മുംബയ്: പെട്രോൾ, ഡീസൽ മൂല്യവർദ്ധിത നികുതിയിൽ കുറവു വരുത്തി മഹാരാഷ്ട്ര. കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറച്ചതിന് പിന്നാലെയാണ് മഹാരാഷ്ട്രയും സംസ്ഥാന നികുതിയിൽ കുറവു വരുത്തിയത്. പെട്രോൾ ലിറ്ററിന് 2.108 രൂപയം ഡീസലിന് ലിറ്ററിന് 1.44 രൂപയുമാണ് മഹാരാഷ്ട്ര കുറച്ചത്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന നികുതി കുറയ്ക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇന്നലെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ ഇന്ധനനികുതി കുറച്ചിരുന്നു.
എന്നാൽ കേരളത്തിൽ ഇന്ധനനികുതി കുറയ്ക്കുന്നത് ആലോചനയിൽ പോലുമില്ലെന്ന് സംസ്ഥാന ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാനം അടുത്തിടെയൊന്നും നികുതി കൂട്ടിയിട്ടില്ലെന്നും അതിനാൽ തന്നെ കേന്ദ്രം കുറയ്ക്കുമ്പോൾ കുറയ്ക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 18 തവണ ഇന്ധന നികുതി വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു. മൂന്ന് രൂപ ആയിരുന്ന ഇന്ധനനികുതിയാണ് കേന്ദ്രം 30 രൂപയാക്കി വർദ്ധിപ്പിച്ചതെന്നും ഇതിൽ നിന്നും എട്ട് രൂപ കുറയ്ക്കുന്നത് വലിയ കാര്യമായി കാണേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ഇന്ധനത്തിന്റെ എക്സൈസ് നികുതി കുറച്ചതു കൊണ്ടുള്ള നഷ്ടം കേന്ദ്രസർക്കാരിന് മാത്രമാണെന്നും സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന പങ്കിൽ മാറ്റം വരുത്തിയിട്ടില്ലെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.. അതിനാൽ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും എന്നാൽ കേന്ദ്രസർക്കാരിന് ഒരു ലക്ഷം കോടിരൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും നിർമ്മല സീതാരാമൻ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |