കൊച്ചി: ഒരിടവേളയ്ക്ക് ശേഷം വീണ്ടും തക്കാളി വില മാനം തൊട്ടു. ഒപ്പം ബീൻസും തൊട്ടു പിന്നാലെയുണ്ട്. മലയാളികളുടെ ബഡ്ജറ്റ് ലിസ്റ്റിൽ നിന്ന് രണ്ടുപേരും ഉടൻ ഔട്ടാവും. ഏതാനും ദിവസങ്ങൾക്കുള്ളിലാണ് വില ഇരട്ടിയായത്. ഒപ്പം മുരിങ്ങയ്ക്കയും സെഞ്ച്വറിയോട് അടുത്തു.
കനത്ത മഴയിൽ അന്യസംസ്ഥാനങ്ങളിൽ ഉത്പാദനം കുറഞ്ഞതാണ് കാരണം. മൈസൂരു, മേട്ടുപ്പാളയം, കോയമ്പത്തൂർ എന്നിവിടങ്ങളിലെ വിപണന കേന്ദ്രങ്ങളിൽ നിന്നാണ് പച്ചക്കറികളെത്തുന്നത്. കേരളത്തിലും മഴ പതിവായതോടെ ഇവിടെ പച്ചക്കറി വിള ഉത്പാദനവും കുറഞ്ഞു.
മഴയാണ് വിലക്കയറ്റത്തിന് കാരണമെന്ന് വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിൽ അധികൃതർ പറഞ്ഞു. കേരളത്തിലെ തക്കാളികൃഷിയും കനത്തമഴയിൽ നശിച്ചു. മറ്റ് സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ആവശ്യത്തിന് ഉത്പാദനവുമില്ല. ഇനിയും വില വർദ്ധിക്കും. ഉടൻ തന്നെ ഈ മാറ്റം മാർക്കറ്റിൽ പ്രതിഫലിക്കും. പച്ചക്കറികൃഷി മേഖലകളായ പാലക്കാട്, ഇടുക്കി, തൃശൂർ ജില്ലകളിൽ കൃഷി കുറഞ്ഞിട്ടുണ്ട്. ഉത്പാദന ചെലവ് കൂടിയതോടെ കർഷകർക്ക് താത്പര്യം കുറഞ്ഞു.
ചെറുനാരങ്ങ
കൂപ്പുകുത്തി
ചൂടിനൊപ്പം കുതിച്ചുയർന്ന ചെറുനാരങ്ങ വില കൂപ്പുകുത്തി. കിലോയ്ക്ക് 200 രൂപ വരെ ഉയർന്ന നാരങ്ങയ്ക്ക് ഇപ്പോൾ 80 രൂപയാണ് വില.
മുൻവർഷങ്ങളെ അപേക്ഷിച്ച് ആദ്യമായാണ് ഇരട്ടിയിലധികം വിലവർദ്ധനവ് ഉണ്ടായത്. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ചെറുനാരങ്ങ വരവ്.
ഒരുമാസത്തേക്ക് വില കുറയുമെന്ന പ്രതീക്ഷ വേണ്ട. കൊവിഡിന് ശേഷം വിവാഹ സത്്കാരങ്ങളും മറ്റ് ചടങ്ങുകളും വ്യാപകമായതോടെ പച്ചക്കറിയുടെ ആവശ്യവും കൂടി. ഇതിനനുസരിച്ചുള്ള പച്ചക്കറി ലഭിക്കാനുമില്ല.
കെ.കെ. അഷ്റഫ്
സെക്രട്ടറി
എറണാകുളം മാർക്കറ്റ്
അസോസിയേഷൻ
ചില്ലറ വിപണിയിലെ വില
(ഇന്നലെത്തെയും കഴിഞ്ഞ മാസത്തെയും വില ചുവടെ)
തക്കാളി - 100 35
ബീൻസ്- 100 60
മുരങ്ങയ്ക്ക - 100 40
ഇഞ്ചി - 60 50
കോളിഫ്ലവർ - 45 30
കാബേജ് - 38 20
കോവയ്ക്ക 50 30
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |