പൊന്നാനി: ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പൊന്നാനി കുറ്റിക്കാട് സ്വദേശി മൂലക്കൽ ഹൗസിൽ ജംഷീറാണ് പിടിയിലായത്. പ്രതിയുമായി പൊലീസ് ചന്തപ്പടിയിലെ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാൾ തൃശൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ പോയ ശേഷം പൊന്നാനിയിലെത്തി വെളിയങ്കോട്ടെ ബന്ധുവീട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂർ, എസ്.ഐ കൃഷ്ണ ലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പൊന്നാനി ചന്തപ്പടിയിൽ വെള്ളിയാഴ്ച രാത്രി എട്ടോടെയുണ്ടായ ആക്രമണത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായ കടവനാട് പറങ്കി വളപ്പ് സ്വദേശി കവളങ്ങാട്ട് നരേഷിനാണ് (40) ഗുരുതര പരിക്കേറ്റത്. നരിപ്പറമ്പ് സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിർദിശയിൽ നിന്നും വന്ന കാറിടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്. വാക്കുതർക്കം ചോദ്യം ചെയ്ത നരേഷിനെ കാറിലെത്തിയ സംഘം കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
അക്രമത്തിൽ ഇയാളുടെ കൈയ്യിനും തലക്കും പരിക്കേറ്റു. ഉടൻ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |