കോട്ടയം . രാസവള വിലവർദ്ധനയും, ആവശ്യത്തിന് കിട്ടാനില്ലാത്തതും കർഷകരെ ദുരിതത്തിലാക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം വളം വിലയിലെ വർദ്ധനവ് കർഷകന് ഇരുട്ടടിയായി. കൈതയുൾപ്പെടെയുള്ള കൃഷികൾക്ക് വളം ഇടേണ്ട സമയമാണ്. മാർച്ച്, ഏപ്രിൽ, മേയ് മാസത്തിൽ പെയ്യുന്ന ഇടമഴയ്ക്ക് കൈത, വാഴ, കപ്പ, റബർ എന്നിവക്ക് വളമിടേണ്ട സമയമാണ്. തുടർച്ചയായി പെയ്യുന്ന മഴ തടസമാകുന്നുണ്ടെങ്കിലും ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് കൃഷിയിറക്കിയ കർഷകർ വളം പ്രയോഗം നടത്താൻ നിർബന്ധിതരാകുൾ വളം കിട്ടാനില്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. യൂറിയ, പൊട്ടാഷ് എന്നിവയാണ് കിട്ടാനില്ലാത്തത്. കൂട്ടുവളവും ലഭിക്കുന്നില്ല.
പോക്കറ്റ് ചോർത്തി പ്രതിസന്ധി.
മിശ്രിതവളങ്ങളുടെ (എൻ പി കെ) വിലയും വർദ്ധിച്ചു.
പൊട്ടാഷിന് ഒറ്റയടിക്ക് 700 രൂപയാണ് വർദ്ധിച്ചത്.
20 ൽ നിന്ന് ചില്ലറ വില്പനവില 35 ലേക്ക് ഉയർന്നു.
ഉണങ്ങിയ ചാണകത്തിന്റെ വിലയിലും വർദ്ധന.
വിലക്കയറ്റം (പഴയത്, പുതിയത്).
പൊട്ടാഷ് . 1000 - 1700 .
ഫാക്ടംഫോസ് . 1390 - 1500.
മിശ്രവളം . 940 - 1300.
കൈതച്ചക്കയുണ്ടായിട്ടും എന്ത് പ്രയോജനം.
വിപണിയിൽ നല്ലയിനം കൈതച്ചക്കയ്ക്ക് 40 രൂപക്ക് മുകളിൽ വില ലഭിച്ചിടത്ത് ഇപ്പോൾ 15 - 20 വരെയാണ്. മഴ മൂലം വിപണിയും ഇടിഞ്ഞു. പല കർഷകരും സൗജന്യമായി കൈതച്ചക്ക നൽകുകയാണ്. ചിലരുടെയാകട്ടെ ചീഞ്ഞ് നശിക്കുന്നു. വില കുറച്ച് വഴിയോരത്ത് വില്പന നടത്തുന്നവരും നിരവധിയാണ്. പക്ഷെ പ്രതികൂല കാലാവസ്ഥയായതിനാൽ വിപണിയിൽ വാങ്ങാൻ ആളില്ല. കൊവിഡ് കാലത്തുണ്ടായ വിലയിടിവിൽ നിന്ന് കർഷകർക്ക് മോചിതനാകാനുള്ള വിലവർദ്ധവ് ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല വില കുത്തനെ ഇടിയുകയാണ് ചെയ്യുന്നത്.
പൈനാപ്പിൾ റബർ ഗ്രാവേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ടി ടി സജിമോൻ പറയുന്നു.
ഗോഡൗണിൽ നിന്ന് വളം ലഭിക്കുന്നില്ല. യഥാസമയം വള പ്രയോഗം നടത്താൻ കഴിയാത്തത് കൃഷിയെയും വിളവിനെയും പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണ്. വായ്പയെടുത്തും മറ്റും ആരംഭിച്ച കൃഷി നഷ്ടത്തിലേക്ക് കൂപ്പുകുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |