കൊച്ചി: മഴയൊന്ന് ഒതുങ്ങിയാൽ തൃക്കാക്കരയിൽ ഇനി പാരഡി ഗാനങ്ങൾ പെയ്യും. പാരഡി പ്രചാരണ ഗാനങ്ങൾ മൂന്നു മുന്നണികളും അണിയറയിൽ റെഡിയാക്കിയിട്ടുണ്ട്. ഭീഷ്മപർവത്തിലെയും ഹൃദയത്തിലെയും ഗാനങ്ങൾ ഉൾപ്പടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഹിറ്റ് ഗാനങ്ങളാണ് മുന്നണികൾ ഇത്തവണ പാരഡിയായി പുറത്തിറങ്ങുന്നത്.
ഭീഷ്മപർവത്തിലെ 'രതി പുഷ്പം പൂക്കുന്നയാമം" ഗാനത്തിന്റെ ഈണത്തിൽ 'മിഴി ബാഷ്പം തൂകുന്നൊരോർമ്മ.... പി.ടിയാം നിലപാടിൽ രാജ രാജൻ...."" എന്ന പാരഡി യു.ഡി.എഫിനായി തയ്യാറായിക്കഴിഞ്ഞു. ഭീഷ്മപർവത്തിലെ പാട്ടാണ് എൽ.ഡി.എഫും തിരഞ്ഞെടുത്തത്. സിനിമയിലെ പറുദീസ ഗാനത്തിന്റെ ഈണത്തിൽ ''ചെങ്കൊടി പാറുന്ന പായ്ക്കപ്പൽ.... കപ്പലിനുണ്ടൊരു കപ്പിത്താൻ....'' എന്ന പാട്ടാണിത്.
വൈറലായ 'ചാമ്പിക്കോ" ഡയലോഗും ഈ പാരഡിയിലുണ്ട്. എ.ആർ.റഹ്മാൻ സംഗീതം ചെയ്ത പരംസുന്ദരി ഹിന്ദി ഗാനത്തിന്റെ പാരഡിയും എൽ.ഡി.എഫിനുണ്ട്. ഹൃദയം സിനിമയിലെ ഒണക്കമുന്തിരി ഈണത്തിലാണ് യു.ഡി.എഫിന്റെ മറ്റൊരുഗാനം. ലിജി ഫ്രാൻസിസ്, നിസാജ് ഇടപ്പള്ളി എന്നിവരാണ് ഗായകർ.
മുന്നണികൾ മൂന്നും കടുത്ത മത്സരത്തിലാണെങ്കിലും പാരഡിയൊരുക്കുന്നത് ഒരാളാണ്; ഗാനരചയിതാവ് അബ്ദുൽഖാദർ കാക്കനാട്. കഴിഞ്ഞ 25 വർഷമായി പാരഡിഗാനരചന രംഗത്ത് സജീവമാണ് ഇദ്ദേഹം. ഏത് തിരഞ്ഞെടുപ്പായാലും മുന്നണികൾ അബ്ദുൾ ഖാദറിനെ തിരക്കിയെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |