കൊച്ചി: വീട്ടാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന് (14.2 കിലോഗ്രാം) സബ്സിഡി പദ്ധതി പുനരാരംഭിക്കാൻ കേന്ദ്രത്തെ നിർബന്ധിതരാക്കിയത് സ്വന്തം സർവേ റിപ്പോർട്ട്. എൽ.പി.ജി സബ്സിഡി സംബന്ധിച്ച് കഴിഞ്ഞവർഷം കേന്ദ്രം ആഭ്യന്തര സർവേ സംഘടിപ്പിച്ചിരുന്നു.
പ്രധാനമായും രണ്ട് ഓപ്‌ഷനുകളാണ് സർവേയിൽ ഉയർന്നത്. ഒന്ന്, സബ്സിഡി പൂർണമായും ഒഴിവാക്കുക. രണ്ട്, പ്രധാനമന്ത്രി ഉജ്വല യോജന ഉപഭോക്താക്കൾക്ക് മാത്രമായി സബ്സിഡി പുനഃസ്ഥാപിക്കുക. സിലിണ്ടറിന് ആയിരം രൂപവരെ സബ്സിഡി ഇല്ലാതെ തന്നെ ചെലവാക്കാൻ ഉപഭോക്താക്കൾ തയ്യാറാണെന്ന കണ്ടെത്തലും സർവേയിലുണ്ടായിരുന്നു.
വിപണിവില ഇപ്പോൾ രാജ്യവ്യാപകമായി സിലിണ്ടറിന് ആയിരം രൂപ കടന്നു. ഈ സാഹചര്യത്തിലാണ് സർവേയിലെ കണ്ടെത്തലിന്റെ ചുവടുപിടിച്ച് ഉജ്വല യോജനക്കാർക്കുമാത്രം സിലിണ്ടറൊന്നിന് 200 രൂപ വീതം സബ്സിഡിയോടെ പ്രതിവർഷം 12 സിലിണ്ടറുകൾ നൽകാൻ കേന്ദ്രം തീരുമാനിച്ചത്. അഞ്ചുലക്ഷം രൂപയ്ക്കുമേൽ വാർഷിക വരുമാനമുള്ളവർക്ക് സബ്സിഡി സ്വയം വേണ്ടെന്നുവയ്ക്കാൻ കേന്ദ്രം നേരത്തേ അവസരം നൽകിയിരുന്നു.
കേരളത്തിൽ നേട്ടം
3.10 ലക്ഷം പേർക്ക്
കേരളത്തിൽ ആകെ 1.05 കോടി ഗാർഹിക എൽ.പി.ജി ഉപഭോക്താക്കളുണ്ട്. ഇതിൽ 54 ലക്ഷവും ഇന്ത്യൻ ഓയിൽ ഉപഭോക്താക്കളാണ്. കേരളത്തിലെ ഉജ്വല യോജനക്കാർ 3.10 ലക്ഷം. 1.35 ലക്ഷവും ഇന്ത്യൻ ഓയിൽ ഉപഭോക്താക്കൾ. പ്രതിദിനം 40,000 സിലിണ്ടറുകളാണ് സംസ്ഥാനത്ത് ഉജ്വല യോജനക്കാർ വാങ്ങുന്നത്.
കൊച്ചിയിൽ 1,010 രൂപയും കോഴിക്കോട്ട് 1,011.5 രൂപയും തിരുവനന്തപുരത്ത് 1,012 രൂപയുമാണ് 14.2 കിലോഗ്രാം സിലിണ്ടറിന് വിപണിവില.
ഉജ്വല യോജനക്കാർക്ക് സിലിണ്ടറൊന്നിന് 200 രൂപ വീതം പിന്നീട് ബാങ്ക് അക്കൗണ്ടിൽ സബ്സിഡിയായി ലഭിക്കും.
₹6,100 കോടി
എൽ.പി.ജി സബ്സിഡിക്കായി 2019-20ൽ 24,468 കോടി രൂപ കേന്ദ്രത്തിന് ചെലവായിരുന്നു. 2020-21ലെ ചെലവ് 3,559 കോടി രൂപ മാത്രം. ഉജ്വല യോജന ഉപഭോക്താക്കൾക്കായി സബ്സിഡി പദ്ധതി വീണ്ടും നടപ്പാക്കുന്നതിലൂടെ കേന്ദ്രത്തിന്റെ വരുമാനത്തിൽ 6,100 കോടി രൂപയുടെ കുറവുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |