മല്ലപ്പള്ളി : മല്ലപ്പള്ളി പഞ്ചായത്തിലെ ചാക്കുമറ്റം - ഊത്തുകുഴി നിവാസികൾക്ക് പാലം എന്നത് സ്വപ്നമാകുന്നു. പാറത്തോട്ടിലെ ജലനിരപ്പ് ഉയരുകയും നീരൊഴുക്ക് ശക്തിപ്രാപിച്ചതോടെ അക്കരെ ഇക്കരെ കടക്കാൻ പാടുപെടുകയാണ് പ്രദേശവാസികൾ. 15 വർഷം മുമ്പ് സ്ഥാപിച്ച റോഡിന് മൂന്ന് മീറ്ററിൽ താഴെയാണ് വീതിയുള്ളത്. ചാക്കുമറ്റം മുതൽ ഊത്തുകുഴി വരെ 100 മീറ്ററോളം റോഡ് ടാറിംങ്ങും , 50 മീറ്റർ കോൺക്രീറ്റിംങ്ങും പഞ്ചായത്ത് നടത്തിയെങ്കിലും തോട്ടിൽ ജലനിരപ്പ് ഉയർന്നതോടെ റോഡിന്റെ സംരക്ഷണഭിത്തി തകരുകയും ഗതാഗതം നിയന്ത്രണം കാണിച്ച് പഞ്ചായത്ത് അറിയിപ്പ് ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
പ്രദേശവാസികളുടെ വർഷങ്ങളായുള്ള ചിരകാല അഭിലാഷമാണ് ഇതുവരെയും നിറവേറ്റാനാവാതെ കിടക്കുന്നത്. ഇരുകരകളിലും വഴിയുണ്ടെങ്കിലും തോട് കടക്കണമെങ്കിൽ പാലം നിർമ്മിച്ചാൽ മാത്രമേ യാത്ര സാദ്ധ്യമാവുകയുള്ളൂ. തോട് കരകവിഞ്ഞതും സംരക്ഷണഭിത്തി തകർന്നതും യാത്ര അപകടഭീതിയിലാക്കുന്നുണ്ട്. പാറത്തോട്ടിൽ ഊത്തുകുഴി പാലം നിർമ്മിച്ചാൽ കരിമ്പുംകുഴി, ചാക്കുമറ്റം തുടങ്ങിയ സ്ഥലവാസികൾക്കും പ്രദേശവാസികൾക്കും അപകടമില്ലാതെ സഞ്ചരിക്കുന്നതിനും യാത്രാ ക്ലേശം ഒഴിവാക്കുന്നതിനും സഹായകരമാകും.
എളുപ്പമാർഗം
കരിമ്പുംകുഴി, വേങ്ങത്താനം എന്നിവിടങ്ങളിലെ കോളനി സങ്കേതങ്ങളിൽ ഉള്ളവർക്കും ഇത് പ്രയോജനം ചെയ്യും. കരിമ്പുംകുഴി - നാരകത്താനി, എക്കളത്തിൽപ്പടി - നെയ്തേലിൽപ്പടി - നാരകത്താനി റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും പാലം യാഥാർത്ഥ്യമാകുന്നതോടു കൂടി കഴിയും.
..................................
ജലനിർപ്പ് ഉയർന്നതോടെ രണ്ടുകിലോമീറ്റർ ചുറ്റി വേണം ചാക്കുമറ്റം - നെയ്തേലിൽപ്പടി റോഡിലെത്താൻ. കൂടാതെ റോഡിന്റെ സംരക്ഷണഭിത്തി തകർന്നതും ചെറുവാഹനങ്ങളുടെ വരെ യാത്രയ്ക്ക് തടസമായി . അടിയന്തര നടപടി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം
രഘു.സി.ആർ
(പ്രദേശവാസി)
............
-15 വർഷം മുമ്പ് നിർമ്മിച്ച റോഡ്
-3 മീറ്റർ താഴെ വീതി
-ചാക്കുമറ്റം മുതൽ ഊത്തുകുഴി വരെ 100 മീറ്റർ ടാറിംഗ്
- 50 മീറ്റർ കോൺക്രീറ്റിംഗ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |