തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഇന്ധനത്തിന് ഏർപ്പെടുത്തുന്ന എക്സൈസ് നികുതി കുറച്ചതിനെ തുടർന്ന് കേരളത്തിൽ കുറയേണ്ട പെട്രോൾ വിലയുടെ കണക്കിൽ പൊരുത്തക്കേട്. കണക്കുകൾ അനുസരിച്ച് കേരളത്തിൽ കുറയേണ്ടത് 10 രൂപ 41 പൈസയാണ്. എന്നാൽ ഇന്ന് രാവിലെ പുതുക്കിയ വില വന്നപ്പോൾ പെട്രോൾ പമ്പുകളിൽ ഒൻപത് രൂപ അമ്പത് പൈസ മാത്രമാണ് കുറച്ചത്. കേന്ദ്രം പെട്രോളിന്റെ എക്സൈസ് നികുതി കുറച്ചത് എട്ട് രൂപയോളമായിരുന്നു. ആനുപാതികമായി കേരളത്തിൽ കുറയേണ്ടത് 2 രൂപ 41 പൈസയും. എന്നാൽ ഈ തുകയിൽ നിന്ന് ഒരു രൂപയ്ക്ക് അടുപ്പിച്ചുള്ള വ്യത്യാസമാണ് അനുഭവപ്പെടുന്നത്.
എന്നാൽ ഈ വ്യത്യാസം വിശദീകരിക്കാൻ പമ്പുടമകൾക്കും സാധിക്കുന്നില്ല. എണ്ണ കമ്പനികൾ നൽകുന്ന തുകയാണ് തങ്ങൾ ഈടാക്കുന്നതെന്നതാണ് പമ്പുടമകളുടെയും ഡീലർമാരുടെയും വിശദീകരണം. വിലയിലെ വ്യത്യാസം വിശദീകരിക്കേണ്ടത് എണ്ണ കമ്പനികൾ ആണെന്നാണ് ഡീലർമാരുടെ നിലപാട്.
അതേസമയം കേരളത്തിൽ ഇന്ധനനികുതി കുറയ്ക്കുന്നത് ആലോചനയിൽ പോലുമില്ലെന്ന് സംസ്ഥാന ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാനം അടുത്തിടെയൊന്നും നികുതി കൂട്ടിയിട്ടില്ലെന്നും അതിനാൽ തന്നെ കേന്ദ്രം കുറയ്ക്കുമ്പോൾ കുറയ്ക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 18 തവണ ഇന്ധന നികുതി വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു. മൂന്ന് രൂപ ആയിരുന്ന ഇന്ധനനികുതിയാണ് കേന്ദ്രം 30 രൂപയാക്കി വർദ്ധിപ്പിച്ചതെന്നും ഇതിൽ നിന്നും എട്ട് രൂപ കുറയ്ക്കുന്നത് വലിയ കാര്യമായി കാണേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |