തിരുവനന്തപുരം: ബിയർനിർമ്മാണത്തിന് പുതിയ മൂന്ന് ബ്രൂവറികൾക്കും മദ്യനിർമ്മാണത്തിന് രണ്ട് ബ്ലെൻഡിംഗ് യൂണിറ്റുകൾക്കും അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്ന കേസിൽ ഫയലുകൾ ഹാജരാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് സർക്കാർ രണ്ടാംവട്ടവും കോടതിയിൽ ആവശ്യപ്പെട്ടു. പ്രത്യേക വിജിലൻസ് കോടതി ജഡ്‌ജി ജി. ഗോപകുമാർ ഈ ആവശ്യം അംഗീകരിച്ചു.
മുഖ്യമന്ത്രിയടക്കം പ്രതിസ്ഥാനത്തുള്ള കേസിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹർജിക്കാരൻ. മുൻ മന്ത്റിമാരായ വി.എസ്. സുനിൽ കുമാർ, ഇ.പി. ജയരാജൻ എന്നിവർ ഇന്നലെ ഹാജരാകേണ്ടതായിരുന്നെങ്കിലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാൽ ഹാജരാകാനാവില്ലെന്ന് ഇരുവരും അഭിഭാഷകർ മുഖേന കോടതിയെ അറിയിച്ചു. കേസ് ജൂൺ 10 ന് വീണ്ടും പരിഗണിക്കും. കേസ് നിലനിൽക്കില്ലെന്ന സർക്കാർ വാദം കോടതി നേരത്തേ തള്ളിയിരുന്നു.
ബ്രൂവറി അനുവദിച്ചതിന്റെ ഫയലുകൾ ഹാജരാക്കാൻ നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല നൽകിയ ഉപഹർജിയിലാണ് ഫയലുകൾ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. മുഖ്യമന്ത്രിക്ക് പുറമേ, എക്സൈസ് മന്ത്രിയായിരുന്ന ടി.പി. രാമകൃഷ്‌ണൻ, എക്സൈസ് കമ്മിഷണറായിരുന്ന ഋഷിരാജ് സിംഗ് തുടങ്ങിയവരാണ് എതിർകക്ഷികൾ. എറണാകുളത്തെ പവർ ഇൻഫ്രാ പ്രൈവറ്റ് ലിമിറ്റഡ്, പാലക്കാട് അപ്പോളോ ഡിസ്റ്റിലറീസ്, തൃശൂർ ശ്രീചക്ര ഡിസ്റ്റിലറീസ്, കണ്ണൂർ ശ്രീധരൻ ബ്രൂവറീസ് ആൻഡ് ഡിസ്റ്റിലറീസ് എന്നിവ അനുവദിച്ചതിൽ അഴിമതി ഉണ്ടെന്നാണ് ചെന്നിത്തലയുടെ ഹർജി. അദ്ദേഹത്തിന് വേണ്ടി വിജിലൻസ് മുൻ അഡിഷണൽ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ ജി. ശശീന്ദ്രൻ ഹാജരായി.
ബ്രൂവറി അഴിമതിയിൽ സർക്കാർ ഒളിച്ചുകളിക്കുന്നു: ചെന്നിത്തല
ബ്രൂവറി, ഡിസ്റ്റിലറി അഴിമതിക്കേസിൽ വിജിലൻസ് കോടതിയാവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രേഖകൾ ഹാജരാക്കാതെ സർക്കാർ ഒളിച്ചു കളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതി കൈയോടെ പിടിക്കുമെന്ന ഭയമാണ് ഇതിനു പിന്നിൽ.
കേസിൽ മൊഴി നൽകാൻ മുൻമന്ത്രിമാരായ ഇ.പി. ജയരാജനോടും വി.എസ്. സുനിൽ കുമാറിനോടും കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഹാജരാവാത്തത് അന്വേഷണത്തെ ഭയമുള്ളതിനാലാണ്.
കഴിഞ്ഞ പിണറായി സർക്കാർ അബ്കാരികളെ സഹായിക്കാൻ ചട്ടവിരുദ്ധമായി ബ്രൂവറികൾക്ക് അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് താൻ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജിയിലാണ് രേഖകൾ കോടതി ആവശ്യപ്പെട്ടതെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |