കൊച്ചി: തൃക്കാക്കരയിൽ നൂറ് തികയ്ക്കാനുള്ള സർക്കാരിന്റെ ഓട്ടത്തിനിടെ നൂറായത് വിപണിയിലെ തക്കാളി വിലയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിലക്കയറ്റം അതിരൂക്ഷമായിട്ടും വിപണിയിൽ ഇടപെടാൻ സർക്കാരിന് കഴിയുന്നില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
'ഇന്ധന നികുതി കുറയ്ക്കാൻ സർക്കാർ തയ്യാറാവണം. കേന്ദ്രം നികുതി വർദ്ധിപ്പിച്ചതുകൊണ്ട് സംസ്ഥാന സർക്കാരിന് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ലഭിച്ച അധികവരുമാനം 6000 കോടി രൂപയാണ്. ഇതിൽ നിന്നും ഒരു പൈസ പോലും കുറച്ചിട്ടില്ല. അധിക വരുമാനം സംസ്ഥാനം ഉപേക്ഷിക്കണം'- വി ഡി സതീശൻ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഇന്ധനവില ഇനി കുറയ്ക്കുന്നത് ആലോചനയിലില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിൽ ഇന്ധന നികുതി സ്വാഭാവികമായി കുറഞ്ഞതല്ലെന്നും സംസ്ഥാനം കുറച്ചത് തന്നെയാണെന്നും മന്ത്രി വ്യക്തമാക്കി. 'കേന്ദ്രം കുറച്ചതിന് ആനുപാതികമായല്ല കേരളം കുറച്ചത്. സംസ്ഥാനത്ത് ഇന്ധന നികുതി എൽ ഡി എഫ് സർക്കാർ കൂട്ടിയിട്ടില്ല. ഉമ്മൻചാണ്ടി സർക്കാരാണ് കേരളത്തിൽ നികുതി വർദ്ധിപ്പിച്ചത്. 10- 18 തവണ കൂട്ടിയിട്ടാണ് മുന്നോ നാലോ തവണ ഉമ്മൻ ചാണ്ടി നികുതി കുറച്ചത്. ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിടാൻ തയ്യാറാണ്'-മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |