കൊച്ചി: ശബ്ദകോലാഹലങ്ങളില്ലാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് അഞ്ഞൂറിലേറെപ്പേർ പങ്കെടുത്ത സമ്മേളനം. ഡഫ് വിമെൻസ് ഫോറം സംസ്ഥാനസമ്മേളനത്തിനാണ് എറണാകുളം ടൗൺഹാളിൽ തുടക്കമായത്.
പരിപാടി തെല്ലും അലങ്കോലപ്പെടുത്താതെ സദസ്യർ കൈകളും വിരലുകളും കണ്ണുകളും കൊണ്ട് സംവദിച്ചു. മൂകരല്ലാത്തവരുടെ പ്രസംഗങ്ങൾ തത്സമയം ആംഗ്യഭാഷയിലൂടെ പരിഭാഷപ്പെടുത്തി. കൊവിഡിനുശേഷം കണ്ടുമുട്ടിയതിന്റെ ആഹ്ളാദത്തിലായിരുന്നു അവർ. ഉദ്ഘാടകനായ ടി.ജെ. വിനോദ് എം.എൽ.എയും പി.വി. ശ്രീനിജിൻ എം.എൽ.എയുമാണ് സംസാരിച്ചത്. മറ്റുള്ളവരുടെ ആശയവിനിമയവും സമ്മേളന നടപടിക്രമങ്ങളും ആംഗ്യഭാഷയിലൂടെയായിരുന്നു.
ഓൾ കേരള അസോസിയേഷൻ ഒഫ് ഡഫ് (എ.കെ.എ.ഡി) ചെയർമാൻ നിസാർ ഇബ്രാഹിം പ്രതിനിധികളുടെ വാക്കും ശബ്ദവുമായി മാറി. അതിഥികളായി മഹാരാഷ്‌ട്ര, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുൾപ്പെടെയുള്ളവർ പങ്കെടുത്തു. ഫോറത്തിന്റെ വിവിധ യൂണിറ്റുകളിലെ അംഗങ്ങൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ വിപണനമേള പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മൂകരുടെ കുടുംബശ്രീ, തൊഴിൽ പരിശീലനകേന്ദ്രം
ഓരോ തദ്ദേശസ്ഥാപനത്തിലും ബധിര-മൂകർ അടങ്ങുന്ന കുടുംബശ്രീ യൂണിറ്റ് രൂപീകരിക്കാൻ സമ്മേളനം തീരുമാനിച്ചു. പത്തുപേർ ഉൾപ്പെടുന്ന യൂണിറ്റിൽ ഭിന്നശേഷിക്കാർക്കും അംഗത്വം നൽകും. ബധിര-മൂകർക്കായി ആലുവയിൽ സ്ഥാപനം തുടങ്ങും. തൊഴിൽ പരിശീലനത്തിന് ഇവിടെ സൗകര്യമുണ്ടാകും.
രാഷ്ട്രപതിയുടെ അവാർഡ് നേടിയ രശ്മി മോഹൻ, സ്റ്റാർട്ടപ്പ് സംരംഭത്തിലൂടെ ശ്രദ്ധേയരായ തീർത്ഥ നിർമ്മൽ, സുലു അനീഷ്, മലയാളത്തിൽ ആംഗ്യഭാഷാ ലിപി നിർമ്മിക്കാൻ നേതൃത്വം നൽകിയ രാഗി രവീന്ദ്രൻ, സൈക്കിളിംഗിൽ നേട്ടം കൈവരിച്ച പ്രജിത എന്നിവരെ ആദരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സമാപനസമ്മേളനം ഇന്ന് വൈകിട്ട് മൂന്നിന് മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |