തൃശൂർ : പരേഡിന്റെ ആഹ്‌ളാദം കഴിഞ്ഞ് ശ്രീലക്ഷ്മിയും ആതിരയും മടങ്ങുക കതിർമണ്ഡപത്തിലേക്ക്. എട്ട് മാസത്തെ എക്‌സൈസ് അക്കാഡമിയിലെ പരിശീലനം കഴിഞ്ഞ് ഇന്നലെയായിരുന്നു പാസിംഗ് ഔട്ട് പരേഡ്. പരേഡിൽ മന്ത്രിക്ക് സല്യൂട്ട് നൽകി ഇരുവരും യൂണിഫോം അഴിച്ച് നേരെ കല്യാണ സാരി അണിയും. ഇന്നാണ് ഇരുവരുടെയും വിവാഹം.
എറണാകുളം മൂവാറ്റുപുഴ പാമ്പാക്കുട കളപ്പുരയിൽ വിമൽകുമാറിന്റെയും ഷൈലജയുടേയും മകളായ ശ്രീലക്ഷ്മി, മലപ്പുറം ഏറനാട് മഞ്ചേരി താണിപ്പാറ വീട്ടിൽ വേലായുധന്റെയും കാർത്യായനിയുടെയും മകൾ എം.ആതിര എന്നിവരാണ് ഇന്ന് വിവാഹിതരാകുക. ശ്രീലക്ഷ്മിയെ തൃപ്പൂണിത്തുറ എ.ആർ.ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ വിവേക് താലി ചാർത്തുമ്പോൾ ആതിരയെ വരണമാല്യം ചാർത്തുക ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടറായ വിപിനാകും.
ലിറ്ററേച്ചർ ബിരുദാനന്തര ബിരുദധാരി ശ്രീലക്ഷ്മിയും ബി.ടെക് ബിരുദധാരിയായ ആതിരയും നന്നായി പരിശ്രമിച്ചാണ് എക്‌സൈസ് റാങ്ക് ലിസ്റ്റിലെത്തിയത്. ഒടുവിൽ പരിശീലനത്തിനിടെ വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹ തിയതി നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ പാസിംഗ് ഔട്ട് പരേഡ് കല്യാണത്തലേന്ന് ആകുമെന്ന് കരുതിയില്ല. എന്നിരുന്നാലും മികച്ച രീതിയിൽ പരേഡ് പൂർത്തിയാക്കി ഉദ്യോഗസ്ഥരുടെ ആശീർവാദം വാങ്ങിയാണ് കതിർമണ്ഡപത്തിലേക്ക് യാത്രയായത്. പൂത്തോൾ എക്‌സൈസ് അക്കാഡമിയിലായിരുന്നു പരിശീലനവും പരേഡും. ഇരുവരുടേയും കുടുംബാംഗങ്ങളും പാസിംഗ് ഔട്ട് പരേഡ് കാണാനെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |