പത്തനംതിട്ട : ടി.കെ റോഡിൽ നിന്ന് സെന്റ് മേരീസ് റോഡിലേക്ക് കയറുന്ന ഭാഗത്ത് ശ്രദ്ധിച്ചില്ലെങ്കിൽ കുഴിയിൽ വീണ് അപകടത്തിൽപ്പെടാൻ സാദ്ധ്യത ഏറെ. കോൺക്രീറ്റ് സ്ലാബുകൾക്ക് പകരം കട്ടിയുള്ള ഇരുമ്പ് കമ്പികളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വാഹനങ്ങൾ കയറുന്നതോടെ ഈ കമ്പികൾ താഴ്ന്നു പോകുന്നുണ്ട്. കമ്പികളുടെ ഇരുവശത്തും കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ഇത് മഴ പെയ്ത് ഒലിച്ച് പോയനിലയിലാണ്. ഇപ്പോൾ കോൺക്രീറ്റ് ചെയ്ത ഭാഗം വലിയ കുഴിയായി മാറി. ഇരുചക്ര വാഹനങ്ങളുടെ ടയറുകൾ പൂർണമായും കുഴിയിൽ അകപ്പെടാൻ സാദ്ധ്യതഏറെയാണ്. ഭാരം കൂടിയ വാഹനങ്ങൾ വരുമ്പോൾ കമ്പികളുടെ ബലം കുറയുന്നുണ്ട്. സമീപ ഫ്ലാറ്റുകളിൽ നിന്നടക്കമുള്ള മലിന ജലം ഈ ഓടയിൽക്കൂടിയാണ് ഒഴുകി പോകുന്നത്. വെള്ളം നിറഞ്ഞ് ഓടയിൽ നിന്ന് റോഡിലേക്ക് മലിന ജലം ഒഴുകുന്നതും ഇവിടെ പതിവാണ്. പി.ഡബ്യൂ.ഡി അധികൃതർക്കാണ് ഓടകളുടെ നിർമ്മാണച്ചുമതല. ജനറൽ ആശുപത്രിയ്ക്ക് സമീപമായതിനാൽ നിരവധിയാളുകൾ ദിനം തോറും സഞ്ചരിക്കുന്ന റോഡ് കൂടിയാണിത്.
അധികൃതർ കണ്ട മട്ടില്ല
ഇരുചക്രവാഹനങ്ങളും ഓട്ടോകളുമെല്ലാം ഈ കുഴിയിൽ അപകടത്തിൽപ്പെടാറുണ്ട്. മുൻ പരിചയമില്ലാത്തവർ ചിലപ്പോൾ വേഗത്തിൽ അപകടത്തിലാകുന്ന റോഡാണിത്. ടി.കെ റോഡിൽ നിന്ന് സെന്റ് മേരീസ് റോഡിലേക്കും തിരിച്ചും ഇതുവഴി വാഹനങ്ങൾ കടന്നുപോകാറുണ്ട്. രണ്ട് വാഹനങ്ങൾ ഒരുപോലെ കടന്നു പോയാൽ കുഴിയിൽ വീഴാൻ സാദ്ധ്യത ഏറെയാണ്. നിരവധി തവണ സമീപത്തെ വ്യാപാരികൾ പരാതി പറഞ്ഞെങ്കിലും അധികൃതർ ഇതൊന്നും കേട്ട മട്ടില്ല. കാൽനടയാത്രക്കാരുടെ കാലുകളും ഇവിടെ കുടുങ്ങിയേക്കും. മുമ്പ് നഗരത്തിലെ ഓടയിൽ വീണ് യുവതിയുടെ കാൽ കുടുങ്ങിയിട്ടുമുണ്ട്. പല തവണ പരാതികൾ നൽകിയിട്ടും കൃത്യമായ അറ്റകുറ്റപ്പണിൾ നടക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. കൊവിഡ് സാഹചര്യങ്ങൾ കാരണം ഫണ്ടില്ലെന്നാണ് അധികാരികൾ പറയുന്നത്.
.............................
"മലിന ജലം കടയുടെ മുമ്പിലൂടെ ഒഴുകുന്ന കാരണം ചിലയാളുകൾ കടയിൽ കയറാതെ പോകുകയാണ്. അധികൃതരോട് പല ആവർത്തി പറഞ്ഞിട്ടും ആരും തിരിഞ്ഞ് നോക്കുന്നില്ല. വാഹനങ്ങളുടെ ടയറുകൾ കുഴിയ്ക്കുള്ളിൽ അകപ്പെട്ട് അപകടം സംഭവിക്കുന്നുണ്ട്. കാൽ നടയാത്രക്കാർക്കും ഇത് ഭീഷണിയാണ്. "
(വ്യാപാരി)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |