ്.ഞങ്ങളുടെ അച്ഛൻ ചന്ദ്രൻ തരൂർ മരിക്കുമ്പോൾ അമ്മയ്ക്ക് 57 വയസേ ഉണ്ടായിരുന്നുള്ളു.അച്ഛൻ റിട്ടയർ ചെയ്ത് കോയമ്പത്തൂരിൽ അവർ താമസമാക്കിയതിന്റെ രണ്ടാമത്തെ ആഴ്ചയായിരുന്നു മരണം.ചെക്ക് ഒപ്പിടാൻ മാത്രമെ അമ്മയ്ക്ക് അന്ന് അറിയാമായിരുന്നുള്ളു. ആ അമ്മ വേഗം കാര്യപ്രാപ്തയായി മാറി. വീടുവയ്ക്കുകയും മാസത്തിലൊരിക്കൽ കോയമ്പത്തൂരിൽ നിന്ന് കാറോടിച്ച് നാട്ടിലെത്തി അമ്മയുടെ അമ്മയെ കാണുകയും ചെയ്തിരുന്നു.എൺപത്തിരണ്ടാമത്തെ വയസിലും ഡ്രൈവിംഗ് ലൈസൻസ് പുതുക്കി വണ്ടിയോടിച്ചിട്ടുണ്ട്.എന്തും എത്തിപ്പിടിക്കാവുന്നതേയുള്ളുവെന്നതാണ് അമ്മയുടെ മന്ത്രം.അതവർ സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.പുതുതലമുറയെപ്പോലും വിസ്മയിപ്പിക്കുന്നതാണ് അമ്മയുടെ ജീവിതം.ഈ പ്രായത്തിലും അമ്മ ഇന്റർനെറ്റുമായി വലിയ ചങ്ങാത്തത്തിലാണ്.വാട്ട്സാപ്പിലൂടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെടുന്നതിലും അമ്മയുടെ വൈഭവം അനിതരസാധാരണമാണ്.ഒരു നിമിഷം വെറുതേ കളയാൻ അനുവദിക്കില്ല.എല്ലാവരുടെയും കഴിവ് പുറത്തുകൊണ്ടുവരികയെന്നതായിരുന്നു അമ്മയുടെ ലക്ഷ്യം. അമ്മ നന്നായി പാടുമായിരുന്നു.
പുസ്കകത്തിന് പേരിട്ടതെങ്ങനെ?
അമ്മയുടെ ഇച്ഛാശക്തിക്ക് അൽപ്പം പോലും ഇടിവുതട്ടിയിട്ടില്ല.ഈ പ്രായത്തിലും ജീവിതത്തെ എങ്ങനെ നോക്കിക്കാണുന്നുവെന്ന് ചോദിച്ചാൽ സ്പോർട്സ് മാൻ സ്പിരിറ്റോടെ അമ്മ പറയും ' നല്ല ഇന്നിംഗ്സായിരുന്നു"വെന്ന്. ഐ ഹാഡ് ഗുഡ് ഇന്നിംഗ്സ്.നല്ല രീതിയിൽ എല്ലാം ചെയ്യാനായി എന്നർത്ഥം. ശശി(ഡോ.ശശി തരൂർ) ഈ പേര് കേട്ടപ്പോൾ അമ്മയ്ക്ക് ക്രിക്കറ്റുമായി എന്താണ് ബന്ധമെന്ന് ചോദിക്കാതിരുന്നില്ല.എന്നാൽ അമ്മ എപ്പോഴും ഈ കമന്റ് പറയുമെന്നത് ഞങ്ങൾ പെൺമക്കൾക്കറിയാമായിരുന്നു.അമ്മയുടെ സ്വന്തം അനുഭവങ്ങളുടെയും അമ്മയെക്കുറിച്ചുള്ള ഞങ്ങളുടെയും കൊച്ചുമക്കളുടെയും ഓർമ്മകളുമൊക്കെ ചേർത്ത് വരഞ്ഞെടുത്തതാണ് ഈ ഗ്രന്ഥം.ഓരോ അദ്ധ്യായവും ചിന്തോദ്ദീപകമായ ഉദ്ധരണികളുടെ അകമ്പടിയോടെയാണ് ആരംഭിക്കുന്നത്.തീർച്ചയായും ഇത് വായനക്കാരെ ആഹ്ളാദിപ്പിക്കും എന്നാണ് എന്റെ പ്രതീക്ഷ.
അമ്മമാർക്ക് പൊതുവെ ആൺകുട്ടികളോട് വാത്സല്യം കൂടുതലായിരിക്കില്ലേ? അങ്ങനെ ഉണ്ടായിരുന്നോ?
അന്ന് ഇല്ലായിരുന്നു.അച്ഛൻ പോയ്ക്കഴിഞ്ഞപ്പോൾ ഉണ്ടെന്നുപറയാം .അച്ഛന്റെ ഛായയൊക്ക ഏട്ടന് ഉണ്ടല്ലോ. അതുകൊണ്ട് അമ്മയുടെ കണ്ണ് ഇപ്പോൾ പോകുന്നത് ഏട്ടനിലേക്കാണ്.എന്നാൽ ഞങ്ങൾ വളരുന്ന കാലത്ത് അമ്മയ്ക്ക് ഞങ്ങൾ പെൺമക്കളെ കൊഞ്ചിക്കാനായിരുന്നു ഇഷ്ടം.ഞങ്ങൾക്കുവേണ്ടി പുതിയ ഫാഷനിൽ വസ്ത്രങ്ങൾ ഉണ്ടാക്കിത്തരിക.അത് ഇട്ട് കാണുകയൊക്കെ അമ്മയ്ക്ക് ഇഷ്ടമായിരുന്നു .അച്ഛന്റെ ബേബിയായിരുന്നു ശശി.മൂത്തമകനെന്ന നിലയിൽ അമ്മയ്ക്കും സ്നേഹമായിരുന്നു.എന്നാൽ ഞങ്ങളുടെ താത്പ്പര്യമായിരുന്നു അന്ന് അമ്മയ്ക്ക് പ്രധാനം.
അമ്മ ഈ പുസ്തകത്തെക്കുറിച്ച് എന്ത് പറഞ്ഞു?
കൈയിൽ കൊടുത്തപ്പോൾ ഒന്നും പറയാതെ മിണ്ടാതിരുന്നു.എന്നിട്ട് ഞാനൊക്കെ മരിക്കുന്നതിനുമുമ്പ് എന്റെ കഥയെഴുതിയിരിക്കുകയാണോയെന്ന് ചോദിച്ചു. അപ്പോൾ വായിച്ചുനോക്കാൻ ഞാൻ പറഞ്ഞു.നീ എന്താ നിന്റെ അച്ഛനെപ്പറ്റിയോ ഏട്ടനെപ്പറ്റിയോ എഴുതാതെ എന്നേപ്പറ്റിയെഴുതിയതെന്ന് വീണ്ടും ചോദിച്ചു.അമ്മയാണ് ഞങ്ങളെ പ്രോത്സാഹിപ്പിച്ചതെന്നും അമ്മയുടെ പ്രേരണയാണ് ഞങ്ങളെ മുന്നോട്ടുനയിച്ചതെന്നും ഞാൻ പറഞ്ഞു. അമ്മയ്ക്ക് സന്തോഷമായി. ഞങ്ങൾ അങ്ങനെ സമ്പന്നരായിരുന്നില്ല.സാധാരണ മിഡിൽക്ളാസ് കുടുംബമാണ്.അച്ഛൻ മരിച്ചിട്ട് ആരുടെയും സഹായമില്ലാതെയാണ് അമ്മ മുന്നോട്ടുപോയത്. അതൊരു അവിശ്വസനീയമായ സ്വഭാവ സവിശേഷതയാണ്.
ആമുഖ കുറിപ്പിൽ ശശി തരൂർ എഴുതുന്നു. ജീവിതത്തെ വിസ്മയമാക്കിയ ഒരമ്മയുടെ മകനായത് എന്റെ ഭാഗ്യമാണ്. ഒരമ്മയ്ക്കുമാത്രം നൽകാനാവുന്ന നിരുപാധിക സ്നേഹം എന്നും ഞാൻ അനുഭവിക്കുന്നു. ഒരു സാധാരണ ജീവിതത്തിന്റെ കഥയാകാം ഇത്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം എന്റെ അമ്മയെക്കുറിച്ച് സാധാരണം എന്നുപറയാൻ ഒന്നുമില്ല.
ശശി അന്നേ വായനയിൽ മുഴുകി
ശശി തരൂർ ബാല്യത്തിൽ ഒരു വികൃതി കുട്ടിയായിരുന്നോ?
അനുജത്തി ശോഭയോടുതന്നെ ചോദിച്ചു.
അല്ലെന്നായിരുന്നു മറുപടി. ദിവസം മുഴുവൻ പുസ്തകം വായിക്കാനായിരുന്നു ഏട്ടന് അന്നും ഇഷ്ടം.ഓടാൻ പോകണമെന്നും, പുറത്തുപോയി പന്ത് കളിക്കണമെന്നുമൊക്കെ അമ്മ നിർബന്ധിക്കുമായിരുന്നു.ക്രിക്കറ്റ് വലിയ ഇഷ്ടമായിരുന്നു.ഏട്ടൻ ബുക്കിഷ് ആയിരുന്നുവെന്ന് പറയുന്നതാണ് ശരി.ഒരിക്കൽ എന്തോ പറഞ്ഞപ്പോൾ ഞാൻ നൈസ് എന്നൊരു വാക്ക് ഉപയോഗിച്ചു. അതിലും നല്ലവാക്ക് പ്രയോഗിക്കാൻ അറിയില്ലേയെന്നായിരുന്നു ഏട്ടന്റെ ചോദ്യം.നന്നായി വായിച്ച് നല്ല വാക്കുകൾ ഉപയോഗിക്കുന്ന ശീലം ഏട്ടന് അന്നേയുണ്ടായിരുന്നു.എന്നാൽ ഞങ്ങളുടെ അനുജത്തി സ്മിത തരൂർ കുറച്ചു കുറുമ്പുള്ള കുട്ടിയായിരുന്നു.വളരെ ബ്രൈറ്റായിരുന്നു.ഞാനാകട്ടെ ശാന്തശീലയും. ഒരു ചോദ്യം ചോദിച്ചാൽ നാല് ഉത്തരം പറയുന്ന പ്രകൃതക്കാരിയായിരുന്നു സ്മിത. ഇപ്പോൾ ലണ്ടനിലാണ്.ഏട്ടനും അനുജത്തിക്കും ഇടയ്ക്കുള്ള കുട്ടിയായിരുന്നു ഞാൻ. ഏട്ടനെപ്പോഴും പറയും ഇടയ്ക്കുള്ളവരാണ് ഏറ്റവും വിവേകശാലികളെന്ന്.
ഏട്ടൻ വളരെ സ്നേഹവാത്സല്യങ്ങളുള്ള വ്യക്തിയാണ്.ബാല്യം മുതൽക്കേ എന്നെ ഏറ്റവും പ്രോത്സാഹിപ്പിച്ചത് ഏട്ടനായിരുന്നു.അമ്മയുടെയും അച്ഛന്റെയും പ്രതീക്ഷകളുടെ ഫോക്കസ് മുഴുവൻ ഏട്ടന്റെയൊപ്പമായിരുന്നു.അവർ ഞങ്ങളെയും പ്രോത്സാഹിപ്പിച്ചിരുന്നു. അവഗണനയൊന്നുമില്ലായിരുന്നു ഏട്ടന്റെ പ്രോത്സാഹനം എന്നെ കൂടുതൽ മിടുക്കിയാക്കി എന്നു പറയാംടീനേജിൽ മിസ് കൊൽക്കത്തയായി ശോഭ (1979) തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അനുജത്തി സ്മിതയായിരുന്നു ഫസ്റ്റ് റണ്ണറപ്പ്. പഠിത്തത്തിലായിരുന്നു കൂടുതൽ താത്പ്പര്യമെന്നതിനാൽ പിറകെ വന്ന മോഡലിംഗിന്റെയും സിനിമയുടെയും അവസരങ്ങൾ ശോഭ സ്വീകരിച്ചില്ല. അമൂൽ മിൽക്ക് പൗഡർ വിപണിയിലിറക്കിയപ്പോൾ ആദ്യത്തെ അമൂൽ ബേബിയായി പരസ്യത്തിൽ വന്നത് ശോഭയായിരുന്നു.ഇന്ത്യയിലെ ആദ്യത്തെ അമൂൽ ബേബി. അന്ന് ബ്ളാക്ക്ആൻഡ് വൈറ്റിലായിരുന്നു പരസ്യം.ഫോട്ടോയെടുത്തതാകട്ടെ ചലച്ചിത്ര സംവിധായകനായ ശ്യാം ബെനഗലും .
'എനിക്കന്ന് ഒരുവയസാകുന്നതേയുള്ളു.എഴുനൂറിലധികം കുട്ടികളുടെ പടം എടുത്തശേഷമാണ് ബെനഗൽ എന്നെ തിരഞ്ഞെടുത്തത്. അദ്ദേഹം അന്ന് പരസ്യഫോട്ടോകളെടുക്കുന്ന കാലമായിരുന്നു.കളർ പരസ്യം വന്നപ്പോൾ സ്മിതയുടെ പടവും പരസ്യത്തിൽ ഇടംപിടിച്ചു.തരൂർ കുടുംബവുമായി അങ്ങനെ അമൂലിന് അഭേദ്യമായ ബന്ധമുണ്ട്." ശോഭ ചിരിച്ചുകൊണ്ട് പറഞ്ഞു.
കൊൽക്കത്തയിലെ ലൊറേറ്റോ കോളേജിൽ ബിരുദ പഠനം തുടങ്ങിയ ഉടനെ ശോഭയ്ക്ക് ഫുൾസ്കോളർഷിപ്പോടെ ന്യൂയോർക്കിലെ കോളേജിൽ പ്രവേശനം ലഭിച്ചു.അപ്പോൾ ശശിതരൂർ അവിടെ പി എച്ച്.ഡി ചെയ്തുവരികയായിരുന്നു. എന്നാൽ ശോഭ ചെന്നപ്പോഴേക്കും അദ്ദേഹം എല്ലാം പൂർത്തിയാക്കി യു.എന്നിൽ സ്വിറ്റ്സർലണ്ടിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. അവിടെ നിന്ന് ബിരുദവും മാസ്റ്റേഴ്സും ശോഭ നേടി.തന്റെ ഭർത്താവ് രാജ് ശ്രീനിവാസനെ അമേരിക്കയിൽ വച്ചാണ് ശോഭ കണ്ടു മുട്ടുന്നത്.അദ്ദേഹം കമ്പ്യൂട്ടർ വിദഗ്ദ്ധനായ ഗോൾഡ് മെഡലിസ്റ്റായിരുന്നു.സംസാരിച്ചുണ്ടായ അടുപ്പം വളർന്നു.ഇരുവരും നാട്ടിൽ വന്ന് വിവാഹിതരായി.കാലിഫോർണിയയിൽ താമസമാക്കി.'ഏഴുവർഷം ഞാൻ വീട്ടിലിരുന്ന് രണ്ട് കുട്ടികളെയും വളർത്തി.ഞാൻ ചെയ്യാത്ത പിഎച്ച്.ഡി എന്റെ മകൾ ചെയ്തു.അവളും ഭർത്താവും പ്രൊഫസർമാരാണ്.രാഗിണി തരൂർ ശ്രീനിവാസനാണ് മകൾ. മരുമകൻ ബ്രാൻഡൺ ലെവിൻ അമേരിക്കക്കാരനാണ്.മകൻ ആനന്ദ് തരൂർ ശ്രീനിവാസൻ അഭിഭാഷകനാണ്.ഭാര്യ ശരണ്യ ഡെന്റിസ്റ്റും."വൈകല്യമുള്ളവരെ സഹായിക്കുന്ന ഒരു സ്ഥാപനത്തിന്റെ ഡെവലപ്പ്മെന്റ് ഡയറക്ടറായി ശോഭ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.ഇപ്പോൾ എഴുത്തും ശബ്ദം നൽകലുമൊക്കെയായി ബിസിയാണ്.
ഞാൻ കേരളത്തെ സ്നേഹിക്കുന്നു.എന്റെ പുതിയ പുസ്തകം 'പാർവ്വതി ദി എലഫന്റ്സ് വെരി ഇംപോർട്ടന്റ് ഡേ".അതിന്റെ പ്രകാശനം ഡൽഹിയിൽ മേയ് 25 നാണ്.കുട്ടികൾക്കുള്ള പുസ്തകമാണ്. പദ്യംപോലെ എഴുതിയിരിക്കുകയാണ്.ഒരു ക്ഷേത്രത്തിലെ ആനയുടെ ഒരു ദിവസത്തെക്കുറിച്ചാണ്. തിടമ്പ് പിടിക്കുന്നതും ശീവേലിക്കുമൊക്കെ പോകുന്നതും കൊമ്പനാനയാണ് സ്ത്രീകൾക്ക് എന്തുവേണമെങ്കിലും ചെയ്യാമെന്ന് കാണിക്കാൻ എന്റെ കഥാപാത്രത്തെ ഞാൻ പെണ്ണാനയാക്കി.എഴുത്തുകാരിയുടെ സ്വാതന്ത്ര്യമാണത് . വളരെ മനോഹരമായി ഇല്ലസ്ട്രേറ്റ് ചെയ്തിട്ടുണ്ട്.ഹാർപർ കോളിൻസ് ആണ് പ്രസാധകർ.എന്റെ രാജാരവിവർമ്മ പുസ്തകം ,കവിതാ സമാഹാരം എന്നിവ മുമ്പിറങ്ങിയിട്ടുണ്ട്.പണ്ട് എല്ലാ വേനൽക്കാലത്തും തറവാട്ടിൽ പോകുമായിരുന്നു .അവിടെ ബന്ധുക്കൾ ഉണ്ട്.കേരള സദ്യ ഞങ്ങൾക്കെല്ലാം വളരെ ഇഷ്ടമാണ്.മാങ്ങാക്കറി,ഇടിച്ചക്ക തോരൻ,അടപ്രഥമൻ ഒക്കെ ഇഷ്ടമാണ്. ഇപ്പോൾ ഞാനും ഉണ്ടാക്കും.
എന്റെ ഭർത്താവ് തമിഴ്നാട്ടുകാരനാണെങ്കിലും സ്കൂളിൽ പഠിച്ചത് കേരളത്തിലായിരുന്നു.കളമശേരിയിലെ ഒരു കെമിക്കൽ ഫാക്ടറിയുടെ എം.ഡിയായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ. ജീവിതം സന്തോഷത്തോടെ മുന്നോട്ടുപോകുന്നുവെന്ന് പറഞ്ഞ് ശോഭ നിർത്തി.ഇപ്പോൾ ഡൽഹിയിലുള്ള ശോഭ അടുത്തമാസം കാലിഫോർണിയയ്ക്ക് മടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |