പാലക്കാട്: വാളയാറിൽ വൻ കഞ്ചാവ് വേട്ട. ആഢംബര കാറിൽ കടത്തുകയായിരുന്ന 65 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി അബ്ദുൾ കരീം (49), വയനാട് കൽപ്പറ്റ, മുണ്ടേരി സ്വദേശി മുഹമ്മദ് ഫാസിൽ (36) എന്നിവരെയാണ് ഇന്നലെ രാവിലെ പാലക്കാട് ഡാൻസാഫ് സ്‌ക്വാഡും വാളയാർ പൊലീസും ചേർന്ന് വാളയാർ അതിർത്തിയിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്. ആന്ധ്രപ്രദേശിലെ അരക്കുവാലിയിൽ നിന്നും കേരളത്തിലേക്ക് ആഢംബര കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു കടത്തിയ കഞ്ചാവാണ് പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ 50 ലക്ഷം രൂപയോളം വില വരും.
പിടിയിലായ പ്രതി അബ്ദുൾ കരീമിന് പാലക്കാട്, മലപ്പുറം ജില്ലകളിലായി ഏഴോളം മദ്യക്കടത്ത്, കഞ്ചാവ് കേസുകൾ നിലവിലുണ്ട്. ഫാസിലിന് ചീറ്റിംഗ് കേസുമുണ്ട്. ജയിലിൽ വെച്ചുള്ള പരിചയത്തിലാണ് ഇരുവരും വീണ്ടും കഞ്ചാവ് കടത്തിന് ഇറങ്ങിയത്. മധ്യകേരളത്തിലെ കഞ്ചാവ് കച്ചവടക്കാർക്ക് മൊത്തമായി വില്പന നടത്താൻ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. വാളയാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്താകെ നടക്കുന്ന പ്രത്യേക നാർകോട്ടിക് ഡ്രൈവ് ഓപ്പറേഷന്റെ ഭാഗമായാണ് അതിർത്തിയിൽ പരിശോധന നടത്തിയത്. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദേശത്തെ തുടർന്ന് പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.അനിൽകുമാർ, വാളയാർ സബ് ഇൻസ്‌പെക്ടർ ആർ.രാജേഷ്, ജി.എസ്.ഐമാരായ ശശിധരൻ, ഹരിദാസ്, സുജികുമാർ, ഡബ്ല്യു.എസ്.സി.പി.ഒ ഷൈനി, സി.പി.ഒമാരായ രവീഷ് തുടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |