ചാലക്കുടി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ച് ചാലക്കുടിപ്പുഴയിലെ കൂടപ്പുഴക്കടവിൽ നടന്ന ആറാട്ട് ഭക്തിസാന്ദ്രം. കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ചടങ്ങിനെ പതിന്മടങ്ങ് ആവേശത്തിലാണ് ഭക്തജനങ്ങൾ വരവേറ്റത്. ആയിരങ്ങളുടെ സാന്നിദ്ധ്യത്തിൽ സംഗമേശൻ മൂന്നു വട്ടം നീരാടി. ആർപ്പുവിളികളുമായി ഭക്തരും ഒപ്പം മുങ്ങി.
ക്ഷേത്രം തന്ത്രി നഗരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി ആറാട്ടുപൂജകൾക്ക് കാർമ്മികത്വം വഹിച്ചു. മേൽശാന്തി പുത്തിലത്ത് ആനന്ദൻ നമ്പൂതിരി, പരികർമ്മി മണക്കാട്ട് പരമേശ്വരൻ നമ്പൂതിരി തുടങ്ങിയവർ തന്ത്രിയോടൊപ്പമുണ്ടായി. മൂന്നുതവണ ആറാട്ട് മുങ്ങിയശേഷം ഭഗവാന്റെ പ്രസാദക്കഞ്ഞി വിതരണം ചെയ്തു. മുതിരപ്പുഴുക്ക്, മാമ്പഴ പുളിശേരി, ചെത്തുമാങ്ങ അച്ചാർ, പർപ്പടം എന്നിവ അടങ്ങിയ വിഭവങ്ങളും പാളപ്പാത്രത്തിൽ നൽകി.
ജലവിതാനം കൂടിയതിനാൽ പുഴയിൽ ഇറങ്ങുന്നതിന് ഇക്കുറി കർശന നിയന്ത്രണം ഉണ്ടായിരുന്നു. പുഴയിൽ അപകട മുന്നറിയിപ്പ് നൽകി കെട്ടിയ വടത്തിനപ്പുറം ആരെയും കടക്കാൻ ഫയർഫേഴ്‌സ് അനുവദിച്ചില്ല. വിരവധി പൊലീസുകാരും പുഴയോരത്ത് ക്യാമ്പ് ചെയ്തു.
നേരത്തെ കൂടപ്പുഴ മനയിലെത്തിയ ആറാട്ടുസംഘം ഇറക്കിപൂജ നടത്തി. ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം ഇരിങ്ങാലക്കുട ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളി. വാളും പരിചയുമേന്തി അംഗരക്ഷകരും നിറത്തോക്കേന്തി പൊലീസുകാരും അകമ്പടി സേവിച്ചു.
ദേവസ്വം ചെയർമാൻ പ്രദീപ് യു. മേനോൻ, അഡ്മിനിസ്‌ട്രേറ്റർ എം. സുഗിത, മാനേജർ ഭരതൻ തുടങ്ങിയ ദേവസ്വം പ്രതിനിധികളും, ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ, നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, വൈസ് ചെയർമാൻ സിന്ധു ലോജു, കൗൺസിലർമാരായ അഡ്വ. ബിജു ചിറയത്ത്, എം.എം. അനിൽകുമാർ എന്നിവരും സന്നിഹിതരായി.
കൂടപ്പുഴയിലെ ആറാട്ടുകഞ്ഞി വിതരണം എൻ.എസ്.എസ് കരയോഗത്തിന്റെ വകയായിരുന്നു. പ്രസിഡന്റ് എ.എൻ. പ്രകാശ്, സെക്രട്ടറി മറ്റത്തിൽ സുകുമാരൻ, കൺവീനർ ചിറക്കൽ നന്ദകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ദേവസ്വം കമ്മിറ്റി അംഗങ്ങളായ എ.വി. ഷൈൻ, സി. ഭാസ്‌കരൻ, രാധാകൃഷ്ണൻ വടക്കെ പിഷാരിക്കൽ, തെക്കൂട്ട് രവി, സി. സന്തോഷ് എന്നിവർ ആറാട്ട് യാത്രയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |