തിരുവനന്തപുരം: കേന്ദ്രം കുറച്ചതിന് ആനുപാതികമായി കേരളത്തിൽ ഇന്ധന നികുതി സ്വാഭാവികമായി കുറഞ്ഞതല്ലെന്നും സംസ്ഥാന സർക്കാർ കുറച്ചത് തന്നെയാണെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇന്ധന നികുതി മൂന്നു രൂപയിൽ നിന്നാണ് കേന്ദ്രം 30 രൂപയാക്കി ഉയർത്തിയത്. ഇതിൽ നിന്നാണ് എട്ടു രൂപ കുറച്ചത്. കേരളത്തിൽ ഇന്ധന നികുതി എൽ.ഡി.എഫ് സർക്കാർ കൂട്ടിയിട്ടില്ല. 2016ൽ അധികാരത്തിൽ വന്ന ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ നികുതി വർദ്ധിപ്പിച്ചിട്ടില്ല.
നിലവിൽ പിരിച്ചുകൊണ്ടിരിക്കുന്ന സ്‌പെഷ്യൽ സെസ് കേന്ദ്രസർക്കാർ പിരിക്കാൻ പാടില്ലാത്തതാണ്. വളരെ അസാധാരണ സാഹചര്യത്തിൽ മാത്രം പിരിക്കേണ്ട സ്‌പെഷ്യൽ സെസ് ഇനത്തിലാണ് വലിയ തുക പിരിക്കുന്നത്. 30 രൂപ പിരിച്ചുകൊണ്ടിരുന്നത് ഇപ്പോൾ 22 രൂപ ആക്കി എന്നേയുള്ളൂ. പഴയ കണക്കനുസരിച്ചാണെങ്കിൽ ഇനിയും 10 മുതൽ 20 രൂപ വരെ കുറയ്‌ക്കണം.
ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലിരുന്നപ്പോൾ സംസ്ഥാനത്ത് 18 തവണ ഇന്ധന നികുതി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിടാൻ തയ്യാറാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സഹായം കൂടിയേ തീരൂ. രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. കേന്ദ്ര സർക്കാരിനെതിരെ ഒരു വാക്കും പറയാൻ വി.ഡി സതീശൻ തയ്യാറാകുന്നില്ല. സംസ്ഥാന സർക്കാരിനെതിരെ മാത്രമാണ് അദ്ദേഹം വിമർശനം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |