ഒന്നാംലോക മഹായുദ്ധം ആരംഭിച്ചത് ഒരു ഓസ്ട്രിയ രാജാവിന്റെ മരണത്തോടുകൂടിയാണ്. രണ്ടാംലോക മഹായുദ്ധത്തിന്റെ കാരണം ഹിറ്റ്ലർ പോളണ്ടിനെ ആക്രമിച്ചതാണ്. എന്നാൽ റഷ്യ- യുക്രെയിൻ യുദ്ധം വെറും സംശയത്തിന്റെ പേരിലാണ് തുടങ്ങിയത്. യുക്രെയിൻ നാറ്റോയുടെ അംഗമാകുമോ എന്നതായിരുന്നു ആ സംശയം.
അതിനാൽത്തന്നെ ഈ യുദ്ധം അവസാനിക്കാൻ കുറച്ച് സമയമെടുത്തേക്കാം. ഭാവിയിൽ യുക്രെയ്ൻ നാറ്റോയിൽ ചേരാൻ പോകുന്നുവെന്ന റഷ്യയുടെ തെറ്റിദ്ധാരണയും അവിശ്വാസവുമാണ് യുദ്ധത്തിന് അവരെ പ്രകോപിപ്പിച്ചത്.
യുദ്ധത്തിൽ റഷ്യയുടെ പദ്ധതികൾ എല്ലാം പാളിപ്പോയിരുന്നു. പെട്ടെന്നുതന്നെ യുക്രെയിനെ കീഴടക്കാൻ സാധിക്കുമെന്നായിരുന്നു അവരുടെ വിശ്വാസം. എന്നാൽ യുക്രെയിൻ ഇത്തരത്തിൽ പ്രതിരോധിച്ചു നിൽക്കുമെന്ന് അവർ സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല. കഴിഞ്ഞ എൺപത് ദിവസങ്ങളിൽ നടന്ന യുദ്ധത്തിൽ റഷ്യ പിടിച്ചടക്കിയ പ്രദേശങ്ങൾ (കീവിന്റെ അടുത്ത പ്രദേശങ്ങൾ, കർക്കീവ്) യുക്രെയിൻ തിരിച്ചുപിടിക്കാൻ തുടങ്ങിയിട്ടുണ്ട്.
നേരത്തെ ഇറാഖിൽ (1991,2003) നടന്നതു പോലൊരു യുദ്ധമല്ല ഇത്. യുണൈറ്റഡ് നേഷൻസിന്റെ സമ്മതത്തോട് കൂടിയാണ് ഇറാഖിനെ അമേരിക്കയും റഷ്യയും ആക്രമിച്ച് സദ്ദാം ഹുസൈനിൽ നിന്ന് കുവൈറ്റ് തിരിച്ചുപിടിച്ചത്.
ഈ 21ാം നൂറ്റാണ്ടിൽ ഒരു രാജ്യത്തിന് സ്വന്തം രാജ്യത്തിന് പുറത്തേക്ക് അവരുടെ സൈനികരെ അയച്ച് യുദ്ധം ചെയ്യാൻ സാധിക്കില്ല. യുദ്ധത്തിൽ മൂന്നാമതൊരു രാജ്യം പങ്കെടുക്കുമെന്നത് ഉറപ്പില്ലാത്ത കാര്യമാണ്. വിയറ്റ്നാമിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക 95ശതമാനവും ഒറ്റയ്‌ക്കാണ് യുദ്ധം ചെയ്തത്. ഇനി ഏതൊരു രാജ്യവും അവരെ ആക്രമിച്ചാൽ തിരിച്ച് പ്രതിരോധിക്കുമെന്നല്ലാതെ അവരുടെ സ്ഥലത്ത് നിന്നും കാതങ്ങൾ അപ്പുറത്തുള്ള രാജ്യത്ത് യുദ്ധത്തിന് സൈനികരെ അയക്കുകയുമില്ല, അതിനവർക്ക് സാദ്ധ്യവുമല്ല. കുറച്ച് സൈന്യസഹായം അമേരിക്കയിൽ നിന്നും നാറ്റോ രാജ്യങ്ങളിൽ നിന്നും കിട്ടുമെന്നല്ലാതെ റഷ്യയുമായി യുദ്ധം ചെയ്യാൻ മറ്റു രാജ്യങ്ങളെ കിട്ടില്ല.
ഈ യുദ്ധത്തിൽ റഷ്യ ശരിക്കും പെട്ടുപോയി. റഷ്യ ഒരു മഹാശക്തിയാണെന്ന പറച്ചിലുകൾ നിലനിറുത്തേണ്ടതിനാൽ അവർക്കു യുദ്ധം തുടരേണ്ടത് അനിവാര്യമാണ്. യുക്രെയിന് അവയെ പ്രതിരോധിച്ചു നിൽക്കാനും കഴിയും. കഴിഞ്ഞ ആറാഴ്ചയിൽ റഷ്യ നടത്തിയ യുദ്ധതന്ത്രങ്ങൾ അവർക്ക് ഗുണം ചെയ്തിട്ടില്ല. പുതിയ യുദ്ധതന്ത്രങ്ങൾ മെനഞ്ഞു കൊണ്ടിരിക്കുകയാണ് അവർ. യുക്രെയിന്റെ തെക്ക് കിഴക്ക് ഭാഗങ്ങളും ഡോൺബാസ് പ്രദേശങ്ങളും പിടിച്ചെടുക്കാനാണ് ഇപ്പോഴത്തെ അവരുടെ ശ്രമങ്ങൾ. തലസ്ഥാനമായ കീവ് പിടിച്ചെടുക്കുന്ന ശ്രമങ്ങൾ താത്കാലികമായിട്ട് നിറുത്തിവച്ചിരിക്കുകയാണ്.
അമേരിക്കയും യൂറോപ്പും ഉൾപ്പടെ ഇന്ത്യ ഒഴികെയുള്ള എല്ലാ രാജ്യങ്ങളും റഷ്യയുടെ ഉത്‌പന്നങ്ങൾ വാങ്ങുന്നത് നിറുത്തുകയും അവയ്ക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ റഷ്യ പോലുള്ള രാജ്യം ഉപരോധം ഭയന്ന് യുദ്ധം അവസാനിപ്പിക്കുമോ എന്ന് പറയാൻ സാധിക്കില്ല. ചുരുങ്ങിയത് ആറു മാസമോ ഒരു വർഷമോ യുദ്ധം തുടരാനുള്ള വിഭവങ്ങൾ അവർക്കുണ്ട്.
ഇന്ത്യയൊഴികെയുള്ള എല്ലാ രാജ്യങ്ങളും യുദ്ധത്തിന് വേണ്ട സഹായങ്ങളും സാമഗ്രികളും അവർക്ക് നൽകിക്കൊണ്ട് യുദ്ധം തുടരാൻ സഹയിക്കുന്നതല്ലാതെ അവസാനിപ്പിക്കാൻ ശ്രമിക്കുന്നില്ല. യുദ്ധത്തെത്തുടർന്നുള്ള റഷ്യയുടെ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരികയാണ്. ആരും അവരെ തടഞ്ഞു നിറുത്താൻ ശ്രമിക്കുന്നില്ല.
സന്ധിസംഭാഷണങ്ങൾ പരാജയപ്പെട്ട സ്ഥിതിക്ക് നമ്മുടെ ആകെയുള്ള പ്രതീക്ഷ രണ്ടു രാജ്യങ്ങളുമായി നല്ലബന്ധം പുലർത്തിപ്പോകുന്ന ഇന്ത്യയുടെ സാന്നിദ്ധ്യമാണ്. ഒരുപക്ഷേ ഇന്ത്യ മുൻകൈയെടുത്ത് രണ്ടുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ആവശ്യങ്ങൾ മനസിലാക്കി അവരുമായി സംസാരിച്ചാൽ അവരെ ഒന്നിപ്പിക്കാൻ സാധിക്കും. ഇന്നോ നാളെയോ നമുക്ക് അങ്ങനെയൊരു നല്ല വാർത്ത കേൾക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |