കണ്ണൂർ: പള്ളിക്കുളത്ത് ടാങ്കർ ലോറിയിടിച്ചു മരിച്ച മുത്തച്ഛനും പേരമകനും നാടിന്റെ യാത്രാമൊഴി. ഇന്നലെ രാവിലെ ഒൻപതുമണിയോടെ ആഗ്‌നേയിന്റെ ( ഒൻപത്)മൃതദേഹം വാരത്തെ പിതാവ് പ്രവീണിന്റെ വീട്ടിലെത്തിച്ചു. ഇന്നലെ പുലർച്ചെയോടെയാണ് പ്രവീൺ വിദേശത്തുനിന്നുമെത്തിയത്. അത്യന്തം വികാരനിർഭരമായിരുന്നു ഇവിടത്തെ കാഴ്ചകൾ. പിതാവിന്റെയും കുടുംബാംഗങ്ങളുടെയും ദു:ഖം കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.
തുടർന്ന് ആഗ്‌നേയിന്റെ മൃതദേഹം അമ്മയുടെ വീടായ പള്ളിക്കുന്ന് ഇടച്ചേരിയിലെ കൊമ്പ്രക്കാവിന് സമീപമുള്ള നവനീതത്തിലെത്തിച്ചു. കുട്ടിയുടെ മുത്തച്ഛൻ മഹേഷ്ബാബുവിന്റെ മൃതദേഹത്തോടൊപ്പം പൊതുദർശനത്തിന് വച്ചു. ആഗ്‌നേയിനെ ഒരു നോക്കുകാണാൻ എസ്. എൻ വിദ്യാമന്ദിറിലെ സഹപാഠികളും അദ്ധ്യാപകരുമെത്തിയിരുന്നു. കോൺഗ്രസ് പ്രവർത്തകനായ മഹേഷ്ബാബുവിന്റെ മൃതദേഹത്തിൽ ഡി.സി.സി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ പാർട്ടി പതാക പുതപ്പിച്ചു. തുടർന്ന് ഇരുവരുടെയും മൃതദേഹം പയ്യാമ്പലം പൊതുശ്മാനത്തിലേക്ക് കൊണ്ടു പോയി. കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ മോഹനൻ, കൗൺസിലർമാരായ ടി. രവീന്ദ്രൻ, കൂക്കിരി രാജേഷ്,പി.കൗലത്ത് വിവിധ കക്ഷി നേതാക്കളായ കാടൻബാലകൃഷ്ണൻ, കല്ലിക്കോടൻ രാഗേഷ് തുടങ്ങിയവർ വീട്ടിലെത്തി അനുശോചനമറിയിച്ചു.
അപകടമുണ്ടാക്കിയ ടാങ്കർ ലോറി ഡ്രൈവർക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച്ച രാവിലെ പതിനൊന്നുമണിയോടെയാണ് ദേശീയ പാതയിലെ പള്ളിക്കുളത്ത് ടാങ്കർ ലോറിയിടിച്ചു മഹേഷ്ബാബുവും ആഗ്‌നേയും മരിക്കുന്നത്. ഇതിനടുത്തുള്ള ഒരുസ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ആഗ്നേയിന്റെ അമ്മ നവ്യയ്ക്ക് പിതാവിന്റെയും മകന്റെയും മരണത്തിന് സാക്ഷിയാകേണ്ടിവന്നതും വേദനാജനകമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |