തൃശൂർ: പരിശീലനം പൂർത്തിയാക്കി പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത വനിതാ പൊലീസ് ബറ്റാലിയൻ മൂന്നാം ബാച്ച് വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തിലും പ്രൊഫഷനൽ മികവിലും ഏറെ മുന്നിൽ. പുറത്തിറങ്ങിയ 446 പേരിൽ 120 പേർ വിവിധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും 184 പേർ ബിരുദവും ഉള്ളവരാണ്. എം.സി.എ (രണ്ട്), എം.ബി.എ (ആറ്), എം.ടെക് (ആറ്), ബി.ടെക് (57), ബി.എഡ് (47) എന്നിങ്ങനെ പ്രൊഫഷണൽ ബിരുദധാരികളും കൂട്ടത്തിലുണ്ട്. 19 പേർ വിവിധ സർക്കാർ സർവീസുകളിൽ നിന്ന് രാജിവച്ച് സേനയിലെത്തിയവരാണ്.
30 വയസിനു താഴെ പ്രായമുള്ളവരാണ് കൂടുതൽ പേരും. 25 വയസിനു താഴയുള്ളവർ 23 പേരുണ്ട്. 277 പേർ വിവാഹിതരാണ്. പരിശീലന കാലയളവിൽ എല്ലാ മേഖലയിലും മികവ് പുലർത്തിയതിന് ബെസ്റ്റ് ആൾ റൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ട എസ്. ഐശ്വര്യ കമ്പ്യൂട്ടർ സയൻസ് സിസ്റ്റം എൻജിനിയറിംഗിൽ എം ടെക് ഒന്നാം റാങ്കുകാരിയാണ്. എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എ ഫിലോസഫിയിൽ രണ്ടാം റാങ്ക് നേടിയ വല്ലാർപാടം കടുമുണ്ടി പറമ്പിൽ വീട്ടിൽ കെ.സി. ആതിര, എം.കോം ഫിനാൻസിൽ എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് നാലാം റാങ്ക് നേടിയ എറണാകുളം കുമ്പളങ്ങി കടവിപറമ്പിൽ വീട്ടിൽ കെ.എസ്. നീനു സ്ലാവൂസ്, എം.എസ്.സി കമ്പ്യൂട്ടർ സയൻസിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും നാലാം റാങ്ക് നേടിയ സുൽത്താൻ ബത്തേരി പാറച്ചാലിൽ വീട്ടിൽ കൃഷ്ണ സഹദേവൻ തുടങ്ങിയവരും പൊലീസ് സേനയുടെ ഭാഗമായി.
കോഴിക്കോട് ഡൊമസ്റ്റിക് കോൺഫ്‌ളിക്ട് റെസല്യൂഷൻ സെന്റർ കോർഡിനേറ്ററായി പ്രവർത്തിച്ച എം.സി.എ ബിരുദധാരി പേരാമ്പ്ര സ്വദേശി നൗഷിജ, വനിതാ വോളിബോൾ ദേശീയ ചാമ്പ്യനും കേരള ടീം അംഗവുമായിരുന്ന വയനാട് നായ്‌ക്കെട്ടി സ്വദേശി സ്വദേശി വി.എ. അശ്വതി, ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജംപിൽ രണ്ടാം സ്ഥാനം നേടിയ താമരശ്ശേരി സ്വദേശി വി.സി. സ്വാതി, ഹോക്കി താരം പാലക്കാട് മണ്ണംപാടം സ്വദേശി എസ്. നീതു, രണ്ടുതവണ ഇന്റർ കോളീജിയറ്റ് ക്വിസ് ചാമ്പ്യനായ കെ. ശബ്‌ന, പ്രസംഗ രംഗത്ത് കഴിവ് തെളിയിച്ച ആലപ്പുഴ കലവൂർ സ്വദേശി എസ്.പി. ആരതി, കഥകളി, കൂടിയാട്ടം കലാകാരി കൊയിലാണ്ടി സ്വദേശി കെ. നീതി, എക്കണോമിക്‌സിൽ എം.ഫിൽ നേടിയ ഇരിങ്ങാലക്കുട സ്വദേശി സിമി മോഹൻദാസ് തുടങ്ങിയവർ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |