കൊല്ലം: ഒറ്റക്കാലിന് കൂട്ടായി വെപ്പുകാലും താങ്ങി ബിജുബേബി ദിവസവും ഓടിനടന്ന് റബർ ടാപ്പിംഗ് നടത്തുന്നത് എണ്ണൂറോളം മരങ്ങളാണ്. പാലെടുത്ത് ഉറയൊഴിച്ച് ഷീറ്റടിക്കാൻ പരസഹായവും ആവശ്യമില്ല.
പുലർച്ചെ രണ്ടരയ്ക്ക് ആറ് കിലോ മീറ്റർ അകലെയുള്ള തോട്ടത്തിലെത്തിയാൽ ജോലി പൂർത്തിയാക്കി രാവിലെ പത്തരയോടെ വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരം രൂപയ്ക്കുള്ള ജോലി പൂർത്തിയാക്കിയ സന്തോഷം.
നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടിയിരുന്ന ജീവിതമാണ് ആയൂർ ചെറുവയ്ക്കൽ ബിജു ഭവനിൽ ബിജുബേബി (44) അതിജീവനത്തിന്റെ പുതുവഴിയിലൂടെ ആഘോഷമാക്കുന്നത്.
ബേബി - അന്നമ്മ ദമ്പതികളുടെ ഏക മകനായ ബിജു പ്രീഡിഗ്രി പഠനത്തിന് ശേഷം വെൽഡിംഗ് ജോലി പഠിച്ച് ദുബായിൽ പോയി. മൂന്നുവർഷത്തിന് ശേഷം തിരികെയെത്തി റബർ ടാപ്പിംഗ് മേഖലയിലേക്ക് തിരിഞ്ഞു. വാടകവീട്ടിൽ കുടുംബവുമാെന്നിച്ച് കഴിയവെയാണ് 2010 ജനുവരി 7ന് ബിജു ബേബിയുടെ ബൈക്കിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചത്. സാരമായി പരിക്കേറ്റ ബിജു ബേബിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ പതിന്നാലാം ദിവസം വലതുകാൽ പൂർണമായും മുറിച്ചുമാറ്റി.
മാസങ്ങളോളം കിടപ്പായിരുന്നെങ്കിലും പതിയെ ബിജു ജീവിതത്തിലേക്ക് തിരിച്ചുനടന്നു. റബർ ടാപ്പിംഗിന് വലതുകാലിന്റെ കുറവ് ബാധിച്ചില്ല. നിസാര പ്രശ്നങ്ങളുടെ പേരിലുണ്ടായ വാക്കുതർക്കത്തിൽ ഭാര്യയും മക്കളും പടിയിറങ്ങി. ഇൻഷ്വറൻസ് തുകയായി ലഭിച്ച ഒൻപത് ലക്ഷം രൂപ മുടക്കി പതിനഞ്ച് സെന്റ് ഭൂമി വാങ്ങി ചെറിയ ഷെഡുകെട്ടിയാണ് താമസിക്കുന്നത്.
ആഹാരം വയ്ക്കുന്നതുൾപ്പെടെ വീട്ടുജോലികളും ഒറ്റയ്ക്ക് ചെയ്യും. കുനിഞ്ഞും നിവർന്നും നടന്നുമുള്ള റബർ ടാപ്പിംഗിനിടെ കൃത്രിമ കാൽ ഒൻപത് തവണ മാറ്റിവച്ചു.
വെപ്പുകാലിന് പരിമിതികളുണ്ട്. എന്നാൽ റബർ ടാപ്പിംഗ് തുടങ്ങിയാൽ കാൽ ഇല്ലെന്ന കാര്യം ഞാൻ മറക്കും. എല്ലാ ജോലികളും ചെയ്യും.
ബിജു ബേബി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |