പത്തനംതിട്ട : ആധുനിക സൗകര്യങ്ങളോടുകൂടി നിർമിച്ച ജില്ലയുടെ ഫോറൻസിക് ലാബിൽ തെളിവ് പരിശോധന ഇനി വേഗത്തിലാകും. അടൂർ പൊലീസ് സ്റ്റേഷന് സമീപം നിർമിച്ച കെട്ടിടത്തിലാണ് ഫോറൻസിക് ലാബ് കഴിഞ്ഞ ദിവസം പ്രവർത്തിച്ചു തുടങ്ങിയത്. വളരെ നിർണായകമായ ശാസ്ത്രീയ തെളിവുകളുടെ ശേഖരണവും അപഗ്രഥനവും തിരുവനന്തപുരം ഫോറൻസിക് ലാബിനെ ആശ്രയിക്കാതെ ഇനി അടൂരിൽ വേഗത്തിൽ ചെയ്യാൻ കഴിയും. കേസന്വേഷണം വേഗത്തിൽ തീർക്കാനും ഇത് സഹായിക്കും. ബയോളജി, ഫിസിക്സ്, കെമിസ്ട്രി, സൈബർ എന്നീ വിഭാഗങ്ങളിലെ പരിശോധനകൾക്ക് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രക്‌തഗ്രൂപ്പുകൾ തിരിച്ചറിയൽ, തീപിടിത്തങ്ങളിൽ ഇന്ധനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ കണ്ടെത്തൽ, മൊബൈൽ ഫോൺ വിവരങ്ങൾ വേർതിരിച്ചെടുക്കൽ തുടങ്ങിയ പരിശോധനകളും അപഗ്രഥനങ്ങളും നടത്താൻ സാധിക്കും. ആധുനിക ഇനം മൈക്രോസ്കോപ്പുകളും മറ്റും സജ്ജമാക്കിയിട്ടുണ്ട്. ഇപ്പോൾ സയന്റിഫിക് ഓഫീസർമാരുടെ പരിശീലനം നടന്നുകൊണ്ടിരിക്കുകയാണ്. അത് പൂർത്തിയാകുന്ന മുറയ്ക്ക് ജില്ലാലാബുകൾ പൂർണ തോതിൽ പ്രവർത്തിക്കും. സംസ്ഥാനത്ത് നിലവിലുള്ള നാല് റീജിയണൽ ലബോറട്ടറിയുടെ നിലവാരത്തിലേക്ക് ഉയരുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യും. കെട്ടിക്കിടക്കുന്ന എല്ലാ പ്രധാന കേസുകളുടെയും തെളിവുകളുടെ വിശകലനവും പരിശോധനയും വളരെ വേഗം നടത്താനും കേസുകളിൽ അന്തിമ തീരുമാനത്തിലെത്താനും കഴിയും.
ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി വീണാജോർജാണ് ലാബ് ഉദ്ഘാടനം ചെയ്തത്.
'' ജില്ലാ ഫോറൻസിക് ലാബിന് ആവശ്യമായ സ്ഥലത്തിനായുള്ള അന്വേഷണത്തിൽ അടൂർ പൊലീസ് സ്റ്റേഷന് സമീപം പഴയ സി.എെ ഒാഫീസാണ് കണ്ടെത്തിയത്. ആധുനിക സംവിധാനങ്ങളോടെ തെളിവ് ശേഖരണവും പരിശോധനയും ഇവിടെ നടത്താനാകും.
ചിറ്റയം ഗോപകുമാർ, ഡെപ്യൂട്ടി സ്പീക്കർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |